ന്യൂദല്‍ഹി: വേള്‍ഡ് ഹോക്കി ലീഗ് ഫൈനലില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങി. പൂള്‍ എയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയത്തിന്റെ കയ്‌പ്പുനീര്‍ കുടിപ്പിച്ചു. ആഡം ഡിക്സന്‍ ഇംഗ്ലണ്ടിന്റെ ഗോളുകളുടെയും ഉടമ.
നേരത്തെ വലിയൊരു അട്ടിമറിക്ക് മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. പൂള്‍ ബിയില്‍ അര്‍ജന്റീന കരുത്തരില്‍ കരുത്തരായ ഹോളണ്ടിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മറിച്ചിട്ടുകളഞ്ഞു. അതേസമയം, ഓസ്ട്രേലിയ ബെല്‍ജിയത്തിനുമേല്‍ നേരിയ ജയത്തോടെ കരകയറി (3-2). പൂള്‍ എയിലെ ആദ്യമത്സരത്തില്‍ ജര്‍മ്മനി 6-1ന് ന്യൂസിലാന്റിനെ നിലം പരിശാക്കി. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ഹോളണ്ടിനെ ലോക റാങ്കില്‍ 11-ാമന്‍മാരായ അര്‍ജന്റീന അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. രണ്ടാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗോണ്‍സാലോ പെയ്‌ലറ്റ് ലാറ്റിനമേരിക്കന്‍ സംഘത്തെ മുന്നിലെത്തിച്ചു (1-0). പിന്നാലെ മിന്‍ വാന്‍ഡര്‍ വീഡനിലൂടെ (5-ാം മിനിറ്റ്) ഹോളണ്ട് ഒപ്പമെത്തി. മൂന്നു മിനിറ്റുകള്‍ക്കുശേഷം ഫാക്കുന്‍ഡൊ കല്ലിയോണിയുടെ ഉശിരനൊരു ഫീല്‍ഡ് ഗോള്‍ അര്‍ജന്റീനയ്‌ക്ക് വീണ്ടും ആധിപത്യം നല്‍കി (2-1). രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമുകളും പ്രതിരോധത്തില്‍ ഊന്നിക്കളിച്ചു. ഒടുവില്‍ 50-ാം മിനിറ്റില്‍ റിവേഴ്സ് സ്റ്റിക്ക് വര്‍ക്കിലൂടെ സീവ് വാന്‍ അസ് ഹോളണ്ടിന് തുല്യത സമ്മാനിച്ചു (2-2). എന്നാല്‍ പെഡ്രോ ഇബ്ര (56), ഗ്യുയ്ഡൊ ബാരിയെഡ്സ് (60), യുവന്‍ ഗിലാരി (67) എന്നിവര്‍ വെടിപൊട്ടിച്ചപ്പോള്‍ ഹോളണ്ടിന്റെ കഥകഴിഞ്ഞു.
ഓസ്ട്രേലിയയ്‌ക്കു മുന്നില്‍ ബെല്‍ജിയം പൊരുതീ വീണെന്നു തന്നെ പറയാം. കളി തീരാന്‍ ഒരു മിനിറ്റ് അവശേഷിക്കെ ജേക്കബ് വെറ്റന്റെ സ്ട്രൈക്ക് ഓസ്ട്രേലിയയെ ജയത്തേരേറ്റുകയായിരുന്നു.
കീ്റോണ്‍ ഗവേഴ്സിന്റെ ഇരട്ടഗോളുകള്‍ (33, 48) ഓസീസിന് മുന്‍തൂക്കം നല്‍കിയെങ്കിലും രണ്ടു തവണ ഒപ്പമെത്താന്‍ ബല്‍ജിയത്തിനു കഴിഞ്ഞിരുന്നു. ടോം ബൂം (34), തോമസ് ബ്രെയില്‍സ് (53) എന്നിവര്‍ ബല്‍ജിയത്തിനുവേണ്ടി സ്കോര്‍ ചെയ്തു. പക്ഷേ, വെറ്റന്റെ ഗോളിനു മറുപടില്‍ നല്‍കാനുള്ള സമയം ബല്‍ജിയത്തിനുണ്ടായിരുന്നില്ല.
















