ആറന്മുള: ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന, പരിസ്ഥിതിയെ ബാധിക്കുന്ന വികസനം പ്രകൃതി നിയമത്തിന് എതിരാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എ. അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഇരുപത്തിമൂന്നാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണാധികാരമാണ് രാജ്യം ഭരിയ്ക്കുന്നത്. പുരോഗമനം, വികസനം എന്നീ വാക്കുകള്‍ മാത്രമുപയോഗിച്ച് ജനങ്ങളില്‍ തെറ്റായ ധാരണയുണ്ടാക്കി പ്രകൃതി വിഭവങ്ങള്‍ കച്ചവടം നടത്തുകമാത്രമാണ് ഇന്ന് നടക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. സിസിലി പറഞ്ഞു.
ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിയ്ക്കല് സയന്‍സ് പ്രസിഡന്റ് ഡോ. ഏബ്രഹാം ശമുവേലിന്റെ നേതൃത്വത്തില്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ നീര്‍ച്ചാലുകളിലെ ജീവജാലങ്ങളെപ്പറ്റി പഠനം നടത്തുവാന്‍ എത്തിയ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സത്യാഗ്രഹ പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ഭൂവനചന്ദ്രന്‍ സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രകാശ് കുമാര്‍ സ്വാഗതം പറഞ്ഞു.
എല്‍ഡിഎഫ്. പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ബിജി ഏബ്രഹാം, ആര്‍എസ്പി. സംസ്ഥാന കമ്മറ്റി കമ്മറ്റി അംഗം തോമസ് ജോസഫ്, ജനതാദള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ഷാഹുല്‍ ഹമീദ്, ആര്‍എസ്എസ്. കൊല്ലം ജില്ലാ സേവാപ്രമുഖ് ആര്. മോഹനന്, സിപിഐ.(എം) ഏരിയാ കമ്മറ്റി അംഗം കെ.കെ. ശിവാനന്ദന്, സിപിഐ.(എംഎല്.) റെഡ് ഫ്ലാഗ് സംസ്ഥാന കമ്മറ്റി അംഗം കെ.ഐ. ജോസഫ്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം രമണി വാസുക്കുട്ടന്, കര്‍മ്മസമിതി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍ എന്നിവര്‍ സത്യാഗ്രഹികളെ അഭിസംബോധന ചെയ്തു.
സത്യാഗ്രഹത്തിന്റെ ഇരുപത്തിനാലാം ദിവസമായ ഇന്ന് ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് റ്റി.പി. രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി തുളസീധരന്‍ പിള്ള അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: