കോതമംഗലം: സിപിഎം ഭരിക്കുന്ന സഹകരണബാങ്കില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നടത്തിയ നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് വാരപ്പെട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു.
ഈപ്രശ്നത്തിന്റെ പേരില്‍ ലോക്കല്‍ കമ്മറ്റിയില്‍ വിഭാഗീയത രൂക്ഷമായി.പാര്‍ട്ടിയുടെ യുവജന സംഘടനാനേതാവടക്കമുള്ള നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടിവിടാനൊരുങ്ങുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി സിപിഎം ഭരിക്കുന്ന വാരപ്പെട്ടി സര്‍വീസ് സഹകരണബാങ്കിലെ ഒഴിവുള്ള തസ്തികയിലേക്ക് നടന്ന നാല് നിയമനങ്ങളില്‍ ഒന്ന് ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യക്കും മറ്റൊന്ന് അഭിഭാഷകനായ ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ സഹോദരനുമാണ്. ഇരുവര്‍ക്കും അത്യാവശ്യ സാമ്പത്തിക സൗകര്യമുള്ളവരാണെന്നും വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പാവപ്പെട്ട നിരവധി സഖാക്കളും അവരുടെ വീട്ടുകാരുമുള്ളപ്പോള് ഒരു ത്യാഗവും സഹിക്കാതെ അതിവേഗം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായത് അഴിമതിയും സ്വജനപക്ഷപാതവും നടത്താനായിരുന്നോയെന്നുമാണ് സഖാക്കള്‍ ചോദിക്കുന്നത്.
പാര്‍ട്ടിയുടെ യുവജന സംഘടനാ നേതാവായിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കോഴിപ്പിള്ളി സര്‍വീസ് സഹകരണബാങ്കിലെ നിയമനങ്ങളില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് സമരം നടത്തിയ ആളാണ് ഇന്നത്തെ ലോക്കല്‍ സെക്രട്ടറിയെന്നും സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്കല്‍ സെക്രട്ടറിയുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന കള്ള് ഷാപ്പില് വ്യാജമദ്യ വിതരണം നടത്തുന്നുവെന്നാരോപിച്ച് നടത്തിയ സമരവും തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതും സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ ഒരുസാമൂഹ്യവിരുദ്ധനെ ഏതാനും ചിലയുവാക്കള്‍ ആക്രമിച്ചപ്പോള്‍ സാമൂഹ്യവിരുദ്ധന്വേണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിയതുള്‍പ്പെടെയുള്ള ചെയ്തികള്‍ പാര്‍ട്ടിയില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു.
ലോക്കല്‍ സെക്രട്ടറിയും ബന്ധുക്കളില്‍ ചിലരും ചേര്‍ന്ന് പാര്‍ട്ടി തലങ്ങളില്‍ ചര്‍ച്ചചെയ്യാതെ നടത്തിയ നിയമനങ്ങള്‍ക്കെതിരെ ഏരിയ-ജില്ലാ-സംസ്ഥാന കമ്മറ്റികള്‍ക്ക് പരാതിനല്കിയതായറിയുന്നു. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന വാരപ്പെട്ടിയില്‍ പാര്‍ട്ടിയിലുണ്ടായ ശക്തമായ വിഭാഗീയത നിലനില്ക്കുമ്പോഴുണ്ടായ നിയമന വിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: