കൊച്ചി: തമ്മനം പുല്ലേപ്പടി റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസ്സാക്കിയിട്ടും പൊന്നുരുന്നി മേല്‍പാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ തയ്യാറാവാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നഗരസഭ പ്രമേയം പാസ്സാക്കിയത് മെട്രോ മുന്നൊരുക്കമെന്ന നിലയില്‍ റോഡിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനാണ്. എന്നാല്‍ വൈറ്റില ജംഗ്ഷനേയും തമ്മനം-പാലാരിവട്ടത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനറോഡില്‍ നിര്‍മ്മിച്ച മേല്പാലത്തില് ദനം പ്രതിയെന്നോണം ഗതാഗതകുരിക്ക് വര്ത്ഥിച്ചു വരികയാണ്.
പാലത്തിലൂടെ കടന്നു വരുന്ന വാഹനങ്ങള്‍ക്ക് അപ്രോച്ച് റോഡുകളിലേക്ക് കടക്കുന്നതിന് ഇവിടെ സംവിധാനം ഒരുക്കിയിട്ടില്ല. തമ്മനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കത്തൃക്കടവ് ഭാഗത്തേയ്ക് തിരിയാനും കലൂര്‍ കടവന്ത്ര റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് തമ്മനം ഭാഗത്തേക്ക് തിരിയാനും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ചെറിയ വാഹനങ്ങള്‍ക്കു പോലും തിരിയാന്‍ കഴിയാത്ത തരത്തിലാണ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം എന്നതാണ് ഇതിന് കാരണം. ശാസ്ത്രീയമായ പഠനം നടത്താതെ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ട് നിര്‍മ്മിച്ചതാണ് ഇതിനു കാരണം എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പാലത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന 100 വര്‍ഷം പഴക്കമുള്ള പൊന്നുരുന്നി മാര്‍ക്കറ്റിനെയാണ് പാലം നിര്‍മ്മാണം ഏറെ തകര്‍ത്തെറിഞ്ഞത്. പാലം പണിയോട് അനുബന്ധച്ച് അധികൃതര്‍ നല്കിയ ഒരുറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നും ആക്ഷേപം ഉയര്‍ന്നുണ്ട്. പാലം നിര്‍മ്മാണത്തോടനുബന്ധിച്ച് മാര്‍ക്കറ്റിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചിരുന്നത് ഇനിയും പുന:സ്ഥാപിച്ചിട്ടില്ല എന്നും പരാതിയുണ്ട്. പ്രദേശവാസികള്‍ ഏറെ ആശ്രയിച്ചിരുന്ന മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ഇന്ന് ഭീകരമാണ്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരുന്നത് കച്ചവടക്കാരെ ഏറെ കുഴപ്പിക്കുന്നുണ്ട്. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കടമുറികള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും അധികൃതര്‍ വേണ്ട പരിഗണനകള്‍ നല്‍കുന്നില്ല എന്നും ആക്ഷേപമുണ്ട്. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരം ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഗതാഗതകുരുക്ക് ഒഴിവാക്കി എംജി റോഡ്, പാലാരിവട്ടം, കലൂര്‍ ഭാഗങ്ങളിലേക്കെത്താന്‍ പൊന്നുരുന്നി റോഡ് ഏറെ സഹായകരമാണ്. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണം ഇവിടെയും ഗതാഗതകുരുക്കുണ്ടാക്കുന്നത് യാത്രക്കാരെ ചെറുതായല്ല ബുദ്ധിമുട്ടിലാക്കുന്നത്. മേല്‍പ്പാലം വന്നതോടെ പാലാരിവട്ടം വൈറ്റില ഭാഗത്തേയ്ക്കുള്ള വാഹനങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. അപ്രോച്ച് റോഡുകള്‍ വഴി വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്നില്ല. കലൂര്‍ കത്തൃക്കടവ് റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ടോള്‍ പിരിവ് തത്കാലം ആരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോഴത്തെ പ്രശ്നത്തിന് വ്യക്തമായ പരിഹാരം കാണാതെ ടോള്‍ ആരംഭിക്കാന്‍ അധികൃതര്‍ മുതിര്‍ന്നാല്‍ അത് കടുത്ത പ്രതിഷേധത്തിന് ഇടവരുത്തും എന്നാണ് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നത്. പണി ആരംഭിച്ചതുമുതല്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിരുന്നു പൊന്നുരുന്നി മേല്‍പാലം. ഉദ്ഘാടനത്തിന് സമയക്കുറവുമൂലം മുഖ്യമന്ത്രി എത്താതിരുന്നപ്പോള്‍ ബിജെപിയുടെ നേതൃത്ത്വത്തില്‍ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പിന്നീട് അധികൃതര്‍ ഇടപെട്ട് ഗതാഗതം തടയുകയും മുഖ്യമന്ത്രി എത്തി ആളും ആഘോഷവുമില്ലാതെ പാലം ഗതാഗതത്തിന് ഔദ്യോഗികമായി തുറന്നു കൊടുക്കുകയായിരുന്നു. പാലത്തിന്റെ മൊത്തം നിര്‍മ്മാണചെലവിന്റെ 50ശതമാനം ജനറം ഫണ്ടില്‍ നിന്നാണ് അനുവദിച്ചിട്ടുള്ളത് ബാക്കി തുകയില്‍ 30ശതമാനം സംസ്ഥാനസര്‍ക്കാരും 20ശതമാനം നഗരസഭയുമാണ് വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: