കോഴിക്കോട്: ഡിടിഎച്ച് റീചാര്ജിനെത്തുന്ന ഉപയോക്താക്കളെ ചില്ലറ വ്യാപാരികള്‍ കൊള്ളയടിക്കുന്നു. കമ്പനി നല്കുന്ന കമ്മീഷന് പുറമെ അതിന്റെ നാലും അഞ്ചും ഇരട്ടി തുക സര്‍വീസ് ചാര്‍ജ്ജായി ഈടാക്കിയാണ് ഈ വെട്ടിപ്പ്.
സ്വകാര്യ പ്രക്ഷേപണ കമ്പനികളുടെ ഡിടിഎച്ച്(ഡയറക്ട് ടു ഹോം) റീ ചാര്‍ജുകളെല്ലാം ഇപ്പോള്‍ ചില്ലറ വ്യാപാരികളിലൂടെയാണ് നടക്കുന്നത്. സണ്‍ ഡയറക്ട്, റിലയന്‍സ്, ടാറ്റാ സ്കൈ, വീഡിയോകോണ്‍, ബിഗ്ടിവി തുടങ്ങിയ കമ്പനികളുടെയെല്ലാം ഡിടിഎച്ച് റീചാര്‍ജിങ്ങിന് ഓരോ പ്രദേശത്തും നൂറ് കണക്കിന് ചില്ലറ വ്യാപാരികളുണ്ട്. ഓരോ റീചാര്‍ജിനും കമ്പനി ഇവര്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ കമ്മീഷനും നല്‍കുന്നുണ്ട്. അതായത് നൂറു രൂപയുടെ റീചാര്‍ജ് ചെയ്താല്‍ മൂന്ന് മുതല്‍ നാല് രൂപ വരെ വ്യാപാരിക്ക് ലഭിക്കും. ന്യായമായ ഈ പ്രതിഫലത്തിന് പുറമെയാണ് വ്യാപാരികള്‍ ഉപയോക്താവിനെ ചൂഷണം ചെയ്യുന്നത്. ഓരോ റീചാര്‍ജിനും അഞ്ച് മുതല്‍ 15 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന വ്യാപാരികളുണ്ട്. കമ്പനിയുടെ കമ്മീഷനും സര്‍വീസ് ചാര്‍ജും കൂടിയാകുമ്പോള്‍ ചില്ലറ വ്യാപാരികളുടെ കാര്യം കുശാല്‍.
ഓരോ ഡിടിഎച്ച് റീചാര്‍ജും കുറഞ്ഞത് 160 രൂപയെങ്കിലും വരും. പ്രത്യേക പാക്കേജുകളോടെയുള്ളതാണെങ്കില് 300 രൂപയെങ്കിലുമാകും. സര്‍വീസ് ചാര്‍ജ് വാങ്ങാതെ ഒരിടത്ത് നിന്നും റീചാര്‍ജ് ചെയ്ത് നല്കുകയുമില്ല.
മൊബെയില്‍ ഫോണ്‍, ഇന്റര്‍നെറ്റ് വഴിയാണ് ചില്ലറ വ്യാപാരികള്‍ ഉപയോക്താക്കളുടെ കണക്ഷന് റീചാര്‍ജ് ചെയ്യുന്നത്.
ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനുള്ള ചെലവും മിക്ക കമ്പനികളും വഹിക്കുന്നുണ്ട്. അന്യായമായ സര്‍വീസ് ചാര്‍ജിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ക്ക് സേവനം നല്കാന് വ്യാപാരികള്‍ തയ്യാറുമല്ല.
റീചാര്‍ജിന് നേരത്തെ കൂപ്പണ്‍ സംവിധാനമുണ്ടായിരുന്നു. അമിതലാഭം ഇല്ലാതാകുമെന്നത് കൊണ്ടാകാം ഇപ്പോള്‍ ഒരിടത്തും വ്യാപാരികള്‍ കൂപ്പണ്‍ വില്‍ക്കുന്നില്ല. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിശ്ചിത വില തങ്ങള്‍ക്ക് വിനയാകുമെന്ന് വ്യാപാരികള്‍ കരുതുന്നുണ്ടാകും.
ചില്ലറ വ്യാപാരികള്‍ സര്‍വീസ് ചാര്‍ജ് വാങ്ങുന്നത് തീര്‍ത്തും അന്യായമാണെന്നാണ് ഡിടിഎച്ച് കമ്പനി പ്രതിനിധികളും പറയുന്നത്. വ്യാപാരികള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുന്നുണ്ട്. റീചാര്‍ജിംഗ് സേവനം നല്‍കുന്നതിന് വേണ്ടി മാത്രമുള്ള വ്യാപാരികളല്ല ഇവര്‍. പലതരം സര്‍വീസുകള്‍ക്കൊപ്പമാണ് ഇതിന്റെ വില്പന. അതുകൊണ്ട് ‘പലതുള്ളി പെരുവെള്ളം’ എന്ന നിലക്കെ ഇത് കരുതാനാകൂ. കമ്പനി ഔട്ട്ലെറ്റിലൂടെ കൃത്യമായ വിലയ്ക്ക് റീചാര്‍ജ് ചെയ്തു നല്‍കുന്നുണ്ടെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം കമ്പനികള്‍ നല്കുന്ന പ്രതിഫലം കുറവായതിനാലാണ് സര്‍വീസ്ചാര്‍ജ് ഈടാക്കുന്നതെന്നാണ് വ്യാപാരികളുടെ നിലപാട്.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: