മുണ്ടക്കയം: ദേശീയ പാതയിലൂടെ നാല്‍ക്കാലികളെ അഴിച്ചു വിടുന്നതുമൂലം അപകടങ്ങള്‍ ഉണ്ടാവുന്നതായി പരാതി. ദേശീയപാതയില്‍ മുണ്ടക്കയം മുതല്‍ പെരുവന്താനം വരെയുളള ഭാഗങ്ങളിലാണ് നാല്ക്കാലികളുടെ ശല്യം വര്‍ധിച്ചു വരുന്നത്. വളര്‍ത്തു മൃഗങ്ങളെ തീറ്റ ക്കായി അഴിച്ചുവിടുന്നത് ദേശീയപാതയോരത്താണ്. ഇത് മിക്കപ്പോഴും റോഡിനു നടുവിലെത്തുന്നത് അപകടമുണ്ടാക്കുന്നു. വാഹനങ്ങള്‍ വരുമ്പോള്‍ റോഡിലേക്കു കന്നുകാലികള്‍ കയറുന്നത് അപകടത്തിനിടയാക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നതിലേറെയും. കന്നുകാലികളില്‍ നിന്നും രക്ഷനേടുന്നതിനായി ഇരുചക്രവാഹനങ്ങള്‍ വെട്ടിക്കുന്നത് വാഹനം പലപ്പോഴും മറിയാന്‍ ഇടയാകുന്നു. രണ്ടാഴ്ച മുമ്പ് കൊടുകുത്തി ചാമപ്പാറ വളവിനു സമീപം കന്നുകാലിയെ റോഡില്‍ കണ്ടു വെട്ടിച്ച ബൈക്കു യാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അടുത്തയിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ 31-ാം മൈല്‍ ജംഗ്ഷനു സമീപം റോഡല്‍ നിന്ന പശുവിനെ ഇടിച്ചിരുന്നു . ബൈക്കിടിച്ചപ്പോള്‍ പശു ബൈക്ക് യാത്രികന്റെ മുകളിലൂടെയാണ് ഓടിക്കയറിയത്. കഴിഞ്ഞ ദിവസം വാഹനമിടിച്ച് ചത്ത പശുവിനെ മാറ്റാന്‍ ഉടമകള്‍ പോലും എത്താതിരുന്നത് ഏറെ ബുദ്ധിമുട്ടിലാക്കി. ദേശീയ പാതയിലുടെ പശുക്കളെ അഴിച്ചുവിടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ആരും ചെവികൊളളുന്നില്ലന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: