തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റുണ്ടാക്കുന്ന വിപത്തുകള്‍ തടയാനുള്ള ദുരന്തനിവാരണ വകുപ്പിന്റെ പുതുക്കിയ പ്രോജക്ട് ലോകബാങ്കിനു സമര്‍പ്പിക്കാന്‍ വൈകും. വര്‍ഷങ്ങള്‍ക്കു മുമ്പു നല്കിയ പദ്ധതിക്ക് കഴിഞ്ഞ മാസമാണ് അംഗീകാരം ലഭിച്ചത്. ഇനി പഴയ എസ്റ്റിമേറ്റും പ്രോജക്ടിന്റെ ഘടനയും, പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളുടെ കൃത്യമായ വിവരങ്ങളും പുതുക്കി നല്‍കണം.
പഴയ പ്രോജക്ടില്‍ 200 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ പുതുക്കിയ പ്രോജക്ടു പ്രകാരം 800 കോടിയിലധികം രൂപയാകും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം പദ്ധതി ഉടന്‍ സമര്‍പ്പിക്കാനാവില്ല.
ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതാ ലഘൂകരണ പ്രോജക്ടിെന്റ(നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രോജക്ട) ഭാഗമായാണ് പ്രോജക്ട് സമര്‍പ്പിച്ചിരുന്നത്.ഇന്ത്യയിലെ 12ഓളം സംസ്ഥാനങ്ങള്‍ ഇതേ ആവശ്യവുമായി ലോകബാങ്കിനെ സമീപിച്ചിരുന്നു. കേരളത്തിെന്റ പ്രോജക്ട് രണ്ടാംഘട്ടമെന്ന നിലയ്ക്കാണ് പരിഗണിച്ചത്. ലോകബാങ്ക് പ്രതിനിധികള്‍ ഒരുവട്ടം കൂടി കേരളത്തിലെത്തും. ഇത്രയും വലിയ പദ്ധതിക്ക് അനുമതി നല്കുമ്പോള് അതിനുള്ള വിഭവങ്ങള്‍ ഇവിടുണ്ടോയെന്ന് ഉറപ്പു വരുത്താനാണിത്. ലോകബാങ്കു സംഘം കഴിഞ്ഞമാസവും എത്തിയിരുന്നു.
75 ശതമാനം ഫണ്ട് ലോകബാങ്കും കേന്ദ്രം 25 ശതമാനവും നല്‍കും. പദ്ധതിനടത്തിപ്പിന് 55 ഓളം സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ സ്ഥലങ്ങള്ക്കെന്തുപറ്റിയെന്നു നോക്കിയിട്ടില്ല. ഇതില്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍ എത്രയെന്നോ, കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നോ എന്നുള്ള അന്വേഷണം നടക്കുകയാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ വേര്‍തിരിച്ചിട്ടില്ല. കുറഞ്ഞത് 30 സ്ഥലങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് കേന്ദ്ര ദുരന്തനിവാരണ അതോറിട്ടി നിര്‍ദേശിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വേണം സ്ഥലങ്ങള്‍ മാര്‍ക്കു ചെയ്യേണ്ടതെന്നും നിര്‍ദേശമുണ്ട്.
ഏഴുവര്‍ഷം നീളുന്നതാണ് പദ്ധതി. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മുമ്പ് ചുഴലിക്കാറ്റ് ഉണ്ടായിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം മുന്‍കരുതലുകള്‍ക്കായി പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്. 590 കിലോമീറ്ററോളം കടല്‍ത്തീരമുള്ള കേരളത്തില്‍ കടല്‍ക്ഷോഭത്തിന്റെ ദുരിതങ്ങളാണ് കൂടുതലായും അനുഭവിക്കുന്നത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: