ഹൈദരാബാദ്: കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി മുന്‍ ദേശീയാദ്ധ്യക്ഷന് ബംഗാരു ലക്ഷ്മണന്റെ ഭൗതികദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് പൊതു ദര്‍ശനത്തിനു വെച്ച ശേഷം വിലാപയാത്രയായി അടുത്തുള്ള കര്‍മ്മ ഘാട്ടിലാണ് സംസ്കാര കര്‍മ്മങ്ങള്‍ നടത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, വെങ്കയ്യാ നായിഡു, ബന്ദാരു ദത്താത്രേയ, പ്രകാശ് ജാവ്ദേക്കര്‍, മുരളീധര്‍ റാവു തുടങ്ങിയവര്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന അനുസ്മരണ ചടങ്ങില്‍ ബംഗാരുവിന്റെ സംഘടനാ പാടവത്തേയും പ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയേയും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെ ക്ഷേമ കാര്യങ്ങളില്‍ കാണിച്ചിരുന്ന പ്രത്യേക താല്പര്യങ്ങളേയും അദ്വാനിയും മറ്റു നേതാക്കളും അനുസ്മരിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനെന്ന നിലയില്‍ വളര്‍ന്നുയര്‍ന്ന ആദ്യ ദലിത് നേതാവായിരുന്ന ബംഗാരു ലക്ഷ്മണനെ നടക്കാത്ത ഇടപാടില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഒളി ക്യാമറാ പ്രവര്‍ത്തനത്തിലൂടെ പത്രപ്രവര്‍ത്തകര്‍ ചതിയില്‍ കുടുക്കിയത്. ബംഗാരുവിന്റെ ജീവിതകാലത്തുതന്നെ മാധ്യമലോകത്തെ ഏറ്റവും വലിയ കുറ്റവാളിയായി തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ജയിലില്‍ കഴിയുന്നതു കാണാനിടയായി. തേജ്പാല്‍ മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ആയപ്പോള്‍ ബംഗാരു ലക്ഷ്മണ് ഇങ്ങനെ പ്രതികരിച്ചു, ” തേജ്പാലിനെയും ആശാ റാം ബാപ്പുവിനേയും തുല്യമായി ജയിലില്‍ പരിഗണിക്കണം. തേജ്പാലിന് ഒരു പ്രത്യേക പരിഗണനയും കൊടുക്കരുത്. എനിക്ക് സന്തോഷമുണ്ട്, അവസാനം അയാള്‍ തുറന്നുകാട്ടപ്പെട്ടതില്‍. അയാള്‍ പെണ്‍കുട്ടികളെ ദുര്മാര്ഗ്ഗത്തുലുള്ള മാധ്യമപ്രവര്ത്തനങ്ങള്ക്കു വിനിയോഗിച്ചിരുന്നു. അയാള്‍ ഏറെക്കാലം ജയിലില്‍ കഴിയുമെന്നു പ്രത്യാശിക്കുന്നു,” എന്ന്.
ആന്ധ്രയിലെ ദലിത് കുടുംബത്തില്‍ പിറന്ന ബംഗാരു ചെറുപ്പത്തില്‍തന്നെ മികച്ച സംഘാടകനായിരുന്നു. 1996-ല്‍ രാജ്യസഭാംഗമായി. 2000 മുതല്‍ ഒരു വര്‍ഷമാണ് അദ്ദേഹം ബിജെപി അദ്ധ്യക്ഷനായിരുന്നത്. 1999 മുതല്‍ 2000 വരെ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ സഹമന്ത്രിയായിരുന്നു. “ബംഗാരു ലക്ഷ്മണ് എന്നും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനു പ്രത്യേക താല്പര്യം കൈക്കൊണ്ടിരുന്ന”തായി ബിജെപി ദേശീയാദ്ധ്യക്ഷന് രാജ്നാഥ് സിംഗ് അനുസ്മരിച്ചു. ബംഗാരുവിന്റെ ദേഹ വിയോഗത്തില്‍ അദ്ദേഹം ബന്ധുക്കളെ ദുഃഖം അറിയിച്ചു.
ബന്ധുക്കളെ അനുശോചനമറിയിച്ച ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ബംഗാരുവിന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ബംഗാരു 12-ാമത്തെ വയസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി. അദ്ദേഹം വൈദ്യുതി, റെയില്‍വേ വകുപ്പുകളില്‍ ഉദ്യോഗം നോക്കിയിരുന്നു. ജോലി രാജിവെച്ച് ജനസംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകുമ്പോള്‍ അദ്ദേഹം അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലായിരുന്നു. 1969 മുതല്‍ ജനസംഘം പ്രവര്‍ത്തകനായി. ഭെല്‍, മിഥാനി, എന്‍എഫ്സി, എഫ്സിഐ എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം സംഘടനയുടെ വന്‍ വിജയം കാഴ്ചവെച്ചു. മിസാ നിയമപ്രകാരം അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍ ശിക്ഷയനുഭവിച്ചു. 1980 മുതല്‍ 1986 വരെ ആന്ധ്രയുടെ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: