ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സ്കൂള്‍ കലോത്സവം അടുത്ത വര്‍ഷം ജനുവരിയില്‍ പാലക്കാട്ടാണ് നടക്കുന്നത്. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിന്റെയും സംസ്ഥാന കലോത്സവത്തിനെത്തേണ്ട പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിനുള്ള ഉപജില്ലാതല കലോത്സവങ്ങള്‍ പുരോഗമിക്കുന്നതിന്റെയും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് സന്തോഷം നല്കുന്നു. എന്നാല്‍ ആ സന്തോഷത്തിനിടയിലും ആശങ്കപ്പെടുത്തുന്ന ചിലതു സംഭവിക്കുന്നത് കലോത്സവത്തെ മോശമായി ബാധിക്കുമെന്ന് പറയാതെ വയ്യ.
അന്‍പത്തിനാലാമത് സ്കൂള്‍ കലോത്സവമാണിനി നടക്കാന്‍ പോകുന്നത്. എല്ലാക്കാലത്തും ചില്ലറ വിവാദങ്ങള്‍ കലോത്സവവുമായി ബന്ധപ്പെട്ട് നടക്കാറുണ്ട്. എന്നാല്‍ കലോത്സവത്തിന്റെ ഉദ്ദേശ്യത്തെയും കൂട്ടായ പങ്കാളിത്തത്തെയുമെല്ലാം ചോദ്യം ചെയ്യുന്ന തരത്തില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്താനുള്ള തീരുമാനം ദൂരവ്യാപക പ്രതിഷേധങ്ങള്ക്കിടവരുത്തുമെന്ന് തീര്‍ച്ച. കലോത്സവ നടത്തിപ്പു മൊത്തമായി പുറത്തുനിന്നുള്ള ‘പരിപാടി നടത്തിപ്പുകാര്‍ക്ക്’ ലേലം ചെയ്തു നല്‍കാനുള്ള തീരുമാനമാണ് മുസ്ലീംലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. അങ്ങനെ വന്നാല്‍ ചില കച്ചവട താല്പര്യക്കാര്ക്കും അതില്‍ നിന്ന് സ്വന്തമായി ലാഭം കണ്ടെത്താമെന്ന് കരുതുന്നവര്‍ക്കും മാത്രമാകും നേട്ടം. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുമെല്ലാം സജീവപങ്കാളിത്തത്തോടെ ഉത്സവഛായയില്‍ നടത്തപ്പെടുന്ന കലോത്സവത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടുന്ന തീരുമാനമാണത്. ജനപങ്കാളിത്തം ഇല്ലാതാകുമെന്നു മാത്രമല്ല, ഈവന്റ് മാനേജ്മെന്റുകാര്‍ നടത്തുന്ന കോര്‍പ്പറേറ്റ് പരിപാടിയായി അധഃപ്പതിക്കുകയും ചെയ്യും.
സംസ്ഥാന സ്കൂള്‍ കലോത്സവവും സ്കൂള്‍ കായികമേളയും ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെക്കൊണ്ട് നടത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തത്വത്തില്‍ തീരുമാനിച്ചതായാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇത് മന്ത്രി അബ്ദുറബ്ബ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കലാകായിക മേളയില്‍ പരസ്യം പിടിക്കാനുള്ള ചുമതലയാണ് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് കൊടുക്കുന്നതെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും പോകെപ്പോകെ, കലോത്സവ നടത്തിപ്പാകെ അവരെ ഏല്പിക്കാമെന്ന തീരുമാനമാണ് എടുത്തിട്ടുള്ളത്. മത്സരാര്‍ത്ഥികളുടെ ചെസ്റ്റ് നമ്പറിലും സ്റ്റാര്‍ട്ടിംഗ്, ഫിനിഷിംഗ് പോയിന്റുകളിലും പരസ്യം വെക്കാനാണ് തീരുമാനം. കലോത്സവ നടത്തിപ്പാകെ സ്വകാര്യവല്‍ക്കരിച്ച് സര്‍ക്കാരിന് ബാധ്യതയില്‍ നിന്നൊഴിവാകുകയാണ് പ്രധാന്യ ലക്ഷ്യം. മുസ്ലീം ലീഗിന്റെ മന്ത്രിക്ക് ആരാണ് ഈ ഉപദേശം നല്‍കിയതെന്നാണ് ഇനിയറിയാനുള്ളത്. ഉപദേശം നല്കിയ ആള്‍ക്കും അത് സ്വീകരിച്ചവര്‍ക്കും കലോത്സവത്തെ നന്നാക്കലല്ല ഉദ്ദേശ്യമെന്ന് വ്യക്തം.
1957ലാണ് സംസ്ഥാന തലത്തില്‍ സ്കൂള്‍ കലോത്സവം ആരംഭിക്കുന്നത്. 1957 ജനുവരി 26ന് എറണാകുളമാണ് ആ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന് തമ്പുരാനായിരുന്നു കലോത്സവത്തിെന്റ നടത്തിപ്പ് ചുമതല. ഇന്നത്തെപ്പോലെ പ്രത്യേകം സജ്ജമാക്കിയ അലങ്കാര പന്തലും സൗകര്യങ്ങളും അന്നുണ്ടായിരുന്നില്ല. പതിനായിരക്കണക്കിന് കലാസ്വാദകരുമില്ല. മത്സരാര്‍ഥികളുടെ തള്ളിച്ചയില്ല. പത്തും പതിനഞ്ചും വേദികളില്ല. ഗേള്‍സ് സ്കൂളിലെ ക്ലാസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യ കലോത്സവത്തില്‍നിന്ന് ഇപ്പോള്‍ അന്പത്തിനാലാം കലോത്സവത്തിലെത്തി നില്ക്കുമ്പോള് എല്ലാ അര്‍ത്ഥത്തിലും വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓരോ വര്‍ഷവും നിറപ്പകിട്ട് കൂടിക്കൂടി വരികയായിരുന്നു. അതിനനുസരിച്ച് പരാതികളും പരിഭവങ്ങളും കൂടി. പ്രതിഭയും തിലകവുമുണ്ടായപ്പോള്‍ മത്സരബോധം വളര്‍ന്നു. വിദ്യാര്‍ത്ഥികളില്‍നിന്ന് മത്സരം രക്ഷിതാക്കളിലേക്കെത്തി. വിജയിക്കുന്നതിന് വളഞ്ഞവഴി സ്വീകരിക്കുന്നവരുണ്ടായി. സന്തോഷത്തിന്റെ കലോത്സവം പൊട്ടിക്കരച്ചിലിനു വഴിമാറിയതും കലോത്സവത്തിന്റെ ചരിത്രമാണ്.
സ്കൂള്‍ കലോത്സവത്തെ ഇത്രകണ്ട് ജനകീയമാക്കുന്നതില്‍ വാര്‍ത്താ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടെലിവിഷന്‍ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങള്‍ കലോത്സവങ്ങളെ മഹോത്സവങ്ങളാക്കി. ടിവി ചാനലുകള്‍ വളരെ കൂടുതല്‍ ഉണ്ടായതോടെ വാര്‍ത്തകള്‍ നല്കുന്നതില് മത്സരമായി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ വാര്‍ത്തകളെ സൂക്ഷ്മമായിനിരീക്ഷിച്ചാല്‍ ചാനലുകള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലും പ്രക്ഷേപണത്തിലും എത്രത്തോളം മുന്നോട്ടു പോയെന്നത് നമ്മെ അത്ഭുതപ്പെടുത്തും. കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ മത്സര ബുദ്ധിയാണ് ചാനലുകാര് വാര്‍ത്ത നല്കുന്നതില് കാട്ടുന്നത്. വളരെ സാധാരണ നിലയില്‍ ചെറുതായി തുടങ്ങിയ ഒരു മേളയെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമാക്കിമാറ്റുന്നതില് മാധ്യമങ്ങള്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. ചാനല്‍ മത്സരത്തിനിടയില്‍ അനാരോഗ്യകരമായ ചിലതെല്ലാം സംഭവിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളെ ഒഴിവാക്കിക്കൊണ്ടൊരു മേള നടത്തിപ്പ് ആശാസ്യകരമല്ല.
നടത്തിപ്പ് ‘ഈവന്റ്മാനേജ്മെന്റ് ഗ്രൂപ്പി’നെ ഏല്‍പിക്കുന്നതിനൊപ്പം മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. ടിവി ചാനലുകളെ ഒഴിവാക്കിക്കൊണ്ട്, അതും കച്ചവടവല്ക്കരിക്കാമെന്ന നിര്‍ദ്ദേശമാണുള്ളത്. കലോത്സവ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനുള്ള ടെലിവിഷന്‍ ചാനലുകളുടെയും പത്രങ്ങളുടെയും സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇത്. മത്സരങ്ങള്‍ ചിത്രീകരിക്കുന്നതിനുള്ള അവകാശം ലേലം വിളിച്ച് ഏതെങ്കിലുമൊരു കമ്പനിക്ക് നല്‍കാനാണ് തീരുമാനം. ഒരു പക്ഷേ, കമ്പനിയെ മുന്‍കൂട്ടി തന്നെ കണ്ടെത്തിയിട്ടുണ്ടാകാം. ആ കമ്പനിയെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്കുമത്രെ. അച്ചടി മാധ്യമങ്ങള്‍ക്ക് ചിത്രങ്ങള്‍ നല്‍കുന്നതും ഈ തരത്തിലായിരിക്കും. കലോത്സവവേദിയില്‍ ക്യാമറയുമായി കടന്ന് ചിത്രങ്ങളെടുക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ല. ചിത്രീകരണത്തിന് കരാറെടുത്തവര്‍ക്ക് കലോത്സവ പരിപാടികള്‍ മുഴുവന്‍ ചിത്രീകരിച്ച്, പിന്നീടത് പരിപാടിയാക്കി സിഡി വില്പനയ്ക്ക് സാഹചര്യമരുക്കുകയും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നുമാണ് ഉപദേശം.
വളരെ പവിത്രമായി നടത്തേണ്ട കലയുടെ ഉത്സവത്തെ ഇത്തരമൊരു ദുരവസ്ഥയിലെത്തിക്കാതിരിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. അധ്യാപക സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കലോത്സവ വേദി വീണ്ടും കലാപത്തിലേക്ക് തിരിയാനുതകുന്ന തീരുമാനമാണിതെന്ന കാര്യത്തില്‍ സംശയമില്ല. നിരന്തരമായ അഭ്യസനത്തിലൂടെ പലതും ഹൃദിസ്ഥമാക്കി പ്രതീക്ഷകളോടെ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയെ കൂടി പരിഗണിക്കേണ്ടതുണ്ട്. അവരുടെ ഈശ്വരീയമായ കലാസംസ്കാരത്തെയാണ് വില്പനച്ചരക്കാക്കാമെന്ന് മന്ത്രിയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.
വര്‍ഷങ്ങളുടെ നടത്തിപ്പ് പാരമ്പര്യത്താല്‍ ആര്‍ജ്ജിച്ച ജനകീയതയാണ് സംസ്ഥാന സ്കൂള്കലോത്സവത്തിനുള്ളത്. അതാണ് ഏറ്റവും വലിയ മേന്മയും. വളരെ ചിട്ടയോടും മികച്ച സംഘാടന മികവോടും കലോത്സവം നടത്താന്‍ മാറിമാറി വരുന്ന ഭരണസംവിധാനങ്ങള്‍ക്ക് കഴിയാറുണ്ട്. ഋതുക്കള്‍ മാറിവരുന്നതുപോലെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കലോത്സവങ്ങള്‍ കൃത്യമായി വരുന്നു. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തി വിജയകരമായി മുന്നോട്ടു പോകുന്നു.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും സാമൂഹ്യപ്രവര്‍ത്തകരും എല്ലാം അടങ്ങുന്ന ജനകീയ സമിതിയാണ് തെറ്റുകുറ്റങ്ങള്ക്കിടനല്കാതെ ഇത്രയും കാലം ഈ മാമാങ്കം നടത്തിക്കൊണ്ടുവന്നത്. അതിനൊരു മാറ്റം വരുത്താനുള്ള സാഹചര്യം ഇപ്പോഴുണ്ടായിട്ടില്ല. കലോത്സവം നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന് മുമ്പൊരു സര്‍ക്കാരുകളും ചിന്തിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമാണ് കലാ, കായിക പ്രവര്‍ത്തനവും. അതിനായി ചെലവിടുന്ന പണം പഠനത്തിനു ചെലവഴിക്കുന്നതായി തന്നെ കണക്കാക്കാം. ഇതില്‍ നിന്ന് പണം സമ്പാദിക്കാമെന്ന കച്ചവട മനസ്സ് ദുഷ്ടബുദ്ധിയുടേതാണ്.
സ്കൂള്‍ കലോത്സവത്തെ തികച്ചും കലയുടെ ഉത്സവമാക്കി മാറ്റുമെന്ന് അതാതു കാലത്തു ഭരണത്തിലിരിക്കുന്നവര്‍ പറയാറുണ്ട്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഓരോ കലോത്സവവും അവരുടെ സ്വന്തം മേളയാക്കി മാറ്റാനാണ് ശ്രമിക്കാറ്. ഇപ്പോഴും അതുതന്നെ സംഭവിക്കുന്നു. സിപിഎം ഭരണത്തില്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ കലോത്സവങ്ങളെ അടക്കിഭരിച്ചിരുന്നതും നടത്തിപ്പില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതും സിപിഎമ്മുകാരാണ്. ഇപ്പോള്‍ മുസ്ലിംലീഗിന്റെ ഭരണത്തില്‍ ആ സ്ഥാനം ലീഗുകാര്‍ കയ്യടക്കുന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറത്തുകണ്ടതും ഇനി പാലക്കാട്ട് കാണാന്‍ പോകുന്നതും അതുതന്നെയാണ്. മാറുന്ന കാലത്തിനനുസരിച്ച് കലോത്സവ നടത്തിപ്പില്‍ പരിഷ്കരണം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ കച്ചവടം നടത്താനുള്ള തീരുമാനത്തെ എതിര്‍ത്തു തോല്പിക്കേണ്ടതുണ്ട്.
e-mail: [email protected]
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: