320. കുവലയാപീഡഹന്താ – കുവലയാപീഡം എന്ന കൊലയാനയെ ഹനിച്ചവന്.
വില്ലൊടിഞ്ഞശബ്ദം കംസന്റെ കൊട്ടാരത്തിലും കേട്ടു. അതിന്റെ കാരണമറിഞ്ഞപ്പോള്‍ തന്റെ മരണം ആസന്നമായെന്ന് കംസന് മനസ്സിലായി. പിറ്റേദിവസം പ്രഭാതമായപ്പോള്‍ മല്ലയുദ്ധം വിളംബരം ചെയ്യുന്ന പെരുമ്പറ ശബ്ദം മുഴക്കാന്‍ നിര്‍ദ്ദേശിച്ചു. പെരുമ്പറശബ്ദം കേട്ട് ആളുകള്‍ എത്തി. കംസനും ധനുര്യാഗത്തില് പങ്കെടുക്കാനെത്തിയ രാജാക്കന്മാരും മഞ്ചങ്ങളില്‍ ആസനസ്ഥരായി. കൃഷ്ണനും ബലരാമനും കൂട്ടുകാരായ ഗോപബാലന്മാരും മല്ലരംഗത്തിനടുത്തെത്തിയപ്പോള് കംസന് ഏര്‍പ്പാടു ചെയ്തിരുന്ന കുവലയാ പീഡമെന്ന മദയാന ആനക്കാരന്റെ പ്രേരണകൊണ്ട് ഭഗവാന്റെ വഴിതടഞ്ഞു. ആനയെ വഴിയില്‍ നിന്നുമാറ്റാന്‍ ആനക്കാരനോട് ഭഗവാന് ആജ്ഞാപിച്ചു. ആനക്കാരന് ഭഗവാനെ വധിക്കാന്‍ ആനയെ പ്രേരിപ്പിച്ചു. അവിടെ കൂടിയിരുന്നവര്‍ക്ക് കണ്ടുരസിക്കാന്‍ അവസരം കൊടുക്കുന്നതിനെന്നപോലെ ഭഗവാന് ആനയുമായി കുറച്ചുനേരം മത്സരിച്ചു. പിന്നെ പെട്ടെന്ന് അതിനെ ഭൂമിയില്‍ വീഴ്ത്തി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: