കൊച്ചി: ആവേശപ്പെരുമഴയില്‍ ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുല്‍ക്കര്‍ ഇന്നലെ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ചു. ഉച്ചക്ക് 2.15ഓടെ എത്തിയ അദ്ദേഹത്തിന് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്തത്ര ആള്‍ത്തിരക്കായിരുന്നു. ധാരാളം പോലീസുകാരെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നെങ്കിലും ശരിയായ രീതിയിലുള്ള സുരക്ഷ ഒരുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ഫുട്ബോള്‍ അസോസിയേഷന് ഗേറ്റില്‍ നടന്ന ഉന്തിലും തള്ളിലുംപെട്ട് വാതില്‍ പൊളിഞ്ഞുവീണു. സച്ചിനെ ഒരുനോക്കു കാണാന്‍ എത്തിയവരെ പോലീസ് മര്‍ദ്ദിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. മാധ്യമപ്രവര്‍ത്തകരെ പോലും സ്റ്റേഡിയത്തിന് അകത്തു പ്രവേശിപ്പിക്കാതിരുന്നതു തര്‍ക്കത്തിനിടയാക്കി. സ്റ്റേഡിയത്തില്‍ പ്രവേശിച്ച സച്ചിന് ഫുട്ബോള്‍ പിച്ച് വിലയിരുത്തിയശേഷം തന്റെ പേരിലുള്ള പവലിയനിലേക്ക് പോയി.
കേരളത്തിലെ ഈ ആവേശം ഉന്മേഷവും പ്രതീക്ഷയും നല്‍കുന്നതാണ്. ഇതുപോലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്റെ ടീം കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബിനും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പവലിയനില്‍ നിന്നും പുറത്തെത്തിയ സച്ചിന് സ്റ്റേഡിയത്തിന് വെളിയിലിറങ്ങാന്‍ കഴിയാതെ വിഷമിച്ചു. പിന്നീട് പ്രധാന കവാടത്തിലൂടെ പുറത്തിറങ്ങാന്‍ ഒരുങ്ങിയ സച്ചിനെ ആരാധകര്‍ വളഞ്ഞത് വീണ്ടും ആശങ്കയ്ക്കിടവരുത്തി. വീണ്ടും സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ച സച്ചിന് വിഇ1 ഗേറ്റിലൂടെയാണ് കാറില്‍ കയറാന്‍ കഴിഞ്ഞത്. ഫുട്ബോള്‍ താരം ഐ.എം. വിജയന്, മേയര്‍ ടോണി ചമ്മിണി, എംഎല്‍എ മാരായ ഹൈബി ഈഡന്, ഡൊമനിക് പ്രസന്റേഷന്, ബെന്നി ബഹന്നാന്, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, കെഎംഐ മേത്തര്‍ തുടങ്ങിയവരും സച്ചിനൊപ്പമുണ്ടായിരുന്നു.
ആര്‍പ്പുവിളികളും ജയ് വിളികളുമായി നൂറു കണക്കിന് ആരാധകര്‍ വളഞ്ഞപ്പോള്‍ ഏറെ പണിപ്പെട്ടാണ് 3 മണിയോടെയാണ് സച്ചിനെ യാത്രയാക്കിയത്. ഇതിനിടെ, യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ സച്ചിനെ കൊച്ചിയില്‍ വരവേറ്റതിനെ ചൊല്ലി മേയറും ബെന്നി ബഹനാന് എംഎല്‍എയും തമ്മില്‍ തര്‍ക്കവും നടന്നു. ഇസഡ് പ്ലസ് കാറ്റഗറി സെക്യൂരിറ്റിയുള്ള ഒരാള്‍ എത്തിച്ചേരുമ്പോള്‍ എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളാതെ സച്ചിനെ വിളിച്ചുവരുത്തിയത് ഇതിനകം വന്‍ പ്രതിഷേധത്തിന് ഇടയാക്കിക്കഴിഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: