ന്യൂദല്‍ഹി: പത്രസ്ഥാപനങ്ങളിലെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധി. വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത 2011 നവംബര്‍ 11 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ പത്രസ്ഥാപനങ്ങള്‍ അവ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പി.സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു. രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന പത്രപ്രവര്‍ത്തകര്‍ക്കും പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രയോജനകരമാണ് കോടതിവിധി.
വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ക്കെതിരെ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും പതിനഞ്ചോളം പത്രസ്ഥാപനങ്ങളും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദംകേട്ട ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. 2011 നവംബര്‍ മുതലുള്ള കുടിശ്ശിക നാലു ഗഡുക്കളായി ഒരു വര്‍ഷത്തിനകം കൊടുത്തു തീര്‍ക്കണം. 2014 ഏപ്രില്‍ ഒന്നുമുതല്‍ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ അനുസരിച്ചുള്ള ശമ്പള-വേതന വ്യവസ്ഥകള്‍ പത്രസ്ഥാപനങ്ങളില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്റ്റിന്റെ നിയമസാധുതയെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തെങ്കിലും ആക്റ്റിനെതിരായ നീക്കവും കോടതി തള്ളി. കേരളാ പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി അഡ്വ.തമ്പാന് തോമസാണ് കോടതിയില്‍ ഹാജരായത്.
ജന്മഭൂമിയില് നടപ്പിലാക്കി
പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ജന്മഭൂമിയില് നേരത്തെ നടപ്പിലാക്കി. കോടതി വിധിക്കു മുമ്പുതന്നെ വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കിയ മലയാളത്തിലെ മൂന്നു പത്രസ്ഥാപനങ്ങളില്‍ ഒന്നാണ് ജന്മഭൂമിയെന്ന് മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: