തൃശൂര്‍: ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രപരിസരത്തുവെച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
പാല്, പത്രം, ആശുപത്രി, വിവാഹം, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയതായി നേതാക്കള്‍ പറഞ്ഞു.
ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മൂര്‍ക്കനാട് ശിവക്ഷേത്രഭൂമിയിലൂടെ പ്രാദേശിക ഹിന്ദുസമൂഹത്തിന്റെ ഹിന്ദുസംഘടനകളുടേയും എതിര്‍പ്പിനെ അവഗണിച്ച് ക്രിസ്ത്യന്‍സഭ ക്രിസ്തുമതാചാരപ്രകാരം പരിപാടി നടത്തുന്നതില്‍ പ്രതിഷേധിച്ച ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനസെക്രട്ടറി കെ. പി. ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്. വി. ബാബു എന്നിവരെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.
ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കുമെന്ന് ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് പി. അരവിന്ദാക്ഷന്, ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം പി. സുധാകരന്, ബിജെപി ജില്ലാപ്രസിഡണ്ട് എ. നാഗേഷ്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് ടി. സി. സേതുമാധവന്, സെക്രട്ടറി കെ. മോഹന്‍ദാസ്, വിശ്വഹിന്ദുപരിഷത്ത് നേതാവ് പി.ജി. കണ്ണന്, കേരള ക്ഷേത്രസംരക്ഷണസമിതി നേതാവ് പി. ആര്. ഉണ്ണി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: