കൊച്ചി: വരള്‍ച്ച നേരിടുന്നതിന് ജില്ലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന മാതൃക പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ജലവിഭവ വകുപ്പധികൃതര്‍ക്ക് നിര്‍ദേശം നല്കി. വരള്‍ച്ച നേരിടുന്നതിനെക്കുറിച്ചാലോചിക്കാന് ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ് ഈ നിര്‍ദേശം. ഹൃസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്കൊപ്പം നിയമ നടപടികളും ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഈ വേനലില്‍ 40 പഞ്ചായത്തുകളില്‍ ടാങ്കര്‍ വഴി വെളളം വിതരണം ചെയ്യാനാണ് പദ്ധതി. ഒരു വേനലില്‍ ടാങ്കര്‍ വെളളം വിതരണത്തിനു നാലു കോടിയോളം രൂപയാണ് ചെലവ്. ഈയവസ്ഥയില്‍ പഞ്ചായത്തുകളിലെ വിതരണകേന്ദ്രങ്ങളില്‍ വലിയ ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെളളം അതില്‍ നിറച്ചുകൊടുന്നത് ഇക്കൊല്ലം മുതല്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കേന്ദ്രമെങ്കിലും ഈ രൂപത്തിലായിരിക്കും.
ലോറിയില്‍ എത്തിക്കുന്ന ജലം പലയിടത്തും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി. അതത് പഞ്ചായത്തു സമതികള്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയ്യെടുത്താല്‍ ഇക്കൊല്ലം കഴിയാവുന്നത്ര കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും. ടാങ്കുകളില്‍ നിന്നുളള കുടിവെളള വിതരണത്തിന്റെ ചുമതലയും നിയന്ത്രണവും അതത് തദ്ദേശ ഭരണ സ്ഥാപനത്തിനായിരിക്കും.
ഭൂജലവകുപ്പ് അടുത്ത വേനലിനു മുമ്പ് ജില്ലയില്‍ സാധ്യതയുളളവിടങ്ങളില് കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് അറിയിച്ചു. പഞ്ചായത്ത് ഉപഡയറക്ടറുമായി ആലോചിച്ച് ഒരു പഞ്ചായത്തില്‍ ഒരു സ്ഥായിയായ ഉറവിടമെങ്കിലും കണ്ടെത്താന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ 50 പദ്ധതികളാണ് അവരുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
താലൂക്കുതലത്തില്‍ തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കുടിവെളള വിതരണം. ഇതിനുളള ശിപാര്‍ശകള്‍ സ്ഥലപരിശോധനയ്ക്കുശേഷമേ പാടുള്ളുവെന്നു നിര്‍ദേശിച്ച ജില്ല കളക്ടര്‍ കുടിവെളള ലോറികളും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പാക്കിയിരിക്കണമെന്നും പറഞ്ഞു. പഞ്ചായത്തുകളില്‍ ടാങ്കറുകളും മറ്റും എത്താത്ത കേന്ദ്രങ്ങളിലെങ്കിലും ഇക്കുറി ടാങ്ക് സ്ഥാപിക്കുന്നത് പരിഗണിക്കും.
ആരോഗ്യ, ഭക്ഷ്യ സുരക്ഷ, റവന്യൂ വിഭാഗങ്ങളുടെ കര്‍ശന പരിശോധന ഇന്നു മുതല്‍ കുടിവെളള ഉറവിടങ്ങളിലും വിതരണ കേന്ദ്രങ്ങളിലുമുണ്ടാകും. അന്നന്നു തന്നെ ജില്ല കളക്ടര്‍ക്കു റിപ്പോര്‍ട്ടു ചെയ്യുകയും വേണം. പലയിടങ്ങളിലും വിവിധ കുടിവെളള പദ്ധതികള്‍ പൂര്ത്തീകരണഘട്ടത്തിലാണെങ്കിലും ട്രയല്‍റണ്‍ നടത്താന്‍ ജനം അനുവദിക്കുന്നില്ലെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്യമായ കേസുകളില്‍ പോലീസ്് സഹായത്തോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതാണ് പ്രശ്നമെന്ന് ജില്ല കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: