എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ വര്‍ഷങ്ങള്‍ മുമ്പ് ഉപയോഗിച്ചിരുന്ന എരുമേലി കൊച്ചമ്പലം -പേരൂര്‍ത്തോട് പരമ്പരാഗത കാനനപാതയായ അയ്യപ്പന്‍താര പാത യാഥാര്‍ത്ഥ്യമായി. അയ്യപ്പന്‍താര പാത തുറന്നുകൊടുത്തതിലൂടെ എരുമേലിയില്‍ മറ്റൊരു ചരിത്രമഹൂര്ത്തമാണുണ്ടായതെന്നും പാത ഉദ്ഘാടനം ചെയ്ത ആര്‍ഡിഒ വി.ആര്.മോഹനപിള്ള പറഞ്ഞു. പേട്ട കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ പേരൂര്‍ത്തോട് വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരമുണ്ടായിരുന്ന പാത സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരുന്നു. പാത കയ്യേറ്റത്തിനെതിരെ ബിജെപി പ്രതിഷേധസമരം നടത്തി സംഭവം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നതോടെയാണ് പരമ്പരാഗത കാനനപാത വീണ്ടും വഴിതുറന്നത്.
രാവിലെ സ്ഥലത്തെത്തിയ റവന്യൂ സംഘം ജെസിബി ഉപയോഗിച്ചാണ് റോഡ് പുനരുദ്ധാരണം ആരംഭിച്ചത്. മണ്ണ് മാറ്റിയതിനു തൊട്ടുപിന്നാലെ തമിഴ്നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം അയ്യപ്പന്‍താര പാതയിലൂടെ കടന്നുപോയി യാത്രയും തുടങ്ങി. ഉദ്ഘാടന ചടങ്ങില്‍ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിത, അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ ജോസഫ് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.സുരേന്ദ്രന്, ദേവസ്വം എഒ കെ.അബു, വാര്ഡ്മെമ്പര് ബീന അഷറഫ്, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളായ ഹിന്ദു ഐക്യവേദി എരുമേലി കമ്മറ്റി സെക്രട്ടറി ഹരികൃഷ്ണന് കനകപ്പലം, സേവസമാജം സെക്രട്ടറി മനോജ് എസ്, സേവസംഘം പ്രസിഡന്റ് അനിയന് എരുമേലി, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് കെ.അശോക് കുമാര്‍, എസ്എന്‍ഡിപി ശാഖാ സെക്രട്ടറി കെ.സുശീല്‍കുമാര്‍, ബിജെപി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി.സി.അജി, ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്.സോജി, വിഎച്ച്പി പ്രഖണ്ഡ് പ്രമുഖ് ടി.കെ.കൃഷ്ണന്‍കുട്ടി, കെ.ആര്.രതീഷ്, പഞ്ചായത്ത് സെക്രട്ടറി വിജയന്, മുന്‍ അംഗം പി.പി.ല്തീഫ്, എരുമേലി എസ്ഐ ഇ.പി.റജി തുടങ്ങി വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: