കൊച്ചി: ആലുവ മുതല്‍ പേട്ട വരെയുള്ള 21ഓളം സ്റ്റേഷനുകളില്‍ പല സ്റ്റേഷനുകള്‍ക്കും സ്റ്റേഷന് ലാന്റിങ്ങിനുള്ള സ്ഥലം ലഭിക്കാത്തത് മെട്രോ നിര്‍മാണം തടസ്സപ്പെടുത്തുന്നു. എറണാകുളം സൗത്ത്, ലിസ്സി തുടങ്ങി പ്രധാനപ്പെട്ട പല സ്റ്റേഷനുകളും ലാന്റിങ്ങിനു സ്ഥലം ലഭിക്കാതെ വിഷമിക്കുകയാണ്. ഇതുമൂലം സ്ഥലം ലഭിച്ച സ്റ്റേഷനുകള്‍ മാത്രം പൂര്‍ത്തിയാക്കി മെട്രോ നിര്‍മ്മാണം തുടരേണ്ട അവസ്ഥയിലാണ് ഡിഎംആര്‍സി. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, കലൂര്‍, ലിസ്സി, എം.ജി.റോഡ്, മഹാരാജാസ്, എറണാകുളം സൗത്ത്, കടവന്ത്ര, ഇളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നിവയാണ് നിര്‍ദ്ദിഷ്ട മെട്രോസ്റ്റേഷനുകള്‍. ആവശ്യമായ സ്ഥലം ലഭിച്ചാല്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍സ് ജൂണ്‍ 2015 നു പൂര്‍ത്തിയാക്കും എന്നാണ് ഡിഎംആര്‍സിയുടെ നിലപാട്. ഇതിനുശേഷം മാത്രമേ റെയിലിംഗ്്, വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കല്‍, ഓട്ടോമേഷന്‍, കോച്ചുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സിസ്റ്റം വര്‍ക്ക് ആരംഭിക്കാന്‍ സാധിക്കൂ. എന്നാല്‍ മെട്രോനിര്മ്മാണത്തിലുണ്ടാകുന്ന കാലതാമസം കാരണം പണി പൂര്‍ത്തിയാകുന്ന റീച്ചുകളില്‍ സിസ്റ്റം വര്‍ക്ക് ആരംഭിക്കാനാണ് ഡിഎംആര്‍സി ആലോചിക്കുന്നത് എന്നാണ് വിവരം.
പിയര്‍ ക്യാപ് കാസ്റ്റിങ് വൈകുന്നതിനാല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. എച്ച്എംടി കാസ്റ്റിങ് യാര്‍ഡില്‍ കോണ്‍ക്രീറ്റ് മിക്സിങ്ങിനായി മൂന്ന് പ്ലാന്റുകളാണുള്ളത്. അതില്‍ രണ്ടെണ്ണം 30 ടണ്‍ കപ്പാസിറ്റിയുള്ളതും ഒന്ന് 100 ടണ്‍ കപ്പാസിറ്റിയുള്ളതുമാണ്. എന്നാല്‍ ഈ പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായ രീതിയില്‍ നടക്കാത്തതാണ് പിയര്‍ ക്യാപ് കാസ്റ്റിങ് വൈകാന്‍ കാരണം എന്നാണ് വിവരം. പൈലിങ്ങിന് ആവശ്യമായ കോണ്‍ക്രീറ്റ് മിക്സിങ്ങും ഇതേ പ്ലാന്റില്‍ തന്നെ നടത്തേണ്ടതാണ് പ്രധാന പ്രതിസന്ധി സൃഷ്ടിക്കുന്നത്. പൈലിങ്ങിനും, പിയര്‍ ക്യാപ് കാസ്റ്റിങ്ങിനും കോണ്‍ക്രീറ്റ് മിക്സുചെയ്യുന്നതിനുള്ള അനുപാതം വ്യത്യസ്തമാണ്. അതിനാല്‍ പിയര്‍ ക്യാപ് കാസ്റ്റ് ചെയ്താല്‍ അത് പൈലിങ്ങിനെ ബാധിക്കും. ആലുവ കളമശ്ശേരി റീച്ചില്‍ 63 പിയറുകളും, കളമശ്ശേരി കലൂര്‍ സ്റ്റേഡിയം റീച്ചില്‍ 69 പിയറുകളും, കലൂര്‍ സ്റ്റേഡിയം എറണാകുളം സൗത്ത് റീച്ചില്‍ 27 പിയറുകളും ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. എറണാകുളം സൗത്ത് പേട്ട റീച്ചിലെ നിര്‍മ്മാണം നടന്നു വരുന്നു. മെട്രോ റെയിലുകളെ താങ്ങുന്ന കൂറ്റന്‍ തൂണുകളില്‍ പിയര്‍ ക്യാപ് സ്ഥാപിച്ച് അതിന് മുകളില്‍ വേണം ഗര്‍ഡര്‍ സ്ഥാപിക്കാന്‍.
എന്നാല്‍ ആലുവ കളമശ്ശേരി റീച്ചില്‍ 9ഉം, കളമശ്ശേരി കലൂര്‍ സ്റ്റേഡിയം റീച്ചില്‍ 7ഉം പിയര്‍ ക്യാപ്പുകള്‍ മാത്രമെ ഇതുവരെ സ്ഥാപിച്ചിട്ടുള്ളു. പിയര്‍ ക്യാപുകള്‍ പിയറുകളില് സ്ഥാപിക്കാന്‍ ആവശ്യത്തിന് ക്രെയിനില്ലാത്തതും പ്രശ്നമാകുന്നുണ്ട്. നിലവില്‍ ഒരു ക്രെയിന്‍ മാത്രമാണ് പിയര്‍ ക്യാപുകള്‍ സ്ഥാപിക്കാനുള്ളത്. ഏപ്രില്‍ അവസാനത്തോടെ ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് ഡിഎംആര്‍സി ആലോചിക്കുന്നത്. പത്ത് പിയര്‍ ക്യാപ്പുകള്‍ അടുത്തടുത്തായി സ്ഥാപിച്ചാല്‍ മാത്രമേ അവയെ ബന്ധിപ്പിച്ച് ഗര്‍ഡറുകള്‍ ഉറപ്പിയ്ക്കാന്‍ സാധിക്കൂ. ആലുവയില്‍ നിന്നായിരിക്കും ഗര്‍ഡര്‍ സ്ഥാപിച്ച് തുടങ്ങാന്‍ സാധ്യത. ഇതിനായി 30 ഓളം ഗര്‍ഡറുകള്‍ ഇതിനകം തയാറായിട്ടുണ്ട്.
പാളം സ്ഥാപിക്കുന്നതിന് ആവശ്യമായ യു ആകൃതിയിലുള്ള ഗര്‍ഡറുകളും ഐ ആകൃതിയിലുള്ള ഗര്‍ഡറുകളും എച്ച്എംടി മെട്രോ യാര്‍ഡില്‍ ആണ് കാസ്റ്റ് ചെയ്യുന്നത്. മെട്രോ കടന്നു പോകുന്ന സാധാരണ സ്ഥലങ്ങളില്‍ ഐ ഗര്‍ഡറുകളും കൂടുതല്‍ വളവുകളുള്ള സ്ഥലങ്ങളില്‍ യു ആകൃതിയിലുള്ള ഗര്‍ഡറുകളുമാണ് സ്ഥാപിക്കുക. 25 മീറ്റര്‍ നീളവും 5.2 മീറ്റര്‍ വീതിയും 150 ടണ്‍ ഭാരവുമാണ് ഒരു ഗര്‍ഡറിനുള്ളത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും എന്ന വിശ്വാസത്തിലാണ് ഡിഎംആര്‍സി. ഒപ്പം സ്റ്റേഷന് ലാന്റിങ്ങിന് ആവശ്യമായ സ്ഥലം ലഭിച്ചില്ലെങ്കില്‍ മെട്രോ നിര്‍മ്മാണം ഡിഎംആര്‍സിക്കു ബാലികേറാമലയാകും എന്നും ചൂണ്ടികാണിക്കുന്നു.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: