ന്യൂദല്‍ഹി: ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത് അര്‍ദ്ധരാത്രി അതിക്രമിച്ചു കയറി അനാശാസ്യം ആരോപിച്ച ആംആദ്മി പാര്‍ട്ടി സര്‍ക്കാരിലെ നിയമമന്ത്രി സോമനാഥ് ഭാരതിയുടെ നടപടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. നിയമമന്ത്രിയെ തടഞ്ഞ പോലീസ് നടപടി ശരിയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിട്ട. അഡീഷണല്‍ ജില്ലാ ജഡ്ജ് ബി.എല്‍ ഗാര്‍ഗിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജുങ്ങിനു മുന്നില്‍ സമര്‍പ്പിച്ചു.
തെക്കന്‍ ദല്‍ഹിയിലെ ഖിര്‍കി എക്സ്റ്റന്‍ഷനില്‍ ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത് ജനുവരി 15ന് കുറേയാളുകളുമായെത്തിയ നിയമമന്ത്രി പ്രദേശത്ത് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപിച്ചിരുന്നു. മയക്കുമരുന്ന് കച്ചവടവും അനാശാസ്യവും തടയുമെന്ന് പറഞ്ഞ് വനിതകള്‍ താമസിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറാനും സോമനാഥ് ഭാരതി ശ്രമിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് ആഫ്രിക്കക്കാരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ് നടത്തണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ വാറണ്ടില്ലാതെ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് രാത്രിയില്‍ കയറില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഇതോടെ പോലീസുമായി നിയമമന്ത്രി വാക്കുതര്‍ക്കവും നടത്തി.
സംഭവത്തിനു ശേഷം ഒരു ആഫ്രിക്കന്‍ വനിത പരാതിയുമായി രംഗത്തെത്തിയതോടെ ദല്‍ഹി പോലീസ് ആംആദ്മി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തിരുന്നു. എന്നാല്‍ സോമനാഥ് ഭാരതിയുടെ നടപടിയെ ന്യായീകരിച്ച് അന്നത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവത്തേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് ലഫ്.ഗവര്‍ണ്ണര്‍ ഉത്തരവിട്ടത്. നിയമമന്ത്രിയുടെ നടപടി തെറ്റായിരുന്നെന്നും പോലീസ് സ്വീകരിച്ചത് കൃത്യമായ നിലപാടാണെന്നുമുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി.
അതിനിടെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്രിവാളിന് മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് ഗോമത് മനോച്ച സമണ്‍സ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 7ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അഴിമതിക്കാരായ നേതാക്കളുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയ കെജ്രിവാളിന്റെ നടപടിക്കെതിരായാണ് നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ് നല്‍കിയത്. യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയെന്നത് അരവിന്ദ് കെജ്രിവാളിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണെന്ന് കോടതിക്കു മുമ്പാകെ നല്കിയ മൊഴിയില്‍ ഗഡ്കരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: