കോട്ടയം: സര്‍വ്വത്ര ഗോവിന്ദനാമ സങ്കീര്‍ത്തനം ഗോവിന്ദാ… ഹരിഗോവിന്ദാ… എന്ന നാമജപ ഘോഷം കൊണ്ട് അക്ഷരനഗരിയെ മഥുരാപുരിയാക്കിയ 31-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് സമംഗള പര്യവസാനം.
ശ്രീരാമഹനുമദ് ദേവസ്ഥാനത്തെ സത്രവേദിയും കവി ഞ്ഞ് ഇരുവശങ്ങളിലുമായി ഒഴുകിയെത്തി തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങള്‍ ഇതപര്യന്തമുള്ള ശ്രീമദ് ഭാഗവത സത്രങ്ങളില്‍ നിന്നും 31-ാമത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തെ വ്യത്യസ്തമാക്കി.
ഒരു മണ്ഡലക്കാലത്തെ ശ്രീമന്നാരായണീയ പാരായണ യജ്ഞത്തിനുശേഷമാണ് മുപ്പത്തിയൊന്നാമത് അഖിലഭാരത ശ്രീമദ് ഭാഗവത സത്രത്തിന് തിരുനക്കരയില്‍ തിരി തെളിഞ്ഞത്.
സമാപന ദിവസമായ ഇന്നലെ ബ്രഹ്മോപദേശത്തെപ്പറ്റി കോതമംഗലം മാടശേരി നീലകണ്ഠന് നമ്പൂതിരിയും മാര്‍ക്കണ്ഡേയ ചരിതത്തെപ്പറ്റി ചാലക്കുടി കിഴക്കേടം ഹരിനാരായണന് നമ്പൂതിരിയും പ്രഭാഷണം നടത്തി. തുടര്‍ന്ന് 11മണിയോടെ ഭാഗവതസംഗ്രഹ സമര്‍പ്പണം പാലക്കാട് പെരുമ്പിള്ളി കേശവന് നമ്പൂതിരി നിര്‍വ്വഹിച്ചു.
ശേഷം സത്രസമാപന സഭ ആരംഭിച്ചു. സത്രനിര്‍വ്വഹണ സമിതി ചെയര്‍പേഴ്സണ്‍ രേണുകാ വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. ഈശ്വരസാന്നിദ്ധ്യം കൊണ്ട് ധന്യമാണ് സത്രവേദിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജീവിതയാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തി ജീവിതസത്യങ്ങളെയാണ് ഭാഗവത കഥ പറയുന്നത്. സംഘര്‍ഷഭരിതമായ ഈ കാലഘട്ടത്തില്‍ ജനമനസുകളില്‍ നന്മയുണ്ടാകാന് ഭാഗവതസത്രങ്ങള്ക്കു കഴിയും. ലോകത്തെ ഏറ്റവും വലിയ ഭക്തി കൂട്ടായ്മയാണ് ഭാഗവത സത്രം. ലോകത്തിലെ മഹത്തായ സംസ്കാരം ഭാരതത്തിന്റെതാണ്. ഏതുമതത്തെയും സ്വീകരിക്കുന്ന വിശാലമായ മനസ്സാണ് ഹൈന്ദവമതത്തിനുള്ളത്. ഈ വിശാല മനസിന്റെ ഉറവിടം ഭാഗവതമാണ് എന്നും അദ്ദേഹം പറഞ്ഞു.
യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യന്റെ ഉള്ള് ശുദ്ധീകരിച്ച് ഭഗവാന്റെ വേണുവാക്കുന്ന പ്രക്രിയയാണ് ഭാഗവത സത്രമെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. ജപയജ്ഞമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.മധുസൂദനന് സത്രാവലോകനം നടത്തി. അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി പ്രസിഡന്റ് എന്‍.കെ.കുട്ടപ്പമേനോന്‍ അടുത്ത ഭാഗവത സത്രവിളംബരം നടത്തി. എറണാകുളം ജില്ലയില്‍ ആലുവയ്ക്കടുത്ത് തിരുവാലൂര്‍ ക്ഷേത്രത്തിലാണ് അടുത്ത സത്രം നടക്കുന്നത്. കോട്ടയം നഗരസഭാ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, നിര്‍വ്വഹണ സമിതി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ എച്ച്.രാമനാഥന്, പി.ജെ.ഹരികുമാര്‍, ജനറല്‍ കണ്‍വീനര്‍ ടി.സി.ഗണേഷ്, വര്‍ക്കിംഗ് ചെയര്മാന് സി.എന്‍.സുബാഷ്, ട്രഷറര്‍ പി.ബി.പരമേശ്വരന്, വൈസ് ചെയര്മാന് പി.ജി.ബാലകൃഷ്ണപിള്ള, ആര്.സാനു തുടങ്ങിയവര്‍ സംസാരിച്ചു.
സത്രവേദിയില്‍ ജന്മഭൂമിയും സ്കൂള്‍ മാസ്റ്റര്‍ വിദ്യാഭ്യാസ മാസികയും ചേര്‍ന്ന് ഒരുക്കിയ ഭാഗവതാമൃതം പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ സത്രസമിതി ചെയര്‍പേഴ്സണ്‍ രേണുകാ വിശ്വനാഥന് നല്കി. ഗായത്രീദേവി, എസ്.കെ.ജയശ്രീ, സുശീലാഭായി, രശ്മി കെ.എസ്, ജിഷ്ണു അമൃത് ജോഷി, അര്‍ച്ചന എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
മുപ്പത്തിയൊന്നു ഭാഗവത സത്രങ്ങളിലും മുടങ്ങാതെ പങ്കെടുത്ത ഏരൂര്‍ സ്വദേശി തങ്കമ്മയ്ക്ക് ഭാഗവത സത്രവേദിയില്‍ ശ്രീകൃഷ്ണവിഗ്രഹം ഉപഹാരമായി നല്കി. ഭാഗവത സത്രവുമായി സഹകരിച്ച വിവിധ വിശിഷ്ടവ്യക്തികള്‍ക്കും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്കും സത്രവേദിയില്‍ ഉപഹാരങ്ങള്‍ നല്കി.
സത്രവേദിയിലെത്തിയ ഭക്തസഹസ്രങ്ങള്ക്കെല്ലാം യജ്ഞപ്രസാദവും ലഭിച്ചു. സത്രത്തില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ മഹാപ്രസാദമൂട്ടിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: