ഫുട്ബോള്‍ കളത്തിലെ അഭിനേതാക്കള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒടുവില്‍ കളിയുടെ ആഗോള തലവന്‍ തന്നെ മുന്നിട്ടിറങ്ങുന്നു. വെറുതെ മറിഞ്ഞുവീണ് പരിക്ക് നടിക്കുന്ന കളിക്കാരെ ഒരു നിശ്ചിത സമയം പുറത്തിരുത്തി ശിക്ഷിക്കണമെന്ന് ഫിഫ പ്രസിഡന്റ്സെപ് ബ്ലാറ്റര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേതടക്കം ലോകത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ പരിക്ക് നാടകങ്ങളിലൂടെ അലോസരം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ബ്ലാറ്ററുടെ നിര്‍ദേശം. ലോകകപ്പ് അടുത്തുവരുന്ന വേളയില്‍ ബ്ലാറ്ററുടെ അഭിപ്രായത്തിന് അതീവ പ്രധാന്യമുണ്ട്.
പരിക്കേറ്റെന്ന് പറഞ്ഞ് പുറത്തുപോകുന്ന കളിക്കാരന്‍ മിനിറ്റുകള്‍ക്കകം ഗ്രൗണ്ടില്‍ തിരിച്ചെത്തുന്നത് അസഹനീയം. അത്തരക്കാരെ റഫറി പുറത്തിരുത്തണം. താരത്തിന്റെ അഭാവംമൂലമുണ്ടാകുന്ന അംഗബലക്കുറവ് ടീമിനെ ബാധിച്ചുവെന്ന് ബോധ്യമാകുന്നതുവരെ അയാളെ കളിക്കാന്‍ അനുവദിക്കരുത്, ബ്ലാറ്റര്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ കൃത്രിമം കാട്ടുന്നതിന് മുന്‍പ് താരങ്ങള്‍ ഒന്നാലോചിക്കും.
പരിക്ക് നടിക്കുന്നത് തെറ്റെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും ചിലര്‍ അതിനെ കൗശലപൂര്‍ണവും നിരുപദ്രവകരവുമായ പ്രവൃത്തിയായാണ് കണക്കാക്കുന്നത്. ഏറെ സമയം കൊല്ലുന്നത് ഇത്തരത്തിലെ വ്യാജ പരിക്കുകളാണ്. മറ്റുകായിക ഇനങ്ങളില്‍ അതിനെ വെറുക്കപ്പെട്ട കാര്യമായി കണക്കാക്കുന്നു. സമകാലിക ഫുട്ബോളിലാകട്ടെ സര്‍വ്വസാധാരണവും കളിയുടെ ഭാഗമായ ഒന്നായും അംഗീകരിക്കുന്നു. വിഷയം റഫറിമാര്‍ക്ക് വിടുന്നെന്നും ബ്ലാറ്റര്‍ പറഞ്ഞു.
പരിക്ക് അഭിനയിച്ചതിന്റെ പേരില്‍ 2008നുശേഷം 31 പ്രീമിയര്‍ ലീഗ് താരങ്ങള്‍ താക്കീത് ചെയ്യപ്പെട്ടിട്ടുണ്ട്. വെറുതെ വീഴുന്ന സ്വന്തം ടീമംഗം ഓസ്കറിനെ ചെല്‍സി കോച്ച് ഹോസെ മൗറിഞ്ഞോ അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ട്രൈക്കര്‍ അദ്നന്‍ ജാനസാജും ആക്റ്റിങ്ങിന്റെ ഫലമായി ഈ സീസണില്‍ മൂന്നു തവണ മഞ്ഞകാര്‍ഡ് വാങ്ങുകയും ചെയ്തിരുന്നു. അതേസമയം, ടൈം പെനാല്‍റ്റി പ്രായോഗികമല്ലെന്ന് മുന്‍ റഫറി ഡെര്‍മോട്ട് ഗല്ലാഗര്‍ പറഞ്ഞു. കളിക്കാരന് പരിക്ക് പറ്റിയില്ലെന്ന് പറയാന്‍ റഫറി അതിസാഹസികനായിരിക്കണം. ബ്ലാറ്ററുടെ നിര്‍ദേശം പ്രശ്നപരിഹാരത്തിന് സഹായകമല്ല. കുറ്റം തെളിഞ്ഞാല്‍ മൂന്നു മത്സരങ്ങളില്‍ വിലക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















