എക്കാലവും അതുപോലെയായിരുന്നു ജനസമുദായങ്ങളുടെ ചരിത്രവും. നാം ഈ സായാഹ്നത്തില്‍ സമീപിക്കാന്‍ പോകുന്ന മഹാപുരുഷന്, ദേവദൂതന്, അവിടുന്നും തന്റെ ജനതയുടെ വലിയ അധഃപതനകാലമെന്ന് ഏതാണ്ട് കണക്കാക്കാവുന്ന ഒരു ഘട്ടത്തിലാണ് വന്നത്. അവിടുത്തെ പ്രവൃത്തികളുടെയും പ്രവചനങ്ങളുടെയും ഛിന്നഭിന്ന രേഖാശകലങ്ങളില് നിന്ന് അങ്ങുമിങ്ങും ചില ചില്ലറ കാഴ്ചപ്പാടുകളേ നമുക്ക് കിട്ടുന്നുള്ളൂ. കാരണം ആ മഹാപുരുഷന്റെ അപദാനങ്ങളും ഉപദേശങ്ങളും പൂര്‍ണമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ അവ ലോകം നിറയ്ക്കുമെന്ന് പറഞ്ഞിട്ടുള്ളതും നേരാണ്. അവിടുത്തെ ധര്മപ്രവചനകാലമായ മൂന്നു സംവത്സരം, ഞെക്കിഞ്ഞെരുക്കി ചുരുക്കിയ ഒരു കാലമാണ്, അത് വിടര്ന്നുനിവരാന് പത്തൊമ്പതു നൂറ്റാണ്ടുകള്‍ വേണ്ടിവന്നു; ഇനിയും എത്ര വേണ്ടിവരുമെന്നാരു കണ്ടു.
ചെറിയ മനുഷ്യരായ നിങ്ങളും ഞാനും അല്പംമാത്രം ശക്തി ലഭിച്ച പാത്രങ്ങള്‍. എതാനും നിമിഷങ്ങള്‍, കുറച്ചു മണിക്കൂറുകള്‍, കൂടിയാല്‍ ചില വര്‍ഷങ്ങള്‍, മതിയാകും അ തൊക്കെ ചെലവാക്കാന്‍, മുഴുവന്‍ വാരി വിതറാന്‍; അതു കഴിഞ്ഞു; നാം എന്നെന്നേക്കുമായി മറഞ്ഞു. എന്നാല്‍ ഈ വന്ന അഭൗമമഹാപുരുഷനെ നോക്കൂ. ശതാബ്ദങ്ങളും യുഗാന്തരങ്ങളും കടന്നുപോകുന്നു. എന്നിട്ടും അവിടുന്ന് ലോകത്തിന് കൊടുത്തുപോയ ശക്തി വികസിച്ചുതീര്ന്നിട്ടില്ല. പൂര്‍ണമായി വ്യയം ചെയ്തുകഴിഞ്ഞിട്ടില്ല. കാലം കഴിയുംതോറും അതിന് കരുത്തു കൂടിക്കൂടിവരികയാണ്.
-സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: