കോട്ടയം: ജനുവരി 19 ദേശീയ പള്‍സ് പോളിയോ ദിനമായി ആചരിക്കുന്ന സാഹചര്യത്തില്‍ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്കി ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കാളികളാകണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷ് അഭ്യര്‍ഥിച്ചു. ഇതു സംബന്ധിച്ച് കളക്ട്രേറ്റില്‍ നടന്ന ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ 1.3 ലക്ഷം കുട്ടികള്‍ക്കാണ് ജനുവരി 19ന് പ്രതിരോധ മരുന്ന് നല്‍കുക. ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എ.ഡി.എം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഭാരതത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിലനിര്‍ത്തിയാലെ വൈറസിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാനാകൂ. വസൂരിക്കുശേഷം പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്ന രോഗമാകും പോളിയോയെന്നും 1990 കളില്‍ ഭാരതത്തില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം കുട്ടികളെ ബാധിച്ചിരുന്ന രോഗത്തിനാണ് ഇപ്പോള്‍ അന്ത്യം കുറിക്കുന്നതെന്നും വിഷയാവതരണം നടത്തിയ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബി. തങ്കമ്മ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെയും സാധാരണയുള്ള പ്രതിരോധ മരുന്ന് സ്വീകരിക്കാത്ത കുട്ടികളെയും കണ്ടെത്തി മരുന്ന് നല്കാന് ആരോഗ്യവകുപ്പ് തീവ്രപരിശ്രമം നടത്തും.
യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദുകുമാരി, റോട്ടറി ക്ലബ് പോളിയോ വിഭാഗം മേധാവി ഡോ. കുരുവിള, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: