തനി പ്രൗരസ്ത്യസന്താനമായ നസറേത്തിലെ യേശുവിനെ കടുത്ത പ്രായോഗികനായിട്ട് നാം കരുതുന്നു. മങ്ങിമറയുന്ന ഈ ലോകത്തിലും ലൗകികവസ്തുക്കളിലും അവിടേക്ക് വിശ്വാസമില്ല. വര്‍ത്തമാനകാലത്തില്‍ പടിഞ്ഞാറുകാരുടെ പതിവനുസരിച്ച് പീഠപീഡനങ്ങള് ആവശ്യമില്ല. വലിച്ചാലിനി നീളാത്തിടത്തോളം വലിച്ചു നീട്ടേണ്ടതില്ല. പാഠങ്ങള്‍ റബ്ബറല്ല; അതിനും ഒരതിരുണ്ട്. ഇക്കാലത്തെ വിഷയഭ്രമത്തിന് മതത്തെ ഒരു നിമിത്തമാക്കാന്‍ പാടില്ല. ശ്രദ്ധിക്കുവിന്‍, നമുക്കെല്ലാം നേര് സമ്മതിക്കാം. ആദര്‍ശത്തെ അനുസരിക്കുക, അസാധ്യമെങ്കില്‍, നമ്മുടെ ദൗര്‍ബല്യം സമ്മതിക്കാം; അല്ലാതെ അതിനെ താഴെ തള്ളിയിടരുത്; ആരും അതിനെ വലിച്ചുതാഴ്ത്താന്‍ തുനിയരുത്. പാശ്ചാത്യര്‍ ക്രിസ്തുവിനെക്കുറിച്ച് കെട്ടിയുണ്ടാക്കുന്ന കഥകള്‍ കേട്ടാല്‍ മനംമടുത്തുപോകും. അവിടേക്ക് പണി എന്തായിരുന്നു, എന്തായിരുന്നില്ല എന്നൊന്നും എനിക്ക് മനസ്സിലാകുന്നില്ല. അവിടുത്തെ ഒരുവന് രാഷ്ട്രീയ നേതാവാക്കുന്നു; വേറൊരാള്, പക്ഷേ വലിയ സേനാനായകനായി മാറ്റുന്നു.
വേറൊരുവന് സ്വരാജ്യസ്നേഹം നിറഞ്ഞ ഒരു ജൂതനായി വിവരിക്കുന്നു – അങ്ങനെ പലതും. ഈവക കല്പ്പനകള്ക്കൊക്കെ ഗ്രന്ഥങ്ങളില്‍ വല്ല അടിസ്ഥാനവുമുണ്ടോ? ഒരു ഉത്തമാചാര്യന്റെ ജീവിതത്തിനുള്ള ഒന്നാംതരം ഭാഷ്യം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ‘ഊളന്മാര്ക്ക് അവയുടെ മാളങ്ങളണ്ട്. ആകാശത്തിലെ പറവകള്‍ക്ക് കൂടുണ്ട്. എന്നാല്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഒരിടവുമില്ല.’ മുക്തിക്കുള്ള ഒറ്റ വഴി അതാണെന്ന് ക്രിസ്തു പറയുന്നു. വേറൊരു വഴിയും അവിടുന്ന് നിര്‍ദ്ദേശിക്കുന്നില്ല. നമുക്കതിന് കഴിവില്ലെന്ന്, എളിമയോടും വണക്കത്തോടുംകൂടി നമുക്ക് ഏറ്റുപറയാം. ‘ഞാന്‍, എന്റെ നമുക്കിപ്പഴും വളരെ പ്രിയമാണ്. വസ്തുവും സ്വത്തും സമ്പത്തും നമുക്കുവേണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: