ആലപ്പുഴ: കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ല് കുത്തി അരി റേഷന്‍ കടകളിലൂടെ വിറ്റ് പണം വാങ്ങിയിട്ടും നെല്ലു വില നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് ചട്ടത്തെ പഴിചാരി കര്‍ഷകരെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം.
സര്‍ക്കാരിന്റെ വീഴ്ച മൂലം നെല്ലു വില ലഭിക്കാതെ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. 450 കോടിയോളം രൂപയാണ് സപ്ലൈകോ നെല്ലുവിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 250 കോടിയിലേറെ രൂപ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളതാണ്. ബാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്അനങ്ങുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടനാട്ടില്‍ രണ്ടാംകൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.
പാലക്കാട് ജില്ലയില്‍ 159 കോടി, ആലപ്പുഴയില്‍ 150 കോടി, കോട്ടയത്ത് 58 കോടി, തൃശൂരില്‍ 48 കോടി, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലായി 30 കോടി എന്നിങ്ങനെയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെല്ല് സംഭരിച്ച ഇനത്തില്‍ 900 കോടി രൂപയായിരുന്നു കര്‍ഷകര്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഇതില്‍ 500 കോടി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് സപ്ലൈകോ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ കൂടുതല്‍ തുക വായ്പയായി നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ല.
പുഞ്ചകൃഷിയിലെ നെല്ലുവില ലഭിക്കാന്‍ മാസങ്ങള്‍ വൈകുന്നതിനാല്‍ രണ്ടാം കൃഷിയിറക്കുന്നതിന് നിലം ഒരുക്കുന്നതിനാവശ്യമായ പണം കണ്ടെത്താനാകാതെ കുട്ടനാട്ടില്‍ കര്‍ഷകര്‍ വലയുകയാണ്. കഴിഞ്ഞ കൃഷിക്കായി വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളൊന്നും തന്നെ കര്‍ഷകര്‍ക്ക് മുന്നിലില്ല. ഈ സാഹചര്യത്തില്‍ രണ്ടാംകൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. പുഞ്ച കൃഷിയിലെ വിളവ് കുറവും, രണ്ടാംകൃഷി ഉപേക്ഷിക്കുന്നതും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ സാരമായി ബാധിക്കാനാണ് സാധ്യത.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: