സദാചാരം, ധര്‍മശാസ്ത്രം, ആധ്യാത്മികത, മതം- ഇവയൊക്കെ ഒരു വ്യക്തിയുടെ പിന്‍ബലത്തില്‍ മാത്രം സത്യമായി വരുന്നതെങ്ങനെ? വേദാന്തമതത്തിന് വ്യക്തിനിഷ്ഠമായ അത്തരം പ്രാമാണ്യം ആവശ്യമില്ല. അതിന്റെ പിന്‍ബലം മനുഷ്യന്റെ അനശ്വരസ്വഭാവമാണ്. അതിന്റെ ധര്‍മശാസ്ത്രം, എന്നും നിലവിലുള്ള ചിരസിദ്ധമായ, ഇനി സാധിക്കേണ്ടതല്ലാത്ത, മനുഷ്യന്റെ ശാശ്വതമായ ആധ്യാത്മികൈക്യത്തില് അടിയുറച്ചതാണ്. പക്ഷേ, മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തിനും ഒരു വ്യക്തി ആവശ്യമാണെന്നതിനെക്കുറിച്ച് അതിപ്രാചീനമായകാലംമുതല് നമ്മുടെ സിദ്ധന്മാര് ബോധവാന്മാരായിരുന്നു. പുരുഷവിധനായ ഒരീശ്വരന്‍, ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊന്നില്‍, അവര്‍ക്ക് കൂടിയേ തീരൂ. പുരുഷവിധനായ ഒരീശ്വരന്റെ ഉണ്മ നിഷേധിച്ച സാക്ഷാല്‍ ബുദ്ധന് മരിച്ച് അമ്പതുകൊല്ലം തികയുന്നതിനുമുന്‍പ് അദ്ദേഹത്തിന്റെ ശിഷ്യന്മാര് അദ്ദേഹത്തെത്തന്നെ പുരുഷവിധനായ ഒരീശ്വരനാക്കുകയാണുണ്ടായത്. പുരുഷവിധനായ ഈശ്വരന് വേണ്ടതുതന്നെ. അതേസമയം നമുക്കറിയാം. അങ്ങനെ ഒരീശ്വരനെപ്പറ്റി വൃഥാ സംഭാവനകള്‍ നടത്തുന്നതിനെക്കാള്‍ ഭേദം, ഈ ലോകത്തില്‍ നമ്മുടെയിടയില്‍ത്തന്നെ കൂടെക്കൂടെ ജീവിച്ചും വ്യാപരിച്ചും വരുന്ന ജീവദ്ദേവതകളെ കൈക്കൊള്ളുകയായണെന്ന്.
കേവലം ഉത്പ്രേക്ഷിക്കപ്പെടുന്ന, എന്നുവച്ചാല്‍ നമുക്ക് ഈശ്വരനെപ്പറ്റി സങ്കല്പ്പിക്കാവന്ന, ഏതാശയത്തെയും അപേക്ഷിച്ച് ഇവര്‍ കൂടുതല്‍ ആരാധനാര്ഹരാണ്. സംഭാവനകളില്‍ രൂപപ്പെടുന്ന ഈശ്വരനാകട്ടെ നൂറിന് തൊണ്ണൂറ്റൊമ്പതും മനുഷ്യന്റെ ആരാധനയ്ക്ക് യോഗ്യനുമാകില്ല. നിങ്ങള്‍ക്കോ എനിക്കോ ഈശ്വരനെക്കുറിച്ചുണ്ടാവുന്ന ഏതാശയത്തെക്കാളും കൂടുതല്‍ മഹത്ത്വം ശ്രീകൃഷ്ണുണ്ട്. നിങ്ങള്‍ക്കോ എനിക്കോ സങ്കല്‍പ്പിക്കാവുന്ന ആദര്‍ശത്തെക്കാള്‍ വളരെ വലിയ ഒരാശയമാണ്. കൂടുതല്‍ ജീവത്തും മൂര്ത്തിമത്തുമായ ഒരാശയമാണ്, ബുദ്ധന്. അതിനാല്‍ സങ്കല്പ്പിത ദേവതകളെപ്പോലും പുറംതള്ളിക്കൊണ്ട് ഇവര്‍ എല്ലായ്പ്പോഴും മനുഷ്യരാശിയുടെ ആരാധന കൈയടക്കിയിട്ടുണ്ട്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: