സംസ്കൃതം പഠിച്ചു. വേദങ്ങളും ഉപനിഷത്തും മനസ്സിലാക്കി. പിന്നെ തെളിഞ്ഞ മാര്‍ഗ്ഗം സന്ന്യാസം. മൂന്നുവര്‍ഷം ആ വഴിക്ക് നടന്നു. ആത്മീയം വഴങ്ങുന്നില്ലെന്നായപ്പോള്‍ ഭൗതിക ജീവിതത്തിലേക്ക്. കാവി ഉപേക്ഷിച്ചെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനമാകാം പില്ക്കാല രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ സ്വഭാവവൈശിഷ്ട്യം വെളിയം ഭാര്ഗവനില് സ്വാധീനം ചെലുത്തിയത്. ആത്മീയതയോടും അധികാരരാഷ്ട്രീയത്തോടും അകല്‍ച്ച പാലിച്ച വെളിയത്തില്‍ ഇവയുടെ സദ്ഗുണങ്ങള്‍ പ്രകടമായിരുന്നു.
സ്നേഹിക്കുന്നവനേ ശാസിക്കാനവകാശമുള്ളു. ഇത് രണ്ടും വെളിയത്തില്‍ സമന്വയിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ശാസനയും അനുഭവിക്കാത്ത സിപിഐ നേതാക്കളുണ്ടാവില്ല. പതിറ്റാണ്ടുകളോളം കേരളത്തിലെ സിപിഐയുടെ അവസാന വാക്കായിരുന്നു വെളിയം. അദ്ദേഹത്തിന്റെ സംസ്കൃതചിത്തം തന്നെയാണ് അണികള്‍ക്കും അടുത്തവര്ക്കുമെല്ലാം അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. കാര്‍ക്കശ്യക്കാരനായ രാഷ്ട്രീയക്കാരന്. ഒറ്റവാക്കില്‍ അങ്ങിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. അത് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും മാത്രമല്ല പത്രക്കാരോടുപോലും അങ്ങിനെയാണ്. പക്ഷേ അത് വെറുപ്പിന്റെയും ശത്രുതയുടെയും തലങ്ങളിലെത്തില്ല. നിലപാടില്‍ കാര്‍ക്കശ്യം പ്രകടിപ്പിക്കുമ്പോള്‍ തന്നെ വിടര്‍ന്ന ചിരിയുമായി പുറത്തുതട്ടി സ്നേഹം പങ്കുവയ്ക്കാനും ഈ സഖാവിന് സാധിച്ചിരുന്നു.
ആദ്യ കേരള നിയമസഭയില്‍ അംഗമായി. സഭയിലെ ജിഞ്ചര്‍ ഗ്രൂപ്പിലംഗമായി. തോപ്പില്‍ഭാസി, ഇ.ചന്ദ്രശേഖരന്‍നായര്‍, പി.ഗോവിന്ദപ്പിള്ള എന്നിവരായിരുന്നു മറ്റംഗങ്ങള്‍. ആദ്യ ബജറ്റ് പ്രസംഗത്തില്‍ ഭരണപക്ഷത്തുനിന്ന് ആദ്യം സംസാരിച്ച വെളിയം അല്പകാലംകൊണ്ടുതന്നെ മികച്ച സാമാജികനെന്ന സ്ഥാനമുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുമ്പോള്‍ വെളിയം എംഎല്‍എയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. 1954 ല്‍ കൊട്ടാരക്കരയില്‍ ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി. പോലീസിന് കരുത്ത് കാട്ടാന്‍ കിട്ടിയത് വെളിയത്തിന്റെ മീശയും കേശവും. മീശയും മുടിയും പിഴുതെടുത്ത പോലീസ് നട്ടെല്ലിനും ക്ഷതമേല്‍പ്പിച്ചു.
സന്ന്യാസമോഹം പോലെ തന്നെ കമ്മ്യൂണിസ്റ്റ് ലയനവുംവെളിയത്തിന്റെ സ്വപ്നമായിരുന്നു. പലപ്പോഴും അത് തുറന്നുപറഞ്ഞപ്പോള്‍ പരിഹസിക്കപ്പെടുകയും ചെയ്തു. ഒരുമിച്ച് നീങ്ങുമ്പോഴും സിപിഎമ്മിന്റെ വല്യേട്ടന് ഭാവത്തെ നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ മദനിയുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള നീക്കം പൊളിച്ചത് വെളിയമാണെന്ന് പറയാം. കെ.കരുണാകരന് ഡിഐസി രൂപീകരിച്ച് സിപിഎമ്മുമായി ധാരണയിലെത്തിയെങ്കിലും അത് പൊളിച്ചതും സിപിഐ സെക്രട്ടറി എന്ന നിലയില്‍ വെളിയം തന്ത്രപരമായി നീങ്ങിയതുകൊണ്ടാണ്.
രണ്ടുതവണ നിയമസഭാംഗമായതോടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തോട് വിടപറഞ്ഞ് സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകി. പാര്‍ട്ടിയില്‍ ചേര്‍ത്ത് വളര്‍ത്തിക്കൊണ്ടുവന്ന പലരെയും എംഎല്‍എയും എംപിയും മന്ത്രിയുമാക്കി. ഇതിലേത് സ്ഥാനവും സ്വന്തമാക്കാന്‍ കഴിയുമായിരുന്നിട്ടും നിഷ്കാമകര്‍മ്മിയായി. എത്രതന്നെ തള്ളിപ്പറഞ്ഞാലും ആദ്യം നടന്ന വഴിയില്‍ നിന്ന് ലഭിച്ച ഗുണമാണതെന്നതില്‍ സംശയമില്ല. ശരിയെന്ന് വ്യക്തമായ കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്നു പറയുക വെളിയത്തിന്റെ സ്വഭാവമായിരുന്നു. ഇതുമൂലം മിത്രങ്ങളെക്കാള്‍ ശത്രുക്കളെയും സൃഷ്ടിച്ചു.
മുണ്ടും മടക്കിക്കുത്തി സഞ്ചിയും പിടിച്ച് പാര്‍ട്ടി ഓഫീസില്‍ നിന്നും നടന്നിറങ്ങുമ്പോള്‍ കണ്ടുമുട്ടുന്നവരോട് മിണ്ടാതെ നടക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയമല്ല വെളിയത്തിന്. സ്വന്തം പാര്‍ട്ടിക്കാരോടും പ്രതിയോഗികളോടും പത്രക്കാരോടുമെല്ലാം വിടര്‍ന്ന ചിരിയുമായി കുശലാന്വേഷണം നടത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. രാഷ്ട്രീയക്കാര്‍ക്ക് എന്നല്ല ആര്‍ക്കും അനുകരിക്കാവുന്ന ഒട്ടേറെ നല്ല ഗുണങ്ങളുടെ ഉടമയായിരുന്നു വെളിയം. ആദ്യം നടന്ന വഴിമാറിയില്ലായിരുന്നു എങ്കില്‍ ഇന്ന് ‘അന്തരിച്ചു’ എന്നതിനു പകരം ‘സമാധിയടഞ്ഞു’ എന്നായേനെ.
കെ .കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: