ലാഹോര്‍: 1928-ലെ ലാഹോര്‍ ഗൂഢാലോചനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവകാരിയുമായിരുന്ന ഭഗത്സിംഗ് കുറ്റക്കാരനല്ലെന്ന് പാകിസ്ഥാന്‍ പോലീസ്. ലാഹോര്‍ ഗൂഡാലോചനയെ തുടര്‍ന്ന് ബ്രിട്ടീഷ് പോലീസുകാരന്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തിലാണ് ഭഗത്സിംഗിനേയും കൂട്ടാളികളേയും അന്ന് തൂക്കിലേറ്റിയത്.
എന്നാല്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. പോലീസുകാരന്റെ വധവുമായി ബന്ധപ്പെട്ട് അന്ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഭഗത്സിംഗിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല എന്നാണ് ലാഹോര്‍ പോലീസ് നല്‍കുന്ന രേഖകളില്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച ലഹോര്‍ ഗൂഡാലോചനയില്‍ ഭഗത്സിംഗ് കുറ്റക്കാരനല്ലെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
83 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്തിന്റെ വിപ്ലവനായകന്‍ കുറ്റക്കാരനല്ലെന്ന നിര്‍ണായക തെളിവ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് പോലീസുകാരന്‍ ജോണ്‍ സോണ്ടേഴ്സിെന്‍റ വധവുമായി ബന്ധപ്പെട്ടാണ് ഭഗത് സിംഗ്, സുഖദേവ്, രാജ്ഗുരു എന്നിവരെ അന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി തൂക്കിലേറ്റുകയായിരുന്നു. ലാഹോര്‍ ഗൂഡാലോചനയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ വധിച്ചവരില്‍ ഭഗത്സിംഗ് ഉള്‍പ്പെട്ടിട്ടില്ലെന്ന് അന്ന് തയ്യാറാക്കിയ എഫ് ഐ ആറില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഭഗത്സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായ ഇംതിയാസ് റാഷിദ് ഖുറേഷി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചിരിക്കുന്നത്. ലാഹോര്‍ ഗൂഡാലോചന, ബ്രിട്ടീഷ് പോലീസുകാരന്റെ വധം എന്നീ സംഭവങ്ങളെതുടര്‍ന്ന് 1931-ല്‍ ലാഹോറിലെ ഷാഡ്മാന്‍ ചൗക്കിലാണ് ഭഗത്സിംഗിനെ തൂക്കിലേറ്റിയത്. അന്ന് ഭഗത്സിംഗിന് വയസ് 23.
ബ്രിട്ടീഷ് പോലീസുകാരന്റെ വധവുമായി ബന്ധപ്പെട്ട കേസ് പുന:പരിശോധിക്കണമെന്ന കോടതി ഉത്തരവിനെതുടര്‍ന്നാണ് അനാര്‍കലി പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന കേസ് ഫയല്‍ പൊടിതട്ടിയെടുത്തത്. ഭഗത്സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ തന്നെയാണ് ഇതു സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.
ഉറുദു ഭാഷയിലുള്ള എഫ്‌ഐആറില്‍ അപരിചിതരായ രണ്ട് തോക്കുധാരികളെക്കുറിച്ചു മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം നടന്ന ദിവസം വൈകിട്ട് 4.3-നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അനാര്‍ക്കലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്.
തൊപ്പിയും, പൈജാമയും, ഷര്‍ട്ടും ധരിച്ച ചെറിയ മീശയുള്ള ഒരാളാണ് ബ്രിട്ടീഷ് പോലീസുകാരനെ വധിച്ചതെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ന്നുള്ള അന്വേഷണവും കേസ് രജിസ്റ്റര്‍ ചെയ്യലുമൊക്കെ. തുടര്‍ന്നാണ് ഭഗത് സിംഗിന്റെ അറസ്റ്റ്. പിന്നീട് നീണ്ട കാലത്തെ വിചാരണ. തുടര്‍ന്ന് വധശിക്ഷ.
ലാഹോര്‍ പോലീസ് സ്റ്റേഷനിലെ ലീഗല്‍ വകുപ്പാണ് എഫ് ഐആറിന്റെ പകര്‍പ്പ് കോടതിക്കു കൈമാറിയത്. ഈ പകര്‍പ്പ് ഹര്‍ജിക്കാരനും നല്‍കി. കേസുമായി ബന്ധപ്പെട്ട് അന്ന് 450 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിചാരണയ്‌ക്കിടെ ഒരു സാക്ഷിയെപ്പോലും വിചാരണ ചെയ്യാതെയാണ് ഭഗത്സിംഗിനെ തൂക്കിലേറ്റിയതെന്ന് ഖുറേഷി പറയുന്നു. ഭഗത് സിംഗിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകരെ വാദ-പ്രതിവാദങ്ങള്‍ക്കുപോലും അനുവദിച്ചില്ല. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതും ഖുറേഷിയാണ്. വിപ്ലവകാരിയായ രാജ്യസ്നേഹിയായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ നിരപരാദിത്വം ലോകത്തെ അറിയിക്കാനാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും ഖുറേഷി പറഞ്ഞു. സൗണ്ടര്‍ കേസില്‍ ഭഗത് സിംഗ് കുറ്റക്കാരനല്ലെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
















