ന്യൂദല്‍ഹി: പത്തുവര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്താന്‍ ഭയം. ധനമന്ത്രി പി.ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നും മത്സരിക്കാതെ മാറി നില്‍ക്കുന്നത് കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും വലിയ നാണക്കേടായി . ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരമാണ് ഇത്തവണ ശിവഗംഗയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
തിളങ്ങുന്ന ഇന്ത്യയെ മങ്ങിയ ഇന്ത്യയാക്കി മാറ്റിയ ധനമന്ത്രി ചിദംബരത്തിന് മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് സ്വയം ബോധ്യം വന്നതാണ് സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്നു വെച്ചതിലൂടെ മനസ്സിലാകുന്നതെന്ന് ബിജെപി ആരോപിച്ചു.
ഏഴുതവണയായി പി.ചിദംബരമാണ് ശിവഗംഗയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ച ചിദംബരം സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് പുനരാരംഭിക്കുന്നതിനായി ഓഫീസ് നവീകരണം ഉള്‍പ്പെടെ നടത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള മറ്റു ദേശീയ കോണ്‍ഗ്രസ് നേതാക്കളായ ജി.കെ വാസന്,ജയന്തി നടരാജന് എന്നിവരും ഇത്തവണ മത്സരിക്കുന്നില്ല. തമിഴ്നാട്ടില്‍ നിന്നും വിജയിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മൂവരും സീറ്റുവേണ്ടെന്നു വെച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് സഖ്യകക്ഷികളില്ലാതെ കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 39 സീറ്റുകളിലും കോണ്‍ഗ്രസ് ഇത്തവണ തനിച്ചാണ് മത്സരിക്കുന്നത്. മയിലാടുതുറയില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ മാത്രമാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്.
നേതാക്കള്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നത് വലിയ തലവേദനയാണ് കോണ്ഗ്രസിലുണ്ടാക്കിയിരിക്കുന്നത്. ലുധിയാനയില്‍ നിന്നും മത്സരിക്കാനില്ലാതെ ഒഴിഞ്ഞു നില്ക്കുന്ന കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തീവാരിയെ മത്സര രംഗത്തിറക്കാനുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. തോല്‍വി ഉറപ്പായതോടെയാണ് മത്സര രംഗത്തുനിന്നും ഒളിച്ചോടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: