പാനൂര്‍: സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് നേരെ സിപിഎം അക്രമം. സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യയ്ക്കും വെട്ടേറ്റു. കിഴക്കേ ചമ്പാട് കോട്ടക്കുന്നുമ്മലില് കഴിഞ്ഞരാത്രിയാണ് സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം അക്രമം നടത്തിയത്.
ജനകീയ സമിതി സെക്രട്ടറിയും സിപിഐയുടെ സജീവ പ്രവര്‍ത്തകനുമായ എട്ടുവീട്ടില്‍ മനീഷിനു(41)നേരെയാണ് ആദ്യം അക്രമമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കോട്ടക്കുന്നുമ്മല്‍ ജിനീഷ്, റോഷിത്ത് എന്ന കണ്ണന് എന്നീ സിപിഎമ്മുകാര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
മനീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു ശേഷമാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറി കോട്ടക്കുന്നുമ്മല്‍ മുകുന്ദനെ(48) വീട്ടില്‍ കയറി അക്രമിച്ചത്. അക്രമത്തില്‍ മുകുന്ദനും ഭാര്യ ഷീബാ മുകുന്ദനും പരിക്കേറ്റു. മുഖത്ത് വെട്ടേറ്റ മുകുന്ദനെ അക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടു വര്‍ഷം മുമ്പാണ് സിപിഎം വിട്ട് ഇരുവരും സിപിഐയില്‍ ചേര്‍ന്നത്. കോട്ടക്കുന്നുമ്മലില് സ്വകാര്യ കമ്പനി ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ നടന്ന സമരത്തില്‍ സിപിഎം നേതൃത്വം കൈക്കൊണ്ട തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു രാജി.സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ കോട്ടക്കുന്നുമ്മല്‍ ജിനീഷ്, രോഷിത്ത് എന്ന കണ്ണന്, മഹേഷ് എന്ന ചിക്കു, എഴുത്തുവള്ളി പ്രമോദ്, കുഞ്ഞന്റവിട സുരാജ് എന്നിവര്‍ക്കെതിരെ പാനൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: