ന്യൂദല്‍ഹി: ദയാഹര്‍ജിയില്‍ കാലതാമസം നേരിട്ടാല്‍ വധശിക്ഷയില്‍ ഇളവു നല്‍കാമെന്ന വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്കി. രാജീവ് കേസിലെ പ്രതികളുടെ ശിക്ഷ കുറച്ചത് സുപ്രധാനമായ കാര്യമാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നംഗ ബെഞ്ചിന്റെ അധികാരപരിധിയില്‍ പെടാത്ത കാര്യത്തിലാണ് വിധി പറഞ്ഞതെന്നും കേന്ദ്രം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വധശിക്ഷകള്‍ നടപ്പാക്കുന്നതിലും ദയാഹര്‍ജികള്‍ പരിഗണിക്കുന്നതിലും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടുള്ള വിധി ജനുവരി 21നായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ചത്.
അംഗീകരിക്കാനാകാത്ത കാലതാമസം നേരിട്ടാല്‍ വധശിക്ഷ ജീവപര്യന്തമാക്കാമെന്നും ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള സുപ്രധാന വിധികളായിരുന്നു കോടതിയുടേത്. അന്ന് വധശിക്ഷയ്ക്ക് വിധിച്ച പതിനഞ്ചോളം പേരുടെ ശിക്ഷ സുപ്രീംകോടതി ഇടപെട്ട് ജീവപര്യന്തമാക്കിയിരുന്നു. വീരപ്പന്റെ നാല് കൂട്ടാളികള്‍ ഉള്‍പ്പെടെ 15 പേരുടെ ശിക്ഷയായിരുന്നു അന്ന് കുറച്ചത്.
വിധിയുടെ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ ശിക്ഷയും ജീവപര്യന്തമായി പിന്നീട് കുറച്ചു. ഇവരെ തമിഴ്നാട് സര്‍ക്കാര്‍ ജയില്‍മോചിതരാക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രഇടപെടലിനെ തുടര്‍ന്ന് മോചനം കോടതി താല്‍ക്കാലികമായി തടഞ്ഞുവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: