ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസിന്റെ വിധി വരാന്‍ കാലതാമസമെടുക്കുമെന്ന് സുപ്രീംകോടതി. നെയ്യാറില്‍ നിന്നും കൂടുതല്‍ വെള്ളം നല്കാന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
മുല്ലപ്പെരിയാറിലെയും നെയ്യാറിലെയും നിയമവശങ്ങള്‍ സമാനമാണെന്നും അതുകൊണ്ട് മുല്ലപ്പെരിയാര്‍ കേസിനെ പോലെ തന്നെ നെയ്യാര്‍ കേസിലെ നിയമവശങ്ങളും പരിശോധിക്കണമെന്നും തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുല്ലപ്പെരിയാര്‍ തീരുമാനത്തിന് കാലതാമസം ഉണ്ടാകുമെന്ന് അറിയിച്ച കോടതി കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വ്യക്തമാക്കി. തുടര്‍ന്ന് നെയ്യാര്‍ കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി വച്ചു.
നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ആവശ്യമായ വെള്ളം കിട്ടാത്തതുകൊണ്ട് കന്യാകുമാര്‍ മേഖലയിലെ കൃഷി നശിക്കുകയാണെന്നും അണക്കെട്ടില്‍ ആവശ്യത്തിലധികം വെള്ളം ഉണ്ടായിട്ടും അത് തുറന്നു വിടാന്‍ കേരളം തയാറാകുന്നില്ലെന്നുമാണ് തമിഴ്നാട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. വെള്ളത്തിന്റെ അളവ് കാണിക്കാന്‍ നെയ്യാര്‍ അണക്കെട്ട് പ്രദേശത്ത് പെയ്ത മഴയുടെ അളവും തമിഴ്നാട് കോടതിയില്‍ നല്‍കിയിട്ടുണ്ട്.
നെയ്യാറില്‍ നിന്നുള്ള ജലം വിട്ടു നല്‍കണമെന്ന് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് ഇടക്കാല ആശ്വാസമെന്നോണം ജലം വിട്ടു നല്കാന് കേരളത്തോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് ഹര്‍ജി നല്‍കിയത്.
എന്നാല്‍ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത് നെയ്യാറിലെ വെള്ളമാണെന്നായിരുന്നു കേരളം ഇതിന് നല്കിയ വിശദീകരണം. ജസ്റ്റീസ് ആര്.എം. ലോദ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജലം വിട്ടുനല്‍കാന്‍ കേരളം തയാറാണെങ്കിലും വ്യക്തമായ പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഇക് സാധ്യമാകൂ എന്നാണ് കേരളത്തിന്റെ നിലപാട്. അഞ്ചു കൊല്ലത്തേക്ക് മാത്രമേ കരാറില്‍ ഏര്‍പ്പെടാന്‍ കേരളത്തിന് സാധിക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: