ചൊമാതിരിയും കുഞ്ചുവും കുന്നം ഓതിക്കനും അനിയനും കാരാക്കുളങ്ങര നിന്ന് മടങ്ങുന്ന വഴിക്ക് ദ്വിവേദിയുടെ ഇല്ലത്ത് തങ്ങി. അന്ന് രാത്രി എല്ലാവര്ക്കും വളരെ നീണ്ടതും അസ്വസ്ഥത നിറഞ്ഞതുമായിരുന്നു. പ്രകൃതിക്കുകൂടി ഒരു തരം വിങ്ങല്‍. രാത്രിയുടെ മധ്യയാമത്തിലെപ്പോഴോ ആയിരിക്കണം ഒന്നു മയങ്ങി, അധികം കഴിയുന്നതിനുമുമ്പ് വല്ലാത്ത ഒരു ദുസ്വപ്നം ചൊമാരിയെ ഉണര്‍ത്തി. ശ്രദ്ധയോടെ സംരക്ഷിച്ചുപോരുന്ന ത്രേതാഗ്നിയിലെ ആഹവനീയം ഇല്ലത്തിനു മുകളില്‍ വലിയ ആല്‍മരം പോലെ പടര്‍ന്ന് പന്തലിച്ച് ജ്വാലകളുമായി നില്ക്കുകകയാണ്. ആരോ ഒരാള്‍ ഹോമിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഹോമത്തിനുള്ള മന്ത്രം ചൊല്ലുന്ന ഹോതന് യോഗിയാരാണ്. ഹോമദ്രവ്യമായ പുരോഡാശം വെറും അരിപ്പൊടികൊണ്ടുള്ളതല്ല. പുരോഡാശത്തിന്റെ രൂപത്തില്‍ ഉള്ളത് ആരോ അടുത്തു പരിചയമുള്ള ആളാണ്. ഹോമിക്കരുത് എന്നു വിളിച്ചു പറയണം എന്നുണ്ട്. പക്ഷേ പറ്റുന്നില്ല. ആ സമയത്താണ് ഉണര്‍ന്നത്. ചൊമാരി ചുറ്റും നോക്കി.
മാടമ്പിവിളക്കിലെ തിരി മഷികെട്ടി മങ്ങിയിരിക്കുന്നു. കുന്നം ഓതിക്കനും അനിയനും കുഞ്ചുവുമൊന്നും ഗാഢമായ ഉറക്കത്തിലാണെന്നു തോന്നിയില്ല. അവരും ഏതോ സ്വപ്നങ്ങളുടെ അസ്വസ്ഥതകളിലായിരിക്കാം. ചൊമാരി സമയം നോക്കാന്‍ പുറത്തേക്കു നടന്നു. ആകാശം മേഘാവൃതമാണ്. സമയം വ്യക്തമാക്കേണ്ട നക്ഷത്രങ്ങള്‍ എല്ലാം മറഞ്ഞിരിക്കുന്നു. അകലെ മലയില്‍ മാലപോലെ കാട്ടുതീ പടര്‍ന്നു നില്‍ക്കുന്നുണ്ട്. ചൊമാരി ആലോചിച്ചു. ഇന്ന് സ്വപ്നത്തിലായാലും ജാഗ്രദവസ്ഥയായാലും അസ്വസ്ഥമായി അഗ്നിയെരിയുന്നു. ആ കാട്ടുതീയിലും കുറേ ജീവികള്‍ ഹോമിക്കപ്പെടുന്നുണ്ടാവാം. പുരോഡാശത്തിന്റെ രൂപത്തില്‍ കണ്ടത് ആരെയാണ്?
ഒരു ചെറിയ കാറ്റുപോലും വീശുന്നില്ല. വിങ്ങലിന്റെ ആധിക്യത്താല്‍ ഇലകളെല്ലാം മന്ദത പിടിച്ചു നില്‍ക്കുകയാണ്. മഴക്കാറുള്ളതുകൊണ്ടായിരിക്കും ഈ വിങ്ങല്‍. സാധാരണ പ്രകൃതിയുടെ മാറ്റം മനസ്സിനെ ബാധിക്കാറില്ല. പക്ഷേ ഇന്ന് അശുഭകരമായ വിങ്ങല്‍ മനസ്സിനെയും ബാധിച്ചിട്ടുണ്ട്. മനസ്സ് വീണ്ടും വീണ്ടും ചുറ്റിത്തിരിഞ്ഞ് സ്വപ്നത്തില്‍ തന്നെ ചെന്നു വല്ലായ്മ ഏറ്റുവാങ്ങുന്നു. പുരോഡാശത്തിന്റെ രൂപത്തില്‍ കണ്ടത് ആരെയാണ്? എന്തെങ്കിലും ആപത്തിന്റെ സൂചനയാണോ? ആലുപോലെ പടര്‍ന്നിരുന്ന് അഗ്നിക്ക് യജ്ഞത്തില്‍ പ്രവര്ഗ്യസമയത്ത് തിളച്ചുകത്തിക്കൊണ്ടിരിക്കുന്ന നെയ്യില്‍ പാലൊഴിക്കുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന ജ്വാലയുടെ തീക്ഷ്ണതയുണ്ടായിരുന്നു. അപ്പോഴാണ് ചൊമാരിയോര്ത്തത്. പ്രവര്ഗ്യത്തിന് വീരധ്യാനം ചെയ്യേണ്ട കാരാധല് എന്ന മന്ത്രം ദുസ്വപ്നത്തിന്റെ ദോഷം നശിക്കാന്‍ നല്ലതാണ്.
ചൊമാരി കാലുകഴുകി ആചമിച്ച് മനസ്സില്‍ കാരാധല് ഉരുവിട്ടു. മടങ്ങി പായില്‍ വന്നിരുന്നപ്പോഴും കാരാക്കുളങ്ങരയിലെ ചിന്തകളും സ്വപ്നത്തിന്റെ അസ്വസ്ഥതയും കാട്ടുതീയും തന്നെയായിരുന്നു മനസ്സില്‍. എന്തോ വരാനുണ്ട്. ഓരോ ചിന്തകളുടെ അന്തരാളത്തിലും മുഴങ്ങിയത് ഒന്നുതന്നെ ആയിരുന്നു. ‘എന്തോ വരാനുണ്ട്’.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: