ദേശീയ മുഖ്യധാരയില്‍ ചേരാത്ത, അതിന് വിസമ്മതിക്കുന്ന നാടാണ് കേരളം എന്ന ആക്ഷേപത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആക്ഷേപം പൂര്‍ണമായി തള്ളിക്കളയാനുമാവില്ല. “ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍” എന്ന കവിവാക്യത്തില്‍ തന്നെ ഇതിന്റെ ധ്വനിയുണ്ട്. ഭാരതമെന്ന് കേട്ടാല്‍ കേരളീയരില്‍ ചിലരൊക്കെ മനസ്സില്‍ അഭിമാനിച്ചിരുന്നെങ്കിലും അവരില്‍ പലരുടെയും ചോര തിളക്കുമായിരുന്നില്ല. കേരളമെന്ന് കേള്‍ക്കുമ്പോഴായിരുന്നു ചോര തിളച്ചത്. ഭാരതത്തെയല്ല, കേരളത്തെയാണല്ലോ ‘മലയാളികളുടെ മാതൃഭൂമിയായി’യായി ഇഎംഎസ് നമ്പൂതിരിപ്പാടും മറ്റും കണ്ടത്.
എന്നാല്‍ ഒരു പ്രത്യേക കാലഘട്ടത്തിനുശേഷം ഭാരതമെന്ന് കേള്‍ക്കുമ്പോഴും മലയാളികള്‍ക്ക് ചോര തിളയ്ക്കാന്‍ തുടങ്ങിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1942 ല്‍ ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനം കേരളത്തില്‍ ആരംഭിച്ചതോടെയാണിത്. “ഭാരതമെന്നാല്‍ പാരിന് നടുവില്‍ കേവലമൊരുപിടി മണ്ണല്ലെന്നും ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമാണെന്നും” ആത്മാവില്‍ സാക്ഷാത്കരിച്ച സംഘടനയായിരുന്നു അത്. ഏഴ് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനംകൊണ്ട് ഭാരതത്തിന്റെയെന്നല്ല, അഖണ്ഡ ഭാരതത്തിന്റെയും അവിഭാജ്യഘടകമാണ് കേരളം എന്ന അവബോധം മലയാളികളുടെ മനസ്സില്‍ സൃഷ്ടിക്കാനും സംഘടനാപരമായും സാംസ്കാരികമായും സാമൂഹ്യമായും ഈ ബോധം ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ അരക്കിട്ടുറപ്പിക്കാനും ആര്‍എസ്എസിന് കഴിഞ്ഞിരിക്കുന്നു എന്നത് അവിതര്‍ക്കിതമാണ്.
എണ്‍പത്തിയെട്ട് വര്‍ഷത്തെ സംഘടനാ ചരിത്രത്തില്‍ ആദ്യമായി ആര്‍എസ്എസിന്റെ അഖിലഭാരതീയ കാര്യകാരിണി (ദേശീയ നിര്‍വാഹക സമിതി) ഒക്ടോബര്‍ 25 മുതല്‍ കേരളത്തില്‍ നടക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതം എന്ന മഹത്തായ സങ്കല്‍പ്പം മലയാണ്മയുടെ ഭാഗമാവുകയും കേരളമെന്ന ഭൂഭാഗം അതിവിശാലമായ ഭാരതത്തിലേക്ക് വളരുകയും ചെയ്തിരിക്കുന്നതിന്റെ മനോഹരമായൊരു ചിത്രം വരച്ചുകാട്ടാന്‍ കഴിയും.
ആര്‍എസ്എസ് ഒരു ഉത്തരേന്ത്യന്‍ പ്രസ്ഥാനമാണെന്ന ആരോപണം പ്രവര്‍ത്തനം തുടങ്ങി ആദ്യപതിറ്റാണ്ടില്‍ തന്നെ ലഭിച്ച സ്വീകാര്യതകൊണ്ട് നിരാകരിക്കപ്പെട്ടുവെങ്കിലും അടിസ്ഥാനരഹിതമായ ഈ ആരോപണം തുടര്‍ന്നും ഉന്നയിക്കപ്പെട്ടു. ഗ്രാമഗ്രാമാന്തരങ്ങളിലെ ജനജീവിതത്തെ ഇത്ര സമഗ്രമായി സ്വാധീനിക്കാന്‍ കഴിഞ്ഞ ഒരു പ്രസ്ഥാനത്തെ ഇങ്ങനെ ആക്ഷേപിക്കുന്നത് അസംബന്ധമായിരുന്നു. 1925 ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ആര്‍എസ്എസ് രൂപംകൊണ്ടത്. ഉടലെടുത്തത് ഉത്തരേന്ത്യയിലാണെന്ന കാരണത്താല്‍ ഏതെങ്കിലുമൊരു സംഘടനയെ ‘ഉത്തരേന്ത്യന്‍’ ആക്കുകയാണെങ്കില്‍ ആര്‍എസ്എസ് മാത്രമല്ല, ആര്‍എസ്എസിന് മുമ്പ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പല സംഘടനകളെയും ഇങ്ങനെ ആക്ഷേപിക്കേണ്ടിവരും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരംഭിച്ചത് ബോംബെയിലായിരുന്നു. ഇന്നത്തെ സിപിഎം, സിപിഐ, ആര്‍എസ്പി തുടങ്ങിയ ഇടതു പാര്‍ട്ടികളുടെ മാതൃ സംഘടനയായിരുന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം കാണ്‍പൂരിലായിരുന്നു. മുസ്ലിംലീഗിന്റെ തുടക്കം ധാക്കയിലായിരുന്നു. ഈ സംഘടനകളൊക്കെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായപ്പോള്‍ ആര്‍എസ്എസിനെ ‘ഉത്തരേന്ത്യന്‍’ ആക്കിയത് ഒരു വിരോധാഭാസം തന്നെയായിരുന്നു.
1940 ല്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ ദിവംഗതനായശേഷം സംഘടനയുടെ സര്സംഘചാലകന്മാരായി അവരോധിക്കപ്പെട്ടര് ഉണ്ടാക്കിയെടുത്ത കേരള ബന്ധം അഭേദ്യമായിരുന്നു. സംഘടനാപരമായ ചട്ടക്കൂടിനപ്പുറത്തേക്ക് വ്യാപിക്കുന്നതായിരുന്നു ഈ ബന്ധം. രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച് സമൂഹത്തില്‍ സമഗ്രാധിപത്യം കൊണ്ടുവരാന്‍ ശ്രമിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചെറുത്തുകൊണ്ടായിരുന്നു രണ്ടാം സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ 1940 കളുടെ അന്ത്യപാദത്തില്‍ കേരളപര്യടനങ്ങള്.
“പ്രത്യയശാസ്ത്രപരമായി അപൂര്‍ണവും പ്രയോഗത്തില്‍ ആപല്‍ക്കരവുമാണ് കമ്മ്യൂണിസം” എന്നാണ് ഗുരുജി വിലയിരുത്തിയിട്ടുള്ളത്. ഇത്ര നിശിതമായ വിമര്‍ശനം മറ്റൊരാളില്‍നിന്നും കമ്മ്യൂണിസം നേരിട്ടിട്ടില്ല. എന്നാല്‍ 1957-ല്‍ വിമോചന സമരത്തെത്തുടര്‍ന്ന് ഇഎംഎസ് നേതൃത്വം നല്കിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നടപടി ശരിയല്ലെന്ന നിലപാടാണ് ഗുരുജി സ്വീകരിച്ചത്. വിമോചന സമരത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണക്കേണ്ടതായിരുന്നു എന്ന നിലപാടായിരുന്നു ‘ഹിന്ദുത്വ’ത്തിന്റെ വക്താവായിരുന്ന വീര സവര്‍ക്കര്‍ സ്വീകരിച്ചതെന്ന കാര്യം പില്ക്കാലത്ത് അധികാരത്തിലെത്താന്‍ വിമോചനസമരക്കാരെ തന്നെ കൂട്ടുപിടിച്ച കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ അറിയാതെപോയി. കേരളവുമായുള്ള ഗുരുജിയുടെ ആത്മബന്ധത്തിന് തെളിവ് കാലടി ശ്രീശങ്കരാ കോളേജിന്റെ ചരിത്രത്തില്‍ കാണാം. കോളേജ് നിര്‍മാണത്തിന് പണമില്ലാതെ വിഷമിച്ചിരുന്ന ‘കേരള വിവേകാനന്ദന്’ ആഗമാനന്ദ സ്വാമിയ്ക്ക് ശ്രീരാമകൃഷ്ണ പരമ്പരയില്‍ സന്യാസം സ്വീകരിച്ച ഗുരുജി അന്നത്തെ കാലത്ത് വലിയൊരു തുക സംഭാവന ചെയ്യുകയുണ്ടായി.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് സാമൂഹ്യമായ മാനം നല്‍കിയത് മൂന്നാം സര്‍സംഘചാലകായ ബാലാ സാഹേബ് ദേവറസ് ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. “അസ്പൃശ്യത പാപമല്ലെങ്കില്‍ ലോകത്ത് മറ്റൊന്നും പാപമായിട്ടില്ല” എന്ന ദേവറസിന്റെ വിപ്ലവകരമായ പ്രഖ്യാപനം കേരളീയരെപ്പോലെ തുറന്ന മനസ്സോടെ സ്വീകരിച്ച മറ്റൊരു ജനവിഭാഗമുണ്ടെന്ന് കരുതാനാവില്ല. ‘കേരളം ഭ്രാന്താലയമാണ്’ എന്ന വിവേകാനന്ദന്റെ വിമര്‍ശനത്തിനുള്ള ഏറ്റവും ശക്തമായ തിരുത്തായിരുന്നു ഇത്. സംഘടനാ രംഗത്തെന്നപോലെ സാമൂഹ്യ രംഗത്തും ആര്‍എസ്എസ് സമഗ്രമായ ഇടപെടലുകളാണ് ദേവറസ് സര്‍സംഘചാലകായിരുന്ന കാലത്ത് കേരളത്തില്‍ നടത്തിയത്.
തികച്ചും അനൗപചാരികമായ പെരുമാറ്റംകൊണ്ട് സംഘടനാ പ്രവര്‍ത്തകരുടെ മനംകവര്‍ന്ന സ്നേഹനിര്‍ഭരമായ വ്യക്തിത്വമായിരുന്നു നാലാമത്തെ സര്‍സംഘചാലകായ രജുഭയ്യ (പ്രൊഫ. രാജേന്ദ്രസിംഗ്). കേരളവുമായി ഒരു ആത്മബന്ധംതന്നെ രജുഭയ്യ വളര്‍ത്തിയെടുത്തിരുന്നു. കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍ സുപരിചിതരായിരുന്ന രജുഭയ്യ കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് നല്കിയ മാര്‍ഗദര്‍ശനം സുതാര്യമായിരുന്നു.
ആര്‍എസ്എസ് മതന്യൂനപക്ഷങ്ങള്ക്കെതിരാണ് എന്ന പ്രചാരണം ഏറ്റവും ശക്തമായി നടന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മതന്യൂനപക്ഷ ജനസംഖ്യയുടെ വലുപ്പവും സംഘടിത വോട്ട്ബാങ്കിന്റെ സ്വാഭാവവുമാണ് ഇതിന് കാരണം. എന്നാല്‍ ആര്‍എസ്എസിനെയും മതന്യൂനപക്ഷങ്ങളെയും വിരുദ്ധചേരികളില്‍ നിര്‍ത്തി നടത്തിയ പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ നാലാമത്തെ സര് സംഘചാലകായ സുദര്‍ശന്‍ജിയുടെ കാലഘട്ടത്തില്‍ കഴിഞ്ഞു. മുസ്ലിം മതനേതൃത്വവുമായുള്ള സംവാദം സ്ഥാപിത ശക്തികള്‍ അട്ടിമറിച്ചുവെങ്കിലും ക്രൈസ്തവ മതപ്രതിനിധികളുമായി സുദര്‍ശന്‍ജി നടത്തിയ തുറന്ന ആശയസംവാദം മതന്യൂനപക്ഷത്തിനും ആര്‍എസ്എസിനുമിടയില്‍ പതിറ്റാണ്ടുകള്‍ നിലനിന്ന തെറ്റിദ്ധാരണയുടെ മറ നീക്കുകയുണ്ടായി. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന ശ്രീനാരായണ ഗുരുദേവന്റെ വചനമായിരുന്നു ഈ സംവാദത്തെ ഫലപ്രദമാക്കിയത്.
സ്ഥാപകനായ ഡോ.കേശവബലിറാം ഹെഡ്ഗേവാറും ആര്‍എസ്എസിന്റെ ഇപ്പോഴത്തെ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതുമായുള്ള കൗതുകകരമായ രൂപസാദൃശ്യം പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഈ അര്‍ത്ഥത്തില്‍ ഡോ. ഹെഡ്ഗേവാറിനെ കാണാന്‍ അവസരം ലഭിക്കാതിരുന്ന കേരളത്തിന്റെ കുറവ് നികത്തുന്നതാണ് മോഹന്‍ജി ഭാഗവതിന്റെ സന്ദര്‍ശനം എന്ന് പറയാം. സംഘടനാ ബോധത്തോടൊപ്പം സര്‍വാശ്ലേഷിയായ സ്നേഹവും കൈമുതലായുള്ള മോഹന്‍ജി ഭാഗവതിന്റെ കേരള സന്ദര്‍ശനങ്ങളെ സംഘടനാ പ്രവര്‍ത്തകരെപ്പോലെ പൊതുസമൂഹവും സാകൂതം വീക്ഷിക്കുകയാണ്. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുമായുള്ള അദ്ദേഹത്തിന്റെ സവിശേഷമായ ബന്ധം ഈ വെളിച്ചത്തിലാണ് കാണേണ്ടത്.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്ക് നല്കിയ മാര്‍ഗദര്‍ശനത്തെ പ്രശംസിച്ചുകൊണ്ട് കത്തെഴുതുമ്പോള്‍ മോഹന്‍ജി ഭാഗവതിനെ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ഒരിയ്ക്കല്‍ പോലും നേരില്‍ കണ്ടിരുന്നില്ല. ഭാരതം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായി ഉയരുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായും ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടുകള്‍ അറിയാന്‍ ആഗ്രഹമുണ്ടെന്നും കൃഷ്ണയ്യര്‍ സര്സംഘചാലകനെഴുതിയ കത്തില്‍ പറയുകയുണ്ടായി.
അങ്ങേയറ്റം ആദരവാര്‍ന്ന ഉപദേശങ്ങളാണ് അങ്ങയുടെതെന്ന് പറഞ്ഞുകൊണ്ടാണ് സര്‍സംഘചാലക് കൃഷ്ണയ്യര്‍ക്ക് മറുപടിയെഴുതിയത്. ഒരു പ്രത്യേക വ്യക്തിക്കാണ് കത്ത് എഴുതിയതെങ്കിലും അതിന്റെ ഉള്ളടക്കം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള ഉപദേശമാണെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടുകയുണ്ടായി. അടുത്ത കേരള സന്ദര്‍ശനത്തില്‍ താങ്കളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സര്‍സംഘചാലക് മറുപടി ചുരുക്കിയത്.
ഇരുവരും തമ്മിലുള്ള ഈ കത്തിടപാടുകള്‍ നടന്ന് നാല് മാസം പിന്നിട്ട് കേരളത്തിലെത്തിയ മോഹന്‍ജി ഭാഗവത് ‘സദ്ഗമയ’യില്‍ ജസ്റ്റിസ് കൃഷ്ണയ്യരെ കാണാനെത്തി. സര്‍സംഘചാലകും ജസ്റ്റിസ് കൃഷ്ണയ്യരും തമ്മില്‍ പങ്കുവെച്ച പതിനഞ്ച് നിമിഷങ്ങള്‍ക്ക് ഇരുവരും പറഞ്ഞ കാര്യങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. രണ്ടാം സര്‍സംഘചാലകായിരുന്ന ഗുരുജിയും എന്‍എസ്എസ് സ്ഥാപകനും സാമൂഹ്യപരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു കൃഷ്ണയ്യരുടെയും മോഹന്‍ജി ഭാഗവതിന്റെയും ‘സദ്ഗമയ’യിലെ സമാഗമം.
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെപ്പോലൊരാള്‍ ആര്‍എസ്എസ് സര്‍സംഘചാലകനെ സ്വീകരിക്കുന്നതിലും ആര്‍എസ്എസിനെ പ്രശംസിക്കുന്നതിലും നിന്ന് കേരള ചരിത്രത്തിന് പലതും വായിച്ചെടുക്കാനുണ്ട്. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിയമമന്ത്രിയായിരുന്ന ഒരാള്‍, എക്കാലവും ഇടതുപക്ഷ സഹയാത്രികനായി നിലകൊണ്ട ഒരു വ്യക്തിത്വം ആര്‍എസ്എസിനെ തുറന്ന മനസ്സോടെ അംഗീകരിക്കുമ്പോള്‍ അതിലൂടെ പുതിയൊരു ചരിത്രഘട്ടം രൂപപ്പെടുകയാണ്.
(തുടരും)
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: