ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ വര്‍ഷം. അതു തന്നെയാണ് 2013ന് ഏറ്റവും ചേര്‍ന്ന വിശേഷണം. റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് സച്ചിന്‍ കളമൊഴിഞ്ഞപ്പോള്‍ ലോകം അവിശ്വസനീയതയോടെ നിന്നു. മുന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ കാണാന്‍ ആരാധക സഹസ്രത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. സച്ചിന്‍ മടങ്ങിയപ്പോള്‍ ക്രിക്കറ്റ് അറിയാത്തവര്‍ പോലും തെല്ലൊന്നു നൊമ്പരപ്പെട്ടു. അതിനൊപ്പം നില്‍ക്കും ലോക ചെസിന്റെ രാജസിംഹാസനത്തില്‍ നിന്ന് ഇന്ത്യയുടെ അഭിമാനസ്തംഭം വിശ്വനാഥന്‍ ആനന്ദിന്റെ തിരിച്ചിറക്കവും. ബാഡ്മിന്റണ്‍ എയ്സ് സൈന നെഹ്‌വാളിന് ഒരു സൂപ്പര്‍ സീരിസ് കിരീടം പോലും നേടാന്‍ കഴിയാതെ സീസണ്‍ അവസാനിപ്പിക്കേണ്ടിവന്നതും പിന്നിടുന്ന വര്‍ഷത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍പ്പെടുന്നു. അതേസമയം, ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയ പി.വി. സിന്ധുവിന്റെ നേട്ടം ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് അഭിമാനിക്കാന്‍ ഏറെ വകനല്‍കുകയും ചെയ്തു. കബഡിയിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ലോക കിരീടം നിലനിര്‍ത്താനും ഇന്ത്യയ്‌ക്കു സാധിച്ചു. ഫുട്ബോളില്‍ പതിവുപോലെ പറയത്തക്ക വിജയങ്ങളൊന്നും ഇന്ത്യ കൊയ്തില്ല.
ക്രിക്കറ്റ്
ഒക്ടോബര്‍ 10നാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടത്. നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് ശേഷം സച്ചിന്‍ ക്രീസിനോട് ബൈ പറഞ്ഞു. അതും 200 ടെസ്റ്റുകള്‍ കളിച്ച ആദ്യ താരമെന്ന നാഴികക്കല്ലും തീര്‍ത്ത്.
ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ ഏകദിന പരമ്പരയ്‌ക്കെത്തിയ പാക്കിസ്ഥാനോട് പരാജയമേറ്റുവാങ്ങിക്കൊണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് 2013ലെ കളിക്ക് ആരംഭം കുറിച്ചത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ കൈവിട്ടു. ജനുവരിയില്‍ തന്നെ അഞ്ച് ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ഇംഗ്ലണ്ട് ഇന്ത്യയിലെത്തി. ഇത്തവണ ഇന്ത്യ വിജയശ്രീലാളിതര്‍ (2-3). ഫെബ്രുവരിയില്‍ പര്യടനം നടത്തിയ ഓസ്ട്രേലിയയെ നാലു ടെസ്റ്റുകളിലും വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് ഇന്ത്യ വൈറ്റ് വാഷിന്റെ സുഖമറിഞ്ഞു. ജൂണ്‍ മാസത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനായി ധോണിപ്പട ഇംഗ്ലണ്ടിലേക്ക് പറന്നു. ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെ ഇന്ത്യ ചാമ്പ്യന്‍മാരായി. ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് ടീം ഇന്ത്യ അഞ്ച് റണ്‍സിന് അതിജീവിച്ചത്. കടന്നുപോയ വര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഏറ്റവും വലിയ ഖ്യാതിയും അതായിരുന്നു. ഒക്ടോബറില്‍ ഓസ്ട്രേലിയ ഏഴ് മത്സരങ്ങളുടെ ഏകദിന പരമ്പരക്കായി ഇന്ത്യ സന്ദര്‍ശിച്ചു. രണ്ടു മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോയ പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി. അതിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കലിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ പരമ്പര കളിക്കാന്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ വിമാനമിറങ്ങി. രണ്ട് ടെസ്റ്റുകളും വിജയിച്ച് മാസ്റ്റര്‍ ബ്ലാസ്റ്ററെ ഇന്ത്യ രാജകീയമായി യാത്രയയ്‌ക്കുകയും ചെയ്തു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ 200-ാം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി (74) നേടിയാണ് സച്ചിന്‍ മടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്നകൂടി സച്ചിന് സമ്മാനിക്കപ്പെട്ടപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം നിറഞ്ഞു.
വിരാട് കോഹ്ലിയെന്ന പുത്തന്‍ പ്രതിഭയുടെ ഉശിരന്‍ പ്രകടനങ്ങള്‍ക്കും ഗ്യാലറികള്‍ സാക്ഷിയായി. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കിടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന ബഹുമതിയും വിരാട് കോഹ്ലി സ്വന്തമാക്കി. 2013ല്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനും കോഹ്ലിതന്നെ. രോഹിത് ശര്‍മ്മയിലെയും ചേതേശ്വര്‍ പൂജാരയിലെയും ക്ലാസ് നമുക്ക് പ്രതീക്ഷ നല്‍കിയതും മറ്റൊരു ശ്രദ്ധേയകാര്യം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മലയാളി ബാറ്റ്സ്മാന്‍ സഞ്ജു വി. സാംസണ്‍ പുറത്തെടുത്ത ബാറ്റിങ്ങും ഓര്‍മിക്കത്തതായി.
ചെസ്സ്
നവംബര്‍ 9 മുതല്‍ 22 വരെ ചെന്നൈയിലാണ് ലോക ചെസ് ചാമ്പ്യനെ തേടിയുള്ള അങ്കം അരങ്ങേറിയത്. അഞ്ചു തവണ ജേതാവായ ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് കിരീടം നിലനിര്‍ത്തുമെന്ന് ഭൂരിഭാഗം പേരും വിലയിരുത്തി. പരിചയസമ്പത്തും സ്വന്തം നാട്ടിലെ സാഹചര്യങ്ങളും ആനന്ദിനെ തുണയ്‌ക്കുമെന്നും കരുതപ്പെട്ടു. പക്ഷേ, നോര്‍വെയുടെ 22 കാരനായ അത്ഭുതബാലന്‍ മാഗ്നസ് കാള്‍സന്‍ ആനന്ദിനെ വെട്ടിമാറ്റി ചതുരംഗക്കളത്തിലെ പുതിയ ചക്രവര്‍ത്തി പദത്തിലെത്തി. 12 റൗണ്ട് മത്സരത്തിലെ 10 കളികള്‍ പൂര്‍ത്തിയായപ്പോഴേക്കും കാള്‍സണ്‍ വിജയിക്കാനാവശ്യമായ 6.5 പോയിന്റ് സ്വന്തമാക്കിയിരുന്നു. മൂന്നു ഗെയിമുകളില്‍ കാള്‍സണ്‍ വിജയം വരിച്ചപ്പോള്‍ ആനന്ദിന് ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല.
ഫുട്ബോള്‍
2017ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദി സ്വന്തമായതു തന്നെ വിടപറയുന്ന വര്‍ഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. സാഫ് ഫുട്ബോള്‍ ട്രോഫി നഷ്ടപ്പെട്ടത് തിരിച്ചടിയും. ഫൈനലില്‍ അഫ്ഗാനിസ്ഥാനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ പരാജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും പോയ്‌മറയാനൊരുങ്ങുന്ന വര്‍ഷത്തില്‍ സ്വന്തമാക്കി. കൂടാതെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഛേത്രി കൈപ്പിടിയില്‍ ഒതുക്കി.
ബാഡ്മിന്റണ്‍
ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ച സൈന നെഹ്‌വാള്‍ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഒരു സൂപ്പര്‍ സീരീസ് കിരീടം പോലും നേടാതെ സൈന സീസണ്‍ അവസാനിപ്പിച്ചു. സൈനയുടെ വീഴ്‌ച്ചകള്‍ക്കിടയിലും പി.വി. സിന്ധുവിലെ താരപ്പിറവി രാജ്യത്തിന്റെ മാനം കാത്തു. മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീയിലും മക്കാവു ഓപ്പണ്‍ ബാഡ്മിന്റണിലും ജേത്രിയായ സിന്ധു ഗ്വാങ്ങ്ഷുവില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കി പുതു ചരിത്രമെഴുതി.
ടെന്നീസ്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പതിനൊന്നോളം പ്രമുഖ താരങ്ങള്‍ കലാപക്കൊടി ഉയര്‍ത്തിയത് തുടക്കത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് ലിയാന്‍ഡര്‍ പേസും സോംദേവ്ദേവ് വര്‍മ്മനും സാനിയ മിര്‍സയുമൊക്കെ ചെറിയ ആഹ്ലാദങ്ങള്‍ പകര്‍ന്നുതന്നു. പേസായിരുന്നു 2013ലെ ഉശിരന്‍ ടെന്നീസ് സ്റ്റാര്‍. 40-ാം വയസ്സില്‍ ഗ്രാന്‍ഡ്സ്ലാം നേടി പേസ് വിമര്‍ശകരെപ്പോലും അമ്പരപ്പിച്ചു.
യുഎസ് ഓപ്പണ്‍ ഡബിള്‍സ് വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ റാഡക് സ്റ്റെപാനക്കുമായി ചേര്‍ന്നാണ് ലിയാന്‍ഡര്‍ വീരഗാഥ രചിച്ചത്.
ഏതാനും പ്രമുഖ താരങ്ങളെ തോല്‍പ്പിച്ച സോംദേവ് ലോക റാങ്കില്‍ ആദ്യ നൂറിനുള്ളില്‍ ഇടംപിടിച്ചു. അഞ്ച് ഡബ്ല്യൂടിഎ ഡബിള്‍ ട്രോഫികള്‍ ഷെല്‍ഫിലെത്തിച്ച സാനിയയും ടെന്നീസ് കോര്‍ട്ടില്‍ രാജ്യത്തിന്റെ പതാക പാറിച്ചു.
ലോകം
സംഭവബഹുലമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ സമ്പന്നമായിരുന്നു ലോക കായികരംഗവും. അതില്‍ പരമ പ്രധാനങ്ങള്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ യു.എസ്.എീന്‍ ബോള്‍ട്ടിന്റെ പ്രകടനവും കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളില്‍ ബ്രസീലിന്റെ പടയോട്ടവുമാണ്. ജൂണില്‍ സ്പാനിഷ് ആധിപത്യത്തിന് അന്ത്യം കുറിച്ച് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു കാനറികള്‍ സ്പാനിഷ് അര്‍മാഡ മുക്കിയത്.
അതിനു മുന്‍പ് യൂറോപ്യന്‍ ലീഗുകളിലെ കിരീടധാരണവും നടന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പാനിഷ് ലീഗില്‍ ബാഴ്സലോണയും ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസും ജര്‍മ്മന്‍ ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കും ചാമ്പ്യന്മാരായി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും ജര്‍മ്മന്‍ സൂപ്പര്‍ കപ്പും ബയേണ്‍ ഷെല്‍ഫിലെത്തിച്ചു. പിന്നീട് ക്ലബ്ബ് ലോകകപ്പ് കിരീടവും ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക് സീസണിലെ നമ്പര്‍ വണ്‍ ടീമായിത്തീര്‍ന്നു.
2014-ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളും അവസാനിച്ചു. ഇതോടെ ആതിഥേയരായ ബ്രസീലിന് പുറമെ യോഗ്യത നേടിയ 31 ടീമുകളുടെയും പട്ടിക പൂര്‍ത്തിയായി.
ലോക ടെന്നീസില്‍ റോജര്‍ ഫെഡറര്‍ യുഗത്തിന്റെ വിരാമത്തിനും 2013 സാക്ഷ്യംവഹിച്ചു. ഒരു ഗ്രാന്റ്സ്ലാം പോലും സ്വന്തമാക്കാതെ ഫെഡറര്‍ കരകയറി.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ നൊവാക് ഡോകോവിച്ചും ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും റാഫേല്‍ നദാലും വിംബിള്‍ഡണില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും മുത്തമിട്ടു.
വനിതാ വിഭാഗത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വിക്ടോറിയ അസാരങ്കയും ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും സെറീന വില്ല്യംസും വിംബിള്‍ഡണില്‍ മരിയന്‍ ബര്‍ട്ടോളിയും ചാമ്പ്യന്മാരായി. ബര്‍ത്തോളി പിന്നീട് എന്നെന്നേക്കുമായി കോര്‍ട്ട് ഉപേക്ഷിക്കാനും തീരുമാനിച്ചു.
പുരുഷ ഡബിള്‍സില്‍ യുഎസ് ഓപ്പണ്‍ ഒഴികെയുള്ള മൂന്നു ഗ്രാന്‍ഡ് സ്ലാമുകളും അമേരിക്കയുടെ ബ്രയാന്‍ സഹോദരന്മാര്‍ കൈക്കലാക്കി. ഡോകോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്പെയിനിന്റെ റാഫേല്‍ നദാല്‍ ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിച്ചതും കടന്നു പോകുന്ന വര്‍ഷം നോക്കി നിന്നു. ഡേവിസ് കപ്പ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ സെര്‍ബിയയെ പരാജയപ്പെടുത്തി ചെക്ക് റിപ്പബ്ലിക്ക് ജേതാക്കളായി.
അത്ലറ്റിക്സിലെ സ്പ്രിന്റ് ഇനങ്ങളില്‍ ജമൈക്കന്‍ താരങ്ങള്‍ അപ്രമാദിത്വം അടിവരയിടുന്നതാണ് കാണാന്‍ കഴിഞ്ഞത്. മോസ്കോയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം 100, 200 മീറ്ററുകളില്‍ യു.എസ്.എീന്‍ ബോള്‍ട്ടിനും വനിതാ വിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസര്‍ക്കും എതിരാളികളില്ലായിരുന്നു. 100 മീറ്റര്‍ റിലേയിലും ഇരുവരും സ്വര്‍ണ്ണം സ്വന്തമാക്കി. ഒരു താരരാജ്ഞിയുടെ വിടവാങ്ങലിനും മോസ്കോ അരങ്ങൊരുക്കി. ലേഡി ബൂബ്ക എന്നറിയപ്പെടുന്ന യെലേന ഇസിന്‍ബയേവ 4.89 മീറ്റര്‍ ചാടി സ്വര്‍ണ്ണം സ്വന്തമാക്കിയാണ് തന്റെ അവസാന മത്സരവേദിയായ മോസ്കയില്‍ നിന്ന് സലാം ചൊല്ലിയത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് കളമൊഴിഞ്ഞതും വര്‍ഷാന്ത്യത്തിലെ പ്രധാന വാര്‍ത്തകളില്‍ ഇടംപിടിച്ചു.
ഫോര്‍മുലാവണ്‍ ട്രാക്കില്‍ ജര്‍മ്മനിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ അവിശ്വസനീയ കുതിപ്പും ലോക വിസ്മയത്തോടെ നോക്കിനിന്ന കാഴ്‌ച്ചകളില്‍പ്പെടുന്നു.
13 റേസുകളില്‍ കിരീടം ചൂടിയ വെറ്റല്‍ തുടര്‍ച്ചയായി നാലാംതവണയാണ് ലോകചാമ്പ്യന്‍ പട്ടം ശിരസിലേറ്റിയത്.
















