കൊച്ചി: കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപം ഫ്ലാറ്റിന് നേരെ നാടന്‍ ബോംബ് എറിഞ്ഞ കേസിലെ രണ്ടാം പ്രതിയേയും പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്തുവാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സംഘത്തില്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായും പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി രണ്ട് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പോലീസ് എത്തിയതിനെത്തുടര്‍ന്ന് പ്രതികള്‍ താമസസ്ഥലം മാറിക്കൊണ്ടിരിക്കുകയാണ്.
കേസിലെ ഒരു പ്രതിയെ നേരത്തെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ആലുവ സ്വദേശി സാം എന്നയാളിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇയാള്‍ കോയമ്പത്തൂര്‍, പാലക്കാട്, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ തങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഫ്ലാറ്റിന് നേരെ നാടന്‍ ബോംബ് എറിഞ്ഞത്. ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ബൈക്ക് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: