ന്യൂദല്‍ഹി: ഗംഗാനദിയിലെ മാലിന്യം വര്‍ധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ചുമതലപ്പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്കകളുടെയും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശത്തിന്റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ആയിരക്കണക്കിന് കോടി രൂപ ചെലവിട്ടിട്ടും ഗംഗയിലെ മാലിന്യ നിര്‍മാര്‍ജനം സാധ്യമാകാത്തതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎംഒ ആവശ്യപ്പെട്ടു.
രാജ്യത്തെ പുണ്യ നദികളിലൊന്നായ ഗംഗയിലെ മാലിന്യ പ്രശ്നം പതിറ്റാണ്ടുകളായി ഉയര്‍ന്നുകേള്‍ക്കുന്ന വിഷയമാണ്. ഉത്തരാഖണ്ഡിലെ ഗംഗോത്രി മുതല്‍ പശ്ചിമ ബംഗാളിലെ ഗംഗാ സാഗര്വരെ അഴുക്കൂചാലിലെ വെള്ളവും മാംസവശിഷ്ടങ്ങളും ഒഴുക്കിവിടുന്നത് നദിയെ നാശത്തിനടുത്തെത്തിച്ചുകഴിഞ്ഞു. കോടിക്കണക്കിനു രൂപയാണ് ഗംഗയെ ശുദ്ധീകരിക്കാന്‍ ഇതുവരെ ചെലവിട്ടത്. ഗംഗ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള 1500 കോടിയോളം രൂപയും ഇതില്‍പ്പെടുന്നു. ലോക ബാങ്ക് 2,600 കോടി വിനിയോഗിച്ചെന്നും പരിസ്ഥിതി സ്നേഹികള്‍ വെളിപ്പെടുത്തുന്നു.
ഇതു സംബന്ധിച്ച് ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ ഭരണകൂടങ്ങള്‍ക്കും കോടതി നോട്ടീസ് അയിച്ചിരുന്നു. അസംസ്കൃത വസ്തുക്കളടക്കമുള്ള മാലിന്യങ്ങള്‍ ഗംഗയില്‍ തള്ളുന്നത് തടഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
വ്യാവസായിക അവശിഷ്ടങ്ങളും നഗരങ്ങളിലെ ഡ്രെയ്നേജ് വെള്ളവും നദിയിലേക്ക് ഒഴുക്കുന്നത് 1974ലെ ജല മലിനീകരണ നിരോധന നിയമത്തിന്റെ ലംഘനമാണെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആരോപണം. പുണ്യനദിയായ ഗംഗയില്‍ മാലിന്യം തള്ളുന്നതിലുടെ മതപരമായ ചടങ്ങുകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
ഗംഗയിലെ മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് ഒരു പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് കത്തയച്ചതും പ്രശ്നത്തെ ഗൗരവത്തോടെ സമീപിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഗംഗാ ശുദ്ധികരണ പദ്ധതികള്‍ പരാജയപ്പെട്ടതിന് കാരണം അധികാരികളുടെ പിടിപ്പുകേടാണെന്നും അതിനെതിരെ നടപടി സ്വീകരിക്കണം എന്നുമാണ് കത്തിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: