ആദിശങ്കരന്‍ സ്ഥാപിച്ച മഠങ്ങളിലെ രണ്ടു മഠാധിപതിമാര്‍ ഈയിടെ നടത്തിയ ചില പരാമര്‍ശങ്ങളാണ് ശങ്കരന്റെ നാട്ടുകാരനായ ഒരുവനെക്കൊണ്ട് ഇതെഴുതിക്കുന്നത്. ആദിശങ്കരാചാര്യരുടെ രീതിക്കും ചിന്തയ്‌ക്കും പദ്ധതികള്‍ക്കും ഒക്കെ കടകവിരുദ്ധമായ തരത്തില്‍ മഠാധിപതികള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതു കണ്ടപ്പോള്‍ എത്രയും നീചമായ ശങ്കരനിന്ദയായിട്ടാണ് എനിക്ക് തോന്നിയത്.
ആരായിരുന്നു ശങ്കരാചാര്യര്‍? എന്തായിരുന്നു അദ്ദേഹത്തിന്റെ കര്‍മപദ്ധതികളും രീതികളും? എന്തായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം? കുറഞ്ഞപക്ഷം ഇക്കാര്യങ്ങളെക്കുറിച്ചെങ്കിലും ഭാരതീയര്‍ അറിഞ്ഞിരിക്കണം. ശങ്കരന്റെ പിന്‍ഗാമികള്‍ എന്നു കരുതുന്നവരാകട്ടെ ഇതിലും അഗാധമായി ആചാര്യനെ അറിയുന്നവരുമായിരിക്കണം.
വളരെ ചുരുക്കി പറയുകയാണെങ്കില്‍, ശങ്കരാചാര്യരുടെ തൊട്ടുമുന്നിലുള്ള പ്രശ്നം ദാര്‍ശനികം തന്നെയായിരുന്നു. വൈദികധര്‍മത്തിന്റെ കാലാകാലങ്ങളിലുണ്ടായിട്ടുള്ള വികസന വളര്‍ച്ചകളുടെ പ്രക്രിയകളില്‍ കടന്നുവന്നിട്ടുള്ള പോരായ്‌മകളുടെ നിര്‍മാര്‍ജ്ജനമായിരുന്നു മഹാവീരന്റെയും ബുദ്ധന്റെയും കര്‍മപദ്ധതികള്‍. ഗൗതമന്‍, വേദ ഉപനിഷദ് ജ്ഞാനവിജ്ഞാനങ്ങളെ സരളമാക്കി വാക്മൊഴികളിലൂടെ പകര്‍ന്നുനല്‍കുക വഴി തുടക്കമിട്ടത് ഒരു ശുദ്ധീകരണ പ്രക്രിയ തന്നെയായിരുന്നു. സ്വാഭാവികമായ പ്രകൃതി നിയമങ്ങള്‍ സിദ്ധാര്‍ത്ഥ ഗൗതമന്റെ പ്രസ്താവനകള്‍ക്കും ബാധകമായാല്‍ ബുദ്ധന്റെ പിന്‍ഗാമികള്‍ സിദ്ധാര്‍ത്ഥ വചനങ്ങള്‍ക്ക് നല്‍കിയ വ്യാപ്തിയും വ്യാഖ്യാനങ്ങളും വ്യത്യസ്തങ്ങളായി. ക്രമേണ ബുദ്ധ ഗുരുകുലങ്ങളും അവിടങ്ങളിലെ ആചാര്യരും തങ്ങളുടെ ദര്‍ശനങ്ങളുടെ വേദോപനിഷദ് ബന്ധങ്ങള്‍ വിസ്മരിച്ചുപോകയും അവകള്‍ തങ്ങളുടെതെന്ന് മാത്രം വിശ്വസിക്കുകയും ചെയ്തു.
ബുദ്ധന്റെ കാലശേഷം ആയിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശങ്കരന്റെ വരവ്. ശങ്കരന്റെ കാലമായപ്പോഴേക്കും ഗുരുകുലങ്ങളെല്ലാം തന്നെ ബൗദ്ധാചാര്യന്മാരുടെതായി കഴിഞ്ഞിരുന്നു. വേദോപനിഷദ് ദര്‍ശനങ്ങള്‍ പാടെ വിസ്മരിക്കപ്പെട്ടും കഴിഞ്ഞിരുന്നു. ശങ്കരന്റെ ഉദ്ദേശവും ലക്ഷ്യവും വേദോപനിഷദ് ദര്‍ശനങ്ങളുടെ പ്രൗഢി, മഹത്വം, മാഹാത്മ്യം എന്നിവ വീണ്ടും ഭാരതീയരെ കാണിച്ചുകൊടുക്കുക എന്നതുമാത്രമായിരുന്നു. ഇതിലേക്ക് അദ്ദേഹം അവലംബിച്ച രീതിപദ്ധതിയായിരുന്നു സംവാദവും തര്‍ക്കവും. സംവാദങ്ങളിലൂടെ ബൗദ്ധ ഗുരുകുലങ്ങളിലെ ആചാര്യന്മാര്‍, തങ്ങളുടേതെന്ന് കരുതി പാലിച്ചുപോന്ന ദര്‍ശനങ്ങളൊക്കെയും തന്നെ, ആത്യന്തികമായി വേദോപനിഷദ് ജ്ഞാനവിജ്ഞാന പരമ്പരയില്‍നിന്ന് പ്രത്യക്ഷത്തിലോ പരോക്ഷമായോ പ്രചോദനമുള്‍ക്കൊണ്ടതോ ജന്മമെടുത്തതോ ആണെന്ന് സംശയാതീതമായി കാട്ടിക്കൊടുക്കുകയാണ് ശങ്കരാചാര്യര്‍ ചെയ്തത്.
ബൗദ്ധാചാര്യന്മാരുടേയും ശ്രമണരുടേയും മുന്നില്‍ രണ്ടേരണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമേ ശങ്കരാചാര്യര്‍ അവശേഷിപ്പിച്ചിരുന്നുള്ളൂ. ഒന്നുകില്‍ ശങ്കരന്റെ ശിഷ്യത്വവും അദ്വൈതവേദാന്തത്തെ പ്രമാണമായി സ്വീകരിക്കലും. അല്ലെങ്കില്‍ ആത്മഹത്യ മാത്രം. ഇപ്രകാരം വേദോപനിഷദ് ദര്‍ശന, ജ്ഞാന വിജ്ഞാന പാരമ്പര്യത്തിന്റെ ശ്രേഷ്ഠതയും മേന്മകളും പുനഃസ്ഥാപിച്ച ആചാര്യന്മാരുടെ ദിഗ്‌വിജയങ്ങളിലൂടെ ബൗദ്ധധര്‍മം ഭാരതത്തില്‍ നിന്ന് ഇല്ലാതായി എന്ന ചരിത്രവസ്തുത, ശങ്കരനെന്ന കാലടിക്കാരന്‍ എത്ര തീക്ഷ്ണനായിരുന്നു എന്നു തെളിയിക്കുന്നുണ്ട്.
അങ്ങനെയുള്ള ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളിലെ രണ്ടു മഠാധിപതിമാര്‍, അതിലൊന്ന് ദ്വാരകയെന്നോര്‍ക്കുക. നരേന്ദ്രമോദിയെ ഹിന്ദുവിരുദ്ധര്‍ എന്നു പറയുന്നതിലെ അപഹാസ്യത സങ്കല്‍പ്പാതീതമാണ്. ധര്‍മരക്ഷക്കായി എന്തും ചെയ്യുവാന്‍ തയ്യാറായ ദ്വാരകാധീശന്‍ ശ്രീകൃഷ്ണന്റെ പാരമ്പര്യത്തിനും നാട്ടിനും തൊട്ടരികിലിരുന്ന് നരേന്ദ്രമോദിയെ രക്തംപുരണ്ട കൈകളുള്ളവനെന്ന് പറയുന്ന ഒരു സന്ന്യാസി, എന്തു പാരമ്പര്യമാണ് കാട്ടിത്തരുന്നതെന്ന് മനസ്സിലാകുന്നില്ല.
നരേന്ദ്രമോദിയെ കുറ്റം പറയുവാന്‍ ആഗ്രഹിക്കുന്നവര്‍, കുറയൊക്കെ അവരവരുടെ പാരമ്പര്യം ഓര്‍ക്കട്ടെ. ധര്‍മസംസ്ഥാപനത്തിനായി ശ്രീകൃഷ്ണന്‍ അനുവര്‍ത്തിച്ചതൊന്നും ചിത്രങ്ങളും കഥകളുമായി കരുതി മറക്കേണ്ടുന്നവകളല്ല. ശങ്കരാചാര്യരുടെ പ്രവൃത്തികളും രീതികളും ഓര്‍ക്കുക. വിഷ്ണുഗുപ്തനെന്ന ചാണക്യന്റെ കര്‍മകാണ്ഡം നോക്കുക.
ഹിന്ദുവിനെ കേവലം നിഷ്ക്രിയനാക്കി ചിത്രീകരിക്കുന്നതാരാണ്? പാപം എന്ന സെമിറ്റിക് വാക്ക് മഠാധിപതികള്‍ പറഞ്ഞത് എന്തുകൊണ്ട്? ഭഗവദ്ഗീതയിലെങ്ങുമില്ലാത്ത ഒരു കാര്യം, സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കുന്നതും നല്ലതിന് എന്ന കള്ളം പ്രചരിപ്പിക്കുന്നതാരാണ്?
ഇവര്‍ക്കൊക്കെ നരേന്ദ്രമോദിയെ ഭയമാണ്. നരേന്ദ്രമോദി നിഷ്ക്രിയനായ ഹിന്ദുവല്ല. അദ്ദേഹം അദ്ദേഹത്തിന്റെ നാട്ടുകാരനായ ശ്രീകൃഷ്ണന്റെയും നമ്മുടെ നാട്ടുകാരനായ ശങ്കരന്റെയും ശ്രേണിയില്‍പ്പെട്ടവനാണ്. ധര്‍മത്തെ രക്ഷിക്കുവാന്‍ നടക്കുന്നവനെ ധര്‍മം രക്ഷിക്കുമെന്നത് വെറും വാക്കല്ല. ധര്‍മരക്ഷകനായ നരേന്ദ്രമോദി ഭാരതത്തിന്റെ ആവശ്യമാണ്.
ടി.എസ്. ഗിരീഷ് കുമാര്‍
















