ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയ വിജയത്തിന്റെ അഭിമാന നിമിഷത്തിലാണ് ഞാന്‍. അദ്വാനിജിയെന്തിനാണ് പലനിമിഷങ്ങളിലും കരയുന്നതെന്ന് പത്രപ്രതിനിധികള്‍ എന്നോട് ചോദിക്കാറുണ്ട് പലപ്പോഴും. ഞാനതിനൊന്നും മറുപടി പറയാറില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാനതു പറയാന്‍ ആഗ്രഹിക്കുകയാണ്.
ഞാന്‍ ജനിക്കുന്ന സമയം മുതല്‍ 20 വയസ്സുവരെ ഭാരതം ബ്രിട്ടീഷുകാരുടെ അടിമത്വത്തിലായിരുന്നു. എന്റെ കുട്ടിക്കാലത്ത് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടണമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. സ്കൂളിലും കോളേജിലും പഠിച്ചകാലത്തെല്ലാം സ്വാതന്ത്ര്യത്തേപ്പറ്റി മാത്രമാണ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ 1947ല്‍ ഭാരതം സ്വതന്ത്രമായപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. പിന്നീട് സംഘടനാപ്രവര്ത്തനത്തിനായാണ് ജീവിതം മാറ്റിവെച്ചത്.
അങ്ങനെയിരിക്കെ രാജ്യത്തിന്റെ ഇരുണ്ട നാളുകളായി 1975ല്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനമുണ്ടായി. ബാംഗ്ലൂരില്‍ വെച്ച് ഞാനും വാജ്പേയിജിയും അറസ്റ്റിലായി. പിന്നീട് ജയില്‍വാസം അനുഭവിക്കുന്നതിനിടെ നാളുകള്‍ക്ക് ശേഷം അടിയന്തിരാവസ്ഥ പിന്‍വലിച്ച് സ്വാതന്ത്ര്യത്തിന്റെ നാളുകള്‍ വന്നപ്പോള്‍ വീണ്ടും സന്തോഷം കണ്ണുകളെ നിറച്ചു.
ഇപ്പോള്‍ ഇവിടെ പാര്‍ലമെന്റിന്റെ ഈ സെന്‍ട്രല്‍ ഹാളില്‍ പാര്‍ട്ടിക്കു വലിയ വിജയം സമ്മാനിച്ച നരേന്ദ്രമോദിയെ ആശ്ലേഷിച്ചപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ഏതു പാര്‍ട്ടിക്കുവേണ്ടിയാണോ ജീവിച്ചത് ആ പാര്‍ട്ടി നേടിയ വലിയ വിജയമാണ് എന്റെ കണ്ണുകളെ നിറച്ചത്. ഈ വലിയ വിജയത്തിന് പാര്‍ട്ടി എന്നും നരേന്ദ്രമോദിയോട് കൃപയുള്ളവരായിരിക്കും. അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: