മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമിഫൈനലില്‍ അത്ലറ്റികോ മാഡ്രിഡിനെ എവേ പോരാട്ടത്തില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച് പ്രീമിയര്‍ ലീഗ് ടീം ചെല്‍സി ഫൈനല്‍ പ്രതീക്ഷ കാത്തുസൂക്ഷിച്ചു.
ആരാധകരുടെ ആരവങ്ങളുമായി മത്സരത്തിനിറങ്ങിയ അത്ലറ്റികോയ്ക്ക് ചെല്‍സിയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇരുടീമുകളും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നതോടെ കളി സമനിലയിലായി. കളി തുടങ്ങി പതിനെട്ടാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് പരിക്കേറ്റ് പുറത്തായത് ചെല്‍സിക്ക് തിരിച്ചടിയായി. ഒരു കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പീറ്റര്‍ ചെക്കിന് പരിക്കേറ്റത്.
പീറ്റര്‍ ചെക്കിന് പകരം 41 കാരനായ ഓസ്ട്രേലിയന്‍ ഗോളി മാര്‍ക്ക് സ്ക്വാര്സര് ഗോള്‍വല കാക്കാനിറങ്ങിയെങ്കിലും ചെല്‍സി പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതോടെ അത്ലറ്റികോ ഡീഗോ കോസ്റ്റ, റൗള്‍ ഗാര്‍ഷ്യ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരം ചെല്‍സി ബോക്സിലേക്ക് പന്തെത്തിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അത്ലറ്റികോയുടെ ഡീഗോ അവസരം പാഴാക്കി. ഡീഗോ കോസ്റ്റയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ഡീഗോ പറത്തിയ ഷോട്ട് ക്രോസ് ബാറിന്മുകളില്ക്കൂടി പറഞ്ഞു. 19-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുടെ ഹെഡ്ഡറിനും ലക്ഷ്യം പിഴച്ചു. ഇരുപത്തിയെട്ടാം മിനിറ്റില്‍ തുറന്നു കിട്ടിയ അവസരം ചെല്‍സിയുടെ റാമിറസും പാഴാക്കി. തൊട്ടുപിന്നാലെ അത്ലറ്റികോയുടെ റൗള്‍ ഗാര്‍ഷ്യയുടെ ഹെഡ്ഡറും പുറത്തേക്ക് പറന്നു. 35-ാം മിനിറ്റില്‍ മരിയോ സുവാരസ് 30 വാര അകലെനിന്ന് പറത്തിയ ഷോട്ട് ചെല്‍സി ഗോളി മുഴുനീളെ ഡൈവ് ചെയ്ത് കുത്തിയകറ്റി. ആദ്യപകുതി അവസാനിക്കുന്നതിന്് തൊട്ടുമുന്‍പ് ഡീഗോ കോസ്റ്റയുടെ മറ്റൊരു ഷോട്ടും ചെല്‍സി ഗോളി കയ്യിലൊതുക്കിയതോടെ ആദ്യപകുതി ഗോള്‍ രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെല്‍സിക്ക് അവസരം ലഭിച്ചു. ഫ്രാങ്ക് ലംപാര്‍ഡിന്റെ ഇടംകാലന്‍ ഷോട്ട് അത്ലറ്റികോ ഗോളി കയ്യിലൊതുക്കി. പിന്നീട് 55-ാംമിനിറ്റില്‍ ഡീഗോ കോസ്റ്റബോക്സിന് പുറത്തുനിന്ന് പറത്തിയ വലംകാലന്‍ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. 59-ാം മിനിറ്റില്‍ ആഷ്ലി കോളിന്റെ പാസില്‍ നിന്ന് ഫെര്‍ണാണ്ടോ ടോറസ് ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. എഴുപത്തിമൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജോണ്‍ ടെറിയും പരിക്കേറ്റ് പിന്മാറിയതോടെ ചെല്‍സി പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. അവസാന മിനിറ്റുകളില്‍ അത്ലറ്റികോ തുടര്‍ച്ചയായി ചെല്‍സി ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു. രണ്ടാം പാദ സെമിപോരാട്ടം 30ന് ചെല്‍സിയുടെ സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറും. ഈ മത്സരത്തില്‍ വിജയിച്ച് ഫൈനലില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് മൗറീഞ്ഞോയും സംഘവും.
അതേസമയം ഞായറാഴ്ച പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ ലിവര്‍പൂളിനെ നേരിടുന്ന മൗറിഞ്ഞോയുടെ സംഘത്തിന് ഗോള്‍ കീപ്പറുടെയും ക്യാപ്റ്റന്റെയും പരിക്ക് തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: