ന്യൂഡൽഹി ; വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത സർക്കാർ കേരളത്തിലുണ്ടാകും. ആ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകും. എംഎൽഎമാരുടെ പിന്തുണ കെസിയ്‌ക്കായിരുന്നില്ലേ എന്ന ചോദ്യത്തിന് അതിന് ഇനി പ്രസക്തിയില്ലെന്നായിരുന്നു മറുപടി. ഹൈക്കമാൻഡ് തീരുമാനിക്കുന്ന കാര്യങ്ങൾ പാർട്ടി പ്രവർത്തകനെന്ന നിലയിൽ ശിരസാവഹിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
‘ഞാന്‍ പാര്‍ട്ടിക്കുപരിയായി ഒരു ഇമേജും ഉണ്ടാക്കാറില്ല. പാര്‍ട്ടിയാണ് എനിക്കെല്ലാം. പാര്‍ട്ടി പ്രവര്‍ത്തകന്റെ മനസിന് വേദനയുണ്ടായാല്‍ എന്റെ മനസും വേദനിക്കും. പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ എനിക്കും ബുദ്ധിമുട്ടുണ്ടാകും. എന്നും ജനങ്ങളോടും പാര്‍ട്ടിയോടുമൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച പ്രവര്‍ത്തകനാണ് ഞാന്‍. അതുകൊണ്ട് സൈബര്‍ ഇടങ്ങളിലൊക്കെ ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ സഹിച്ചുകൊള്ളാം.’ – വേണുഗോപാൽ പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “വേണമെങ്കിൽ അതുംകൂടി വിട്ടുനൽകാം” എന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പരിഹാസം കലർന്ന മറുപടി. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിച്ചുവെന്ന് തുടക്കത്തിൽ പറഞ്ഞെങ്കിലും, പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായ നിരാശ നിഴലിച്ചിരുന്നു.













