അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന സംഘടിത വര്‍ഗീയലഹള തടയല്‍ ബില്‍ 2011 ഇന്ത്യയുടെ മതേതരഘടനയെ തകര്ക്കുമെന്നുള്ളതില് സംശയമില്ല. രാജ്യ താത്പര്യം മറന്നുകൊണ്ട് സംഘടിത വോട്ടുമാത്രം ലക്ഷ്യം വച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതമാണ് ഉണ്ടാക്കുക. ഭരണക്രമത്തെ നിയന്ത്രിക്കുന്നത് ഭരണഘടനയും അതിനെ ശക്തിപ്പെടുത്തുന്ന നിയമങ്ങളും അതോടൊപ്പം നമ്മുടെ സമൂഹം അനുവര്‍ത്തിച്ചുവന്നിട്ടുള്ള വിശ്വാസങ്ങളും കീഴ്വഴക്കങ്ങളുമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന ഭാരതത്തില്‍ മതസൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും ഊട്ടി ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ജനാധിപത്യ മതേതരസര്ക്കാരുകളില് നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത് അങ്ങേയറ്റം അപകടകരവും നിര്‍ഭാഗ്യകരവുമായ നീക്കമാണ്. ജനങ്ങളെ ഒരുമിപ്പിക്കുന്നതിന് പകരം അകറ്റാനാണ് പുതിയ നിയമനിര്‍മാണത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യാനന്തര ഭാരതം ഭരണഘടന ആവിഷ്കരിച്ചപ്പോള്‍ മതേതര ജനാധിപത്യ മൂല്യങ്ങളെയാണ് അടിസ്ഥാനശിലയായി സ്വീകരിച്ചത്. മതത്തിന്റെ പേരില്‍ രാഷ്ട്രം വെട്ടിമുറിക്കപ്പെട്ടെങ്കിലും ഭൂരിപക്ഷമായ ഹിന്ദുജനത ആവശ്യപ്പെട്ടതും അംഗീകരിച്ചതും മതേതര സങ്കല്പ്പത്തെയാണ്. ഹിന്ദു സമൂഹത്തിന്റെ വര്‍ഗീയവിരുദ്ധ നിലപാടാണ് മതേതരത്വത്തെ ബലപ്പെടുത്തുന്നത്. 95 കോടിവരുന്ന ഹിന്ദുജനവിഭാഗത്തെ അക്രമികളായി ചിത്രീകരിക്കുകയും രാജ്യത്ത് നടക്കുന്ന വര്‍ഗീയ ലഹളകള്‍ക്ക് ഉത്തരവാദി ഹിന്ദുസമൂഹം മാത്രമാണെന്നതുമാണ് യുപിഎ കൊണ്ടുവരുന്ന പുതിയനിയമം. ഹിന്ദുക്കള്‍ക്കെതിരെ മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന നിയമം നിര്‍മിക്കുന്നത് ഹിന്ദുസമൂഹത്തിന് വ്യാപകമായ പ്രത്യാഘാതമാണുണ്ടാക്കുക. അത്യന്തം ക്രൂരവും ഭരണഘടന വിരുദ്ധമായ നടപടിയാണ് ഇതിന് പിന്നില്‍.
രാജ്യത്ത് ഓരോരുത്തരും ആവശ്യത്തിനും അനാവശ്യത്തിലും ഉപയോഗിക്കുന്ന വാക്കാണ് മതേതരത്വം. ഭരണപ്രതിസന്ധി നേരിടുമ്പോള്‍, അഴിമതി ആരോപണം ഉയരുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൗകര്യപൂര്‍വം ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് രാജ്യം അപകടത്തില്‍, മതേതരത്വം അപകടത്തില്‍ എന്നത്. മതേതരത്വവും സമത്വവും തുല്യനീതിയും ഭരണഘടനയുടെ നെടുംതുണുകളാണ്. അത് ഉറപ്പ് നല്കുന്ന അനുച്ഛേദമാണ് ഭരണഘടനയുടെ 14,15 പിന്നെ 44-20. അനുച്ഛേദം പതിനാല് പറയുന്നത് ഭാരതത്തിലെ പൗരന്മാര്ക്ക് തുല്യ പരിഗണന നല്‍കണമെന്നാണ്. ഇത് കൂടുതല്‍ ഉറപ്പാക്കുന്നതാണ് അനുച്ഛേദം പതിനഞ്ച്. മതം, ജാതി, വര്‍ഗം, പ്രദേശം, ലിംഗം എന്നിവയുടെപേരില്‍ യാതൊരുവിധ വിവേചനവും കാണിക്കാന്‍ പാടില്ല. മാത്രമല്ല അനുച്ഛേദം നാല്‍പ്പത്തിനാലു പറയുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ പൊതു സിവില്‍നിയമം എല്ലാപേര്‍ക്കും ബാധകമായ രീതിയില്‍ നടപ്പില്‍ വരുത്തണമെന്നാണ്. നിരവധി കേസ്സുകളില്‍ സുപ്രീംകോടതി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതിന് നിയമനിര്‍മാണസഭകള്‍ ശ്രമിച്ചില്ലായെങ്കില്‍ നമ്മുടെ ഭരണഘടന വെറും ഡെഡ് ലെറ്റര്‍ ആകുമെന്ന് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും ജനങ്ങളെ തരം തിരിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ആര്‍ട്ടിക്കിള്‍ 27 പ്രകാരം സിവില്‍ പൊളിറ്റിക്കല്‍ റൈറ്റില്‍ മതേതരത്വമെന്തെന്ന് പറയുന്നില്ല. 1926 ലെ മോട്ടിലാല്‍ നെഹ്റു റിപ്പോര്‍ട്ടില്‍ മൈനോറിറ്റി എന്നതിനെ നിര്‍വചിച്ചിട്ടില്ല. സപ്രു കമ്മീഷന് റിപ്പോര്‍ട്ടില്‍ മൈനോറിറ്റി കമ്മീഷന് വേണമെന്ന പരാമര്‍ശം മാത്രമാണുള്ളത്. 1950ല്‍ യുഎന്‍ ഉപസമിതി എല്ലാ തരത്തിലുമുള്ള വിവേചനം ഒഴിവാക്കണമെന്നും പറയുന്നു. തുല്യനീതി എല്ലാവര്ക്കും ഉറപ്പുവരുത്തണമെന്ന് ഭരണഘടന അടിവരയിട്ട് പറയുന്നുണ്ട്. എല്ലാവരും ഭാരത മാതാവിന്റെ സന്താനങ്ങളാണ്. നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്നങ്ങള്‍ക്ക് കടകവിരുദ്ധമായി ഭരണഘടനയ്ക്ക് എതിരായുള്ള നിയമനിര്‍മാണത്തിനാണ് കോണ്‍ഗ്രസ് മുതിരുന്നത്.
മതത്തിന്റെ പേരില്‍ സര്‍വകലാശാലകള്‍ ആവശ്യപ്പെടുന്നു. ബജറ്റില്‍ മതത്തിന്റെ പേരില്‍ ബാങ്കുകള്‍ തുടങ്ങാന്‍ ധനം നീക്കിവയ്ക്കുന്നു. പ്രത്യേക ആനുകൂല്യങ്ങള്‍, പുതിയ സംസ്ഥാനങ്ങള്‍, പുതിയ ജില്ലകള്‍, ലോക്സഭ, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവ ആവശ്യപ്പെടുന്നു. ഇങ്ങനെ ആവശ്യപ്പെടുന്നവരും സഹായിക്കുന്നവരും മതേതരവാദികള്‍, ഭരണഘടനാ വിരുദ്ധമായ ഈ നിലപാടുകളെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികള്‍. മതേതരത്വത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികളാണ് ഈ ആവശ്യത്തിന് മുന്നില്‍ നില്‍ക്കുന്നത് എന്ന വസ്തുതയാണ് നാം നോക്കിക്കാണേണ്ടത്.
ഇനി പുതിയ നിയമത്തിലേക്ക് വന്നാല്‍ ബഹുഭൂരിപക്ഷം വകുപ്പുകളും ഭരണഘടനാ വിരുദ്ധവും ഹിന്ദുവിരുദ്ധവുമാണെന്നു മനസ്സിലാകും. ഈ നിയമത്തിന്റെ പ്രത്യേകത ഭൂരിപക്ഷ സമുദായത്തിന് എതിരെ മാത്രമേ പ്രയോഗിക്കാന്‍ കഴിയൂ എന്നതാണ്. ഇതില്‍ പറയുന്ന അതേ കുറ്റങ്ങള്‍ ന്യൂനപക്ഷ സമുദായക്കാരന് ചെയ്താല്‍ ഈ നിയമമനുസരിച്ച് ശിക്ഷിക്കാന്‍ കഴിയില്ല. ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷാവിധികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ടീസ്റ്റ സെതല്‍വാദ്, അസ്കര്‍ അലി എഞ്ചിനീയര്‍ എന്നിവരെ പോലുള്ള സാമൂഹിക പ്രവര്‍ത്തനത്തിന്റെ മുഖമൂടി അണിഞ്ഞവരുടെ കൈകളാല്‍ നിര്‍മിച്ച നിയമത്തില്‍നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.
ഈ നിയമം ഫലത്തില്‍ ഭാരതത്തില്‍ നടക്കുന്ന വര്‍ഗീയ ലഹളകളെ അമര്‍ച്ചചെയ്യാന്‍ വേണ്ടിയുള്ളതാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഇതിന് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ രഹസ്യ രാഷ്ട്രീയ അജണ്ടയുണ്ട്. ഇന്ന് ഭാരതത്തില്‍ ഉയര്‍ന്നുവരുന്ന ഹിന്ദു നവോത്ഥാന മുന്നേറ്റത്തെ പുറകില്കൂടി തടയുകയെന്നതാണത്. മാത്രമല്ല ഈ നിയമം മതേതര ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയും ചെയ്യും.
അന്‍പത്തിഏഴ് പേജുള്ള ഈ ബില്‍ പൂര്‍ണമായും ഹിന്ദു വിരുദ്ധമാണ്. ഭൂരിപക്ഷ സമുദായത്തെ അക്രമകാരികളായി ചിത്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്ന വിധ്വംസക ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ മാത്രമേ ഈ പുതിയ നിയമം ഉപകരിക്കൂ. ഹിന്ദുസമൂഹം ന്യൂനപക്ഷമായ പല മേഖലകളിലും അവര്‍ക്കെതിരെ സംഘടതിമായി ആക്രമണം അഴിച്ചുവിട്ടാല്‍ അവരെ സഹായിക്കാന്‍ ഈ വര്‍ഗീയ ലഹള തടയല്‍ നിയമത്തിന് കഴിയില്ല. അക്രമിക്ക് എതിരെ സാധാരണ ക്രിമിനല്‍ നിയമമനുസരിച്ച് മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ. മറിച്ചായാല്‍ ഈ പ്രത്യേക നിയമമനുസരിച്ച് ഹിന്ദുവിനെ ജയിലിലടയ്ക്കാന്‍ കഴിയും.
ഈ ബില്‍ നിയമമായാല്‍ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഭൂരിപക്ഷ സമുദായത്തെയും ഉദ്യോഗസ്ഥരെയും അടിമകളാക്കി നിക്ഷിപ്ത താത്പര്യത്തിനുവേണ്ടി ഉപയോഗിക്കും. മാത്രമല്ല അവരുടെ രാഷ്ട്രീയ സാമൂഹിക അവകാശത്തെ ധ്വംസിക്കുന്നതിനുള്ള ആയുധമായി ഈ നിയമത്തെ ഉപയോഗിക്കും.
ഈ നിയമപ്രകാരം ന്യൂനപക്ഷനാമധാരിയായ ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും ആക്രമണമോ ശാരീരിക പീഡനമോ ഉണ്ടായാല്‍ അദ്ദേഹം ഒരു പ്രത്യേക സമൂഹത്തില്‍ അംഗമായതുകൊണ്ടാണ് ആക്രമണം നടത്തിയത് എന്ന വിചിത്രമായ നിര്‍വചനമാണ് കൊടുത്തിട്ടുള്ളത്. ന്യൂനപക്ഷ അംഗമായ സ്ത്രീയോ പുരുഷനോ ഏതെങ്കിലും പരാതി ഭൂരിപക്ഷ സമുദായാംഗത്തിന് എതിരെ നല്കിയാല് ആ പരാതി ശരിയാണെന്ന സങ്കല്‍പ്പത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. വേണ്ടിവന്നാല്‍ പ്രതിയുടെ വസ്തു കണ്ടുകെട്ടാനും പ്രതിയെ നാടുകടത്താനും അനുവാദം നല്‍കുന്നതാണ് ഈ ബില്‍. പ്രതിക്ക് തനിക്ക് എതിരെ പരാതി നല്കിയവര് ആരെന്നോ പുരുഷനോ സ്ത്രീയോ ആണെന്നോ തിരിച്ചറിയാനുള്ള അവകാശം നിഷേധിക്കുകയും അതേസമയം വാദിക്ക് കേസിന്റെ പുരോഗതി കൃത്യമായി അറിയിക്കാനുള്ള വ്യവസ്ഥയുമുണ്ട്. മാത്രമല്ല താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണ്. കേസിനാവശ്യമായ തെളിവോ രേഖയോ വാദി കൊടുക്കേണ്ട ആവശ്യമില്ല. ഇത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണ്. കുറ്റം തെളിയിക്കുന്നതുവരെ പ്രതിയെ നിരപരാധിയായി കാണുമെന്നുള്ള നമ്മുടെ ക്രിമിനല്‍ നടപടിക്രമത്തിന് കടകവിരുദ്ധമാണ്.
ഏറ്റവും അപകടകരമായ വസ്തുത ഈ നിയമമനുസരിച്ച് ന്യൂനപക്ഷ അംഗമായ ഒരാള്‍ക്ക് പരാതി നല്‍കുന്നതിന് യാതൊരു കാലാവധിയും നിശ്ചയിച്ചിട്ടില്ല. എത്രകാലം കഴിഞ്ഞുവേണമെങ്കിലും പരാതി നല്‍കാം. 1950 തൊട്ടുള്ള കാര്യങ്ങള്‍ക്ക് പരാതി നല്‍കാം. ഇത് അപകടകരമായ അവസ്ഥയിലേയ്ക്ക് നമ്മുടെ രാജ്യത്തെ കൊണ്ടെത്തിക്കും.
വാദിക്ക് വേണ്ടി കേസ് നടത്തുന്ന പ്രോസിക്യൂട്ടര്‍ സത്യത്തിനും നീതിക്കും വേണ്ടിയല്ല നിലകൊള്ളേണ്ടത്. വാദിയുടെ താത്പര്യത്തിനുവേണ്ടി മാത്രമേ പ്രവര്‍ത്തിക്കാവൂ. പ്രോസിക്യൂട്ടര്‍ നിര്‍ബന്ധമായും ന്യൂനപക്ഷ സമുദായാംഗമാകണം.
മതവിദ്വേഷം ഉണ്ടാകുന്ന പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതേ കുറ്റം ഒരു ന്യൂനപക്ഷ അംഗം ചെയ്താല്‍ അതിനെ ചെറുക്കാന്‍ വ്യവസ്ഥയില്ല. ജനാധിപത്യമതേതര ഭരണത്തില്‍ ഒരേ കുറ്റത്തിന് ജാതിയുടെയും മതത്തിന്റെയും പേരില്‍ വ്യത്യസ്ത വിചാരണയും വ്യത്യസ്ത ശിക്ഷയും.
ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് കളവായി പരാതി നല്കി ഭൂരിപക്ഷ സമുദായ അംഗത്തെ പ്രതിയാക്കിയാല്‍ അതിനെതിരെ വാദിക്ക് എതിരെ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയില്ല. മാത്രമല്ല ഈ നിയമം വ്യാപകമായ രീതിയില്‍ ദുര്‍വിനിയോഗം ചെയ്യും എന്നതില്‍ സംശയമില്ല. ഭൂരിപക്ഷ സമുദായത്തിന്റെ വസ്തു തട്ടിയെടുക്കല്‍, താമസസ്ഥലത്തുനിന്ന് ഒഴിവാക്കല്‍, കടം തിരിച്ചു നല്കാതിരിക്കല്, മേലുദ്യോഗസ്ഥനെ അനുസരിക്കാതിരിക്കല്‍ എന്നുവേണ്ട ഏതുരീതിയില്‍ വേണമെങ്കിലും പകപോക്കലിന് ഈ നിയമം ഉപയോഗപ്പെടുത്താം. തന്റെ കീഴിലുള്ള തൊഴിലാളിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലായെന്ന് വിചാരിച്ച് നടപടി എടുത്താല്‍, ഏതെങ്കിലും കീഴ്ജീവനക്കാരന് ഭൂരിപക്ഷ സമുദായക്കാരനായ മേല്‍ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അനുസരിക്കാതെ വന്നാല്‍ അത്തരം സാഹചര്യത്തില്‍ നിയമനടപടിക്ക് മുതിര്‍ന്നാല്‍ മേല്പറഞ്ഞ ജീവനക്കാരന്റെ ഭാര്യക്കോ ബന്ധുവിനോ തന്റെ ഭര്‍ത്താവിനെയോ ബന്ധുവിനെയോ മാനസികമായി പീഡിപ്പിച്ചു എന്നുപറഞ്ഞ പരാതി നല്‍കാനും മേലുദ്യോഗസ്ഥനെ ജയിലിലടയ്ക്കാനും കഴിയും. പരാതി കളവാണെന്ന് ബോധ്യപ്പെട്ടാല്പോലും യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ല.
ഇത്തരം നിയമങ്ങള്‍ ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. ഇത് ദേശീയ വിരുദ്ധമാണ്, മതേതര വിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ്. 95 കോടിവരുന്ന ഹിന്ദുസമൂഹത്തിന്റെ മനുഷ്യാവകാശ ലംഘനമാണ്. പാകിസ്ഥാനില്‍ ജീവിക്കുന്ന ഹിന്ദുസമൂഹത്തോട് അവര്‍ കാണിക്കുന്നതിനെക്കാള്‍ ക്രൂരതയാണ് ഭാരതത്തില്‍ ഈ നിയമം നടപ്പാക്കിയാല്‍ സംജാതമാകുവാന്‍ പോകുന്നത്.
ഭരണഘടനയുടെ 350 അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപദേശ രൂപേണ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍ ഈ നിയമം അനുസരിച്ച് സംസ്ഥാനത്ത് ഏതെങ്കിലും രീതിയിലുള്ള സംഘടിത മതലഹള ഉണ്ടായിട്ടുണ്ട് എന്ന ബോധ്യം വന്നാല്‍ അനുച്ഛേദം 355 അനുസരിച്ചുള്ള രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഈ നിയമം അനുവാദം നല്കുന്നു. ഇത് കേന്ദ്രസംസ്ഥാന ബന്ധത്തെ തകര്‍ക്കും.
സാധാരണ ക്രിമിനല്‍ നടപടി അനുസരിച്ചുള്ള വാദിയുടെ മൊഴി വകുപ്പ് 161 അനുസരിച്ചാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഈ നിയമമനുസരിച്ച് ക്രിമിനല്‍ നടപടിക്രമം 164 അനുസരിച്ച് മാത്രമേ രേഖപ്പെടുത്താവൂ. കൂടാതെ വേണമെങ്കില്‍ വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഫോണ്‍വിളികളും സന്ദേശങ്ങളും നിരോധിക്കാന്‍ സര്‍ക്കാരിന് അവകാശം നല്കുന്നു. ഇത് പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.
തീവ്രവാദികളെ നിയന്ത്രിക്കാന്‍ ‘പോട്ടാ’ പോലുള്ള നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത് തീവ്രവാദികളെ സാധാരണ ക്രിമിനല്‍ നിയമം അനുസരിച്ച് വിചാരണ നടത്തണം എന്നാവശ്യപ്പെട്ടവര്‍ ഹിന്ദുക്കള്‍ക്കെതിരെ ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്നത് വൈരുദ്ധ്യമാണ്. രാജ്യത്തെ ജനതയെ രണ്ടായി വേര്‍തിരിക്കുന്ന, ഹിന്ദുസമൂഹത്തെ മാത്രം കുറ്റവാളിയായി ചിത്രീകരിക്കുന്ന, ഒരേ കുറ്റത്തിന് മതത്തിന്റെ പേരില്‍ രണ്ടുതരം വിചാരണയും ശിക്ഷയും വിധിക്കുന്ന, നിയമത്തിന്റെ മുന്നില്‍ എല്ലാവര്ക്കും തുല്യതയെന്ന ഭരണഘടനാ സങ്കല്പ്പത്തിന് എതിരായ, മതേതര സങ്കല്പ്പത്തിന് പരുക്കേല്‍പ്പിക്കുന്നതാണ് പുതിയ ബില്‍.
ഈ ജനാധിപത്യ വിദ്ധ്വംസക നടപടികള്‍ക്ക് എതിരായി ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ അകത്തളങ്ങളില്‍ കാണുന്ന ചുണ്ടലികള്‍ പെരിച്ചാഴികളായി മാറും. അടുക്കളയിലെ പൂച്ചകള്‍ പുള്ളിപ്പുലികളായി മാറും. തേന്മാവിലിരുന്ന് പാടിയ കുയിലുകള്‍ കഴുകന്മാരായി മാറും. ഇത് നമ്മുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും പിച്ചിചീന്തും.
അഡ്വ. ജെ. ആര് പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: