നമസ്കാരത്തില്‍, ഏറ്റവും ചുരുങ്ങിയത് രണ്ട് ഭിന്നവസ്തുതകള് ഉണ്ട് – ഗുണന്യൂനനായ നമസ്കര്ത്താവും ഗുണാധികനായ നമസ്കൃതനും. നമ്മളിലോരോരുത്തരിലും പരിമേയമായ ‘അഹംബുദ്ധി’ യും അപരിമേയമായ നിത്യാത്മാവും ഉണ്ട്. ജപസാധകന് തന്നിലെ ഈ കൃത്രിമാഹങ്കാരത്തെ തന്നില്‍ത്തന്നെയുള്ള ശ്രീനാരായണനാകുന്ന മഹാചൈതന്യ വിശേഷത്തിന്റെ ബലിവേദിമേല്‍ അര്‍പ്പണം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ ജപപരിശീലനം ചെയ്യുന്ന വ്യക്തി, തന്റെ വ്യക്തിത്വത്തെ മുഴുവനും ഏകസത്യമെന്ന് താന്‍ കാണുന്ന ശ്രീനാരായണന്റെ കാലടികളില്‍ ജപത്തിലൂടെ പൂര്ണാര്പ്പണം ചെയ്യാന്‍ ആത്മാര്‍ത്ഥമായും ശ്രമിക്കുകയാണ്.
തന്നില്‍ത്തന്നെയുള്ള ‘ശാശ്വതസത്യം’ എന്തെന്നും അതിനെ സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗമെന്തെന്നും നമുക്ക് വിശദീകരിച്ചുതരുന്ന ഒരു സൂത്രരൂപമാണ് മന്ത്രമെന്നത്. മനസ്സിലൂടെ അഥവാ ആത്മാര്‍പ്പണത്തിലൂടെ ഒടുവില്‍ ചെന്നെത്തുന്ന അനശ്വരതയുടെ പ്രതീകമാണ് ‘ഓ’ങ്കാരം. ഭൗതികാവരണങ്ങളോടുകൂടിയ നമ്മുടെ സര്വ്വകൃത്രിമഭാവങ്ങളേയും സര്‍വ്വഭൂത ഹൃദയനായ നാരായണന്റെ ചരണങ്ങളില്‍ അര്‍പ്പിക്കുകയെന്നതാണ് നമസ്കാരത്തിന്റെ ആന്തരാര്‍ത്ഥം. നമ്മളില്‍ നിന്ന് വ്യക്തിത്വബോധത്തെ നീക്കിക്കഴിഞ്ഞാല്‍ നമ്മില്‍തന്നെയുള്ള നാരായണ തത്ത്വത്തെ – അനശ്വരവും സര്‍വവ്യാപകവുമായ ഓങ്കാരമാകുന്ന ബ്രഹ്മത്തെ – സാക്ഷാല്‍ക്കരിക്കാന്‍ ഇടവരുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: