കാന്‍സര്‍ ഇന്ന് ജീവിതശൈലീ രോഗമാണെന്ന് പറയുന്നപോലെ അഴിമതി എന്ന കാന്‍സറും ജീവിതത്തിന്റെ പ്രത്യേകിച്ച് രാഷ്‌ട്രീയ ജീവിതത്തിന്റെ രോഗമായി മാറിക്കഴിഞ്ഞു എന്ന സത്യം തെളിയിക്കുന്നതാണ് അഴിമതിവിരുദ്ധ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം കേന്ദ്രമന്ത്രിസഭ ഉപേക്ഷിച്ചത്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കത്തോട് രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി വിയോജിച്ചു എന്നത് ശ്രദ്ധേയമാണ്. അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ് നീക്കം തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജനപ്രീതി നേടി വോട്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഇങ്ങനെ ഒരു ബില്‍ കൊണ്ടുവരണമെന്ന് ആത്മാര്‍ത്ഥമായ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ ഈ അവസാന നിമിഷം വരെ കാക്കാതെ നേരത്തെ അവതരിപ്പിച്ച് പാസ്സാക്കി എടുക്കാമായിരുന്നു. പക്ഷേ അഴിമതിവിരുദ്ധ ബില്‍ ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്നത് കേന്ദ്രസര്‍ക്കാരിനെ തന്നെ ആയിരിക്കും എന്ന തിരിച്ചറിവാണ് ഈ ബില്‍ അവസാന നിമിഷങ്ങളിലേക്ക് മറ്റീവ്ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. യുപിഎ ഒന്നും യുപിഎ രണ്ടും അഴിമതി വിഷയത്തില്‍ കഴുത്തറ്റം മുങ്ങിയ സര്‍ക്കാരുകളാണ്. പതിനഞ്ചാം ലോക്സഭ കഴിഞ്ഞയാഴ്ച മരവിപ്പിച്ച സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് എന്ന ആശയം രൂപപ്പെട്ടത്. അഴിമതി വിവരങ്ങള്‍ പുറത്തറിയിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്സ് ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നെങ്കിലും രാഷ്‌ട്രപതി ഒപ്പുവച്ചില്ല.
ഇപ്പോള്‍ അവതരിപ്പിക്കാനിരുന്ന അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സിലും രാഷ്‌ട്രപതി ഒപ്പിടാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവാണ് അവതരണം ഉപേക്ഷിച്ചത്. അഞ്ചുവര്‍ഷമായി ഈ വിഷയത്തില്‍ നിസ്സംഗത പാലിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് ആറുമാസത്തിനുള്ളില്‍ നിയമമാക്കണമെന്നാണ് ചട്ടം. പക്ഷേ ഈ ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ലമെന്റ് പിരിച്ചുവിടുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ലാപ്സായി പോകും. പൊതുജനം എന്ന കഴുതയ്‌ക്ക് ഈ അവബോധമില്ല എന്നും കോണ്‍ഗ്രസിനറിയാം. മാത്രമല്ല അഞ്ചുകൊല്ലം നിസ്സംഗത പാലിച്ച ശേഷം ഈ പെട്ടെന്നുള്ള ഉണര്‍വ് എന്തു ലക്ഷ്യം വച്ചാണെന്ന് ഏത് പൊട്ടനും മനസ്സിലായി. മറ്റൊരു സുപ്രധാന വസ്തുത നിയമം പാസ്സാക്കിയതുകൊണ്ടു മാത്രം അഴിമതിപോലുള്ള അധാര്‍മിക പ്രവൃത്തികള്‍ അവസാനിക്കില്ല എന്നതാണ്.
നിര്‍ഭയ പദ്ധതി ആദ്യം ഓര്‍ഡിനന്‍സും പിന്നീട് ബില്ലുമായിട്ടും നിര്‍ഭയ ഫണ്ടായി അനുവദിച്ച 1000 കോടി രൂപയില്‍നിന്നും ഒരു രൂപ പോലും ചെലവാക്കിയില്ല എന്നത് തന്നെ ഉദാഹരണം. സ്ത്രീ സംരക്ഷണ നിയമങ്ങളും ബാലാവകാശ നിയമങ്ങളും നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലൊ. കുട്ടികള്‍ക്ക് വീട്ടിലോ സ്കൂളിലോ സംരക്ഷണമില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ചെലവില്‍ നിയന്ത്രണമേര്‍പ്പെടുത്തി അഭിപ്രായ സര്‍വേകള്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പക്ഷേ അഞ്ചുകൊല്ലം അഴിമതി മാത്രം നടത്തിയ സര്‍ക്കാരിന്റെ അവസാന നിമിഷത്തിലെ അഴിമതി വിരോധം സംശയാസ്പദമാണല്ലൊ.
ഇപ്പോള്‍ പിഎസിഎല്‍ (വേള്‍ഡ് ആഗ്രോടെക് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍) 45000 കോടിയുടെ തട്ടിപ്പ് നടന്നതായി സിബിഐ കണ്ടെത്തിയിരിക്കുന്നു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിലെ സ്വര്‍ണ പല്ലക്ക് നിര്‍മാണത്തില്‍ കാണാതെ പോയത് ആറരകിലോ സ്വര്‍ണമാണത്രെ. ശബരിമല സന്നിധാനത്ത് അഴിമതി തുടര്‍ക്കഥയാണ്. റോഡ് നിര്‍മാണം മുതല്‍ കുടിവെള്ള വിതരണം വരെ അഴിമതിയില്‍ മുങ്ങിയതാണ്. വേനല്‍ക്കാലത്ത് മിനുക്ക് പണിചെയ്ത റോഡുകള്‍ വര്‍ഷകാലത്ത് ആദ്യമഴയില്‍ ഒഴുകുന്നതും റോഡുപണി കോണ്‍ട്രാക്ട് നല്‍കുന്നതില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും മാധ്യമ ചര്‍ച്ചാ വിഷയങ്ങളാണ്. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് എഞ്ചിന്‍ വാങ്ങാനുള്ള പതിനായിരം കോടി രൂപയുടെ ഇടപാടില്‍ അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രി ആന്റണി ഉത്തരവിട്ടിരിക്കുകയാണ്. അവസാന നിമിഷം യുപിഎ സര്‍ക്കാര്‍ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നിശ്ചയിച്ചതിന്റെ പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിയാന്‍ ഈ സംഭവം ഉപകരിച്ചു എന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര ജീവനക്കാരുടെ ഡിഎ 100 ശതമാനം ഉയര്‍ത്തിയതും ഇപിഎഫില്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 28 ലക്ഷം പെന്‍ഷനേഴ്സിനെ സഹായിച്ചതും തെരഞ്ഞെടുപ്പ് കേന്ദ്രീകൃത നീക്കങ്ങളായിരുന്നല്ലോ. ജനക്ഷേമ സര്‍ക്കാരാണെന്ന പ്രതിഛായ ഉണ്ടാക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ നടത്തിയ നീക്കങ്ങളായിരുന്നു ഇവ.
















