ദേവേന്ദ്രന് അല്പബുദ്ധികളായ ശരാശരി മനുഷ്യരുടെ പ്രതീകമാണെന്ന് പറയാം. ദേവേന്ദ്രന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് ശ്രീകൃഷ്ണന് നരകനെ വധിച്ചത്. ഇന്ദ്രന്റെ അമ്മയായ അദിതിയുടെ കുണ്ഡലങ്ങള്‍ നരകന് അപഹരിച്ചത് തിരിച്ചുകൊടുക്കാനാണ് സ്വര്‍ഗത്തിലെത്തിയത്. ഭഗവാന് സ്വര്‍ഗമുള്‍പ്പെടെയുള്ള സമസ്ത ജഗത്തിനും നാഥനാണെന്ന് ഇന്ദ്രനറിയാം. സര്വശക്തനാണെന്നതിന് മുരന്റെയും നരകന്റെയും മരണം തെളിവാണ്. എന്നിട്ടും ഒരു പാരിജാതച്ചെടിയുടെ പേരില്‍ ഭഗവാനോട് യുദ്ധം ചെയ്യാന്‍ തുനിഞ്ഞത് താന്‍ ദേവരാജാവാണെന്ന മൂഢമായ അഹങ്കാരം കൊണ്ടാണ്. ഗോവര്ധനപൂജയുടെ സന്ദര്‍ഭത്തില്‍ ഇന്ദ്രന്റെ അഹങ്കാരം തകര്‍ന്നത് ഇന്ദ്രന് മറന്നു. ലോകനാഥനായ ഇന്ദ്രന്റെ ദുരഹങ്കാശം നശിപ്പിപ്പിക്കേണ്ടത് ലോകനന്മയ്ക്ക് അത്യാവശ്യമായതുകൊണ്ടാണ് ഭഗവാന് ഇന്ദ്രനെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ശാസിക്കേണ്ടിവരുന്നത്. ഖാണ്ഡവദാഹം ഇന്ദ്രന്റെ മദം നശിപ്പിച്ച മറ്റൊരു സംഭവമാണ്. (നാരായണീയം 81-ാം ദശകത്തില്‍ പാരിജാതഹരണവും ഇന്ദ്രദര്പ്പഹരണവും വായിക്കാം.)
342. നൃഗമോക്ഷ പ്രദഃ – നൃഗന് എന്ന രാജാവിന് മോക്ഷം കൊടുത്തവന്.
വൈവസ്വതമനുവിന്റെ പരമ്പരയില്‍ ജനിച്ച ഒരു രാജാവായിരുന്നു നൃഗന്. ഒരിക്കല്‍ നൃഗന് ഒരുബ്രാഹ്മണന് ദാനം ചെയ്ത ഒരു പശു എങ്ങനെയോ മറ്റൊരു യാഗത്തില്‍ ദാനം ചെയ്ത പശുക്കളുടെ കൂട്ടത്തില്‍പ്പെട്ടു. അറിയാതെ പറ്റിയ അബദ്ധമാണെങ്കിലും കുപിതനായ ബ്രാഹ്മണന്റെ ശാപം മൂലം നൃഗന് വളരെക്കാലം ഒരു കിണറ്റിനുള്ളില്‍ ഓന്തായി കിടക്കേണ്ടിവന്നു. സന്ദര്‍ഭവശാല്‍ ശ്രീകൃഷ്ണന്റെ കരസ്പര്‍ശം കിട്ടിയപ്പോള്‍ നൃഗന് ശാപമോക്ഷവും സ്വര്‍ഗപ്രാപ്തിയും ലഭിച്ചു. (നാരായണീയം 82-ാം ദശകം 10-ാം ശ്ലോകത്തില്‍ നൃഗന്റെ കഥ സൂചിപ്പിച്ചിട്ടുണ്ട്.)
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: