അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരാകണം എന്ന് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബിജെപിയുടെ പരമോന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനമറിയാന്‍ അക്ഷമരായി കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞത് ഇത്രമാത്രമാണ്. “ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ബിജെപിക്കുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നിരുന്നു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചു. ജനവികാരവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹവും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.” ബിജെപിയെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും നിര്‍ണായകമായി സ്വാധീനിക്കുന്ന തീരുമാനം അറിയിക്കാന്‍ രാജ്നാഥ് സിംഗിന് വേണ്ടിവന്നത് ഈ നാല് വാചകങ്ങള്‍ മാത്രം.
രാജ്നാഥ് സിംഗ് എന്നും ഇങ്ങനെയാണ്. ഇന്ത്യ ആരു ഭരിക്കണമെന്ന് ഇപ്പോഴും തീരുമാനിക്കുന്നത് എണ്‍പത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശ് തന്നെയാണ്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞ രാജ്നാഥ് സിംഗ് വലിയ കാര്യങ്ങള്‍ ചെയ്യുന്നത് ഏറ്റവും സ്വാഭാവികമായാണ്. അയോധ്യാ പ്രക്ഷോഭത്തിന്റെ തരംഗത്തില്‍ അധികാരത്തിലേറിയ കല്യാണ്‍ സിംഗിന്റെ ഭരണത്തിനുശേഷം രാഷ്ട്രീയമായി വിരുദ്ധ ധ്രുവത്തില്‍ നില്ക്കുന്ന മായാവതിയെ കൂട്ടുപിടിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കി ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ച നേതാവാണ് രാജ്നാഥ് സിംഗ്. മായാവതിയുമായുള്ള രാഷ്ട്രീയ സഖ്യം ബിജെപിക്ക് ഗുണം ചെയ്തെന്നും ഇല്ലെന്നും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ രാജ്നാഥ് സിംഗ് എന്ന കിംഗ് മേക്കര്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ എതിരാളികളില്‍ അസൂയ ജനിപ്പിക്കുകയുണ്ടായി. പിന്നീട് യുപിയിലെ മുഖ്യമന്ത്രിയായ ഈ ഊര്‍ജതന്ത്ര പ്രൊഫസര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രസതന്ത്രവും വഴങ്ങുമെന്ന് വാജ്പേയി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരുന്നുകൊണ്ട് രാജ്നാഥ്സിംഗ് തെളിയിച്ചു.
നരേന്ദ്രമോദിയെ തെരഞ്ഞെടുത്തിട്ടുള്ളത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണെന്നും അത് ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ആശ്വസിക്കുന്നവരുണ്ട്. എന്നാല്‍ സ്ഥിതിഗതികളെ ഇങ്ങനെ ലളിതവത്കരിക്കാനാകില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നവരും അതിനായി ചരടുവലിക്കുകയും ചെയ്യുന്ന പതിനഞ്ച് പേരെങ്കിലും രാജ്യത്തെ ഭരണ-പ്രതിപക്ഷ കക്ഷികളിലായുണ്ട്. ഇതില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ‘പൊട്ടന്‍ഷ്യല്‍ പ്രൈംമിനിസ്റ്റര്‍’ തന്നെയാണ്. നരേന്ദ്രമോദിയെപ്പോലൊരാള്‍ ആ സ്ഥാനത്ത് വരാതിരിക്കാന്‍ ഏതറ്റംവരെ പോകാനും തയ്യാറുള്ളവര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കല്‍ ഒരു പാര്‍ട്ടിയെ സംബന്ധിച്ച് അത്ര എളുപ്പമാവില്ല. വിധി നിര്‍ണായകമായ ഇത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ഏതെങ്കിലും ഒരു നേതാവില്‍ വന്നുചേരുന്നത് വലിയൊരു വെല്ലുവിളിയുമാണ്. കോണ്‍ഗ്രസിനെപ്പോലെ ഏകാധിപത്യം പുലരുന്ന ഒരു പാര്‍ട്ടിയില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാതിരുന്ന ഒരു ബ്യൂറോക്രാറ്റിനെ പ്രധാനമന്ത്രി കസേരയില്‍ പിടിച്ചിരുത്താന്‍ സോണിയാഗാന്ധിക്ക് ഒട്ടും പ്രയാസമുണ്ടായില്ലല്ലോ. എന്നാല്‍ ഭിന്നാഭിപ്രായങ്ങളെ പരമാവധി പരിഗണിച്ചും മാനിച്ചും ജനാധിപത്യപരമായി തീരുമാനമെടുക്കേണ്ടിവരുന്ന പാര്‍ട്ടികളെ നയിക്കുന്നവര്‍ക്ക് മറ്റൊരു സോണിയയാവാന് കഴിയില്ല.
ഇവിടെയാണ് രാജ്നാഥ് സിംഗ് എന്ന കിംഗ്മേക്കര്‍ വ്യത്യസ്തനാകുന്നത്. മോദി പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ക്കുന്നവരും ഭയക്കുന്നവരും ബിജെപിയുടെ പ്രഖ്യാപിത ശത്രുക്കളായ പാര്‍ട്ടികളില്‍ മാത്രമല്ല ഉള്ളത്. ബിജെപിയുടെയും മോദിയുടെയും അഭ്യുദയകാംക്ഷികളായി നടിക്കുന്നവരില്‍ പലരുടെയും മനസ്സിലിരുപ്പ് മറ്റൊന്നാണ്. നരേന്ദ്രമോദിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി തെരഞ്ഞെടുക്കാന്‍ ഗോവയില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം ചേരുന്നതിനും വളരെ മുമ്പുതന്നെ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും വ്യത്യസ്തമായ പ്രചാരണ സമിതിയാണ് വേണ്ടതെന്നും മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ തന്നെ അത് രാജസ്ഥാന്, മധ്യപ്രേദശ്, ദല്‍ഹി, മിസ്സോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മതിയെന്നുമായിരുന്നു ആ പ്രചാരണം. ഈ പ്രചാരണത്തിന് പിന്നിലെ തന്ത്രം വ്യക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുകയാണെങ്കില്‍ പ്രചാരണത്തിന്റെ ചുമതലയില്ലാതിരുന്ന മോദിക്ക് അതില്‍ പങ്കില്ലെന്ന് സ്ഥാപിക്കുക. പ്രതീക്ഷിച്ച വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായില്ലെങ്കില്‍ ഉത്തരവാദിത്വം മോദിയുടെ തലയില്‍ കെട്ടിവയ്ക്കുക. രണ്ടിലേതായാലും മോദി പ്രധാനമന്ത്രിയാകാന്‍ അര്‍ഹനല്ലെന്ന് വരുത്തുക. നിയമസഭാ തെരഞ്ഞെടുപ്പിന് പ്രത്യേക പ്രചാരണ സമിതി രൂപീകരിക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി അധ്യക്ഷനായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതോടെ തകര്‍ന്നുപോയത് ബിജെപിയുടെ ചില ‘അഭ്യുദയകാംക്ഷി’കളുടെ മോഹങ്ങളാണ്. ഇവിടെ വിജയിച്ചത് രാജ്നാഥ്സിംഗ് എന്ന പ്രാഗ്മറ്റെഷ്യനാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാകണമെന്ന ആശയം 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഉയര്‍ന്നിരുന്നു. 2005 മുതല്‍ 2009 വരെ രാജ്നാഥ്സിംഗ് ബിജെപി പ്രസിഡന്റുമായിരുന്നു. മോദി ഇപ്പോള്‍ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയാകുമ്പോള് അത് ഇരുവരുടെയും രണ്ടാം വരവായി കണക്കാക്കാം. 2009 നെ അപേക്ഷിച്ച് മോദി പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാകണമെന്ന ജനവികാരം ശക്തമാണെങ്കിലും ബിജെപി പ്രസിഡന്റ്സ്ഥാനത്ത് രാജ്നാഥ്സിംഗ് ഇല്ലായിരുന്നുവെങ്കില്‍ അത് ഇപ്പോഴത്തേതുപോലെ സംഭവിക്കുമായിരുന്നുവെന്ന് കരുതാനാകില്ല. അത്രയ്ക്ക് സമര്‍ത്ഥമായാണ് രാജ്നാഥ്സിംഗ് തന്നില്‍ നിക്ഷിപ്തമായ ദൗത്യം നിര്‍വഹിച്ചത്. രാജ്നാഥ്സിംഗിന്റെ അമ്മയുടെ പേര് ഗുജറാത്തി ദേവി എന്നായത് യാദൃശ്ഛികമാവാനിടയില്ല. ഗുജറാത്തിദേവിയുടെ മകന് ഗുജറാത്തിന്റെ മകനുമായി ചേരുന്നത് സ്വാഭാവികമാണല്ലോ.
2013 ജനുവരിയില്‍ രണ്ടാമതും ബിജെപി പ്രസിഡന്റസ്ഥാനത്തെത്തിയ രാജ്നാഥ്സിംഗിനെ മോദി സന്ദര്‍ശിച്ചിരുന്നു. ആ കൂടിക്കാഴ്ചയില്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച നടന്നുവെന്നും താനെന്താണ് ചെയ്യേണ്ടതെന്ന് രാജ്നാഥ്സിംഗിനോട് ആരാഞ്ഞുവെന്നും മോദി അന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി. സപ്തംബര്‍ 13 ന് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ രാജ്നാഥ്സിംഗ് ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും ജനസമ്മതനായ നേതാവാണെന്നും 2014 ല്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ മോദിക്ക് പ്രധാന ചുമതല വഹിക്കാനുണ്ടാകുമെന്നും അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കംകുറിച്ച് 2013 ജൂലായ് 21 ന് ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്നാഥ്സിംഗ് അഭിപ്രായപ്പെടുകയുണ്ടായി. “പാര്‍ട്ടി പ്രസിഡന്റ് ജനക്കൂട്ടത്തെ ആകര്ഷിക്കുന്നയാളോ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയോ ആകണമെന്നില്ല. പാര്‍ട്ടിക്കുവേണ്ടി എനിക്ക് ചില ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. 2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റുകയെന്ന ജോലിയാണത്”. നീണ്ട ഒരു ഇടവേളയ്ക്കുശേഷം ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ നരേന്ദ്ര മോദിയെ ഗോവയിലെ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി അവരോധിക്കുന്നതിന് ചുക്കാന്‍ പിടിച്ചതും രാജ്നാഥ്സിംഗായിരുന്നു.
“തെരഞ്ഞെടുപ്പിന് ഏഴ് മാസം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യുകയുണ്ടായി. അതില്‍ അസാധാരണമായി ഒന്നുമില്ല. മറ്റ് പാര്‍ട്ടികള്‍ ചെയ്യുന്നതുപോലെയാണ് ഞങ്ങള്‍ മോദിയെ നിയോഗിച്ചത്. വരികള്‍ക്കിടയില്‍ വായിക്കേണ്ടതില്ല. മോദിയുടെ പ്രതിച്ഛായ, ജനകീയത, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത എന്നിവ കണക്കിലെടുത്താണിത്. ഗുജറാത്തില്‍ മാത്രമല്ല, തമിഴ്നാട്, ആന്ധ്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിങ്ങനെ വടക്ക് മുതല്‍ തെക്കുവരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുമുള്ള സംസ്ഥാനങ്ങളില്‍ മോദിയെ ഒരു വികാരമായി ജനങ്ങള്‍ നെഞ്ചേറ്റുകയാണ്. രാജ്യത്ത് ദേശീയ അംഗീകാരമുള്ള ഒരേയൊരു നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജനകീയത പാര്‍ട്ടിയെ വിജയിക്കാന്‍ സഹായിക്കും.” ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിതന്നെയാണ് താരം എന്ന് പ്രഖ്യാപിക്കുന്ന വാക്കുകളായിരുന്നു ഇത്.
സമീപകാലത്ത് ദേശീയ രാഷ്ട്രീയത്തിലെ ഒരു നേതാവും പ്രദര്‍ശിപ്പിക്കാത്ത നേതൃപാടവമാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ രാജ്നാഥ്സിംഗ് പുറത്തെടുത്തത്. ബിജെപിക്കകത്തും പുറത്തും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിഞ്ചു പോലും പതറാതെ പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്നാഥ്സിംഗിന് കഴിഞ്ഞു. മോദിയെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയാക്കുന്ന രീതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി കത്തെഴുതിയെന്ന വാര്‍ത്തയോട് രാജ്നാഥ്സിംഗ് പ്രതികരിച്ചത് ഇങ്ങനെയാണ്: “അദ്വാനിജി ഞങ്ങളുടെ വരേണ്യനേതാവാണ്. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശം ആവശ്യമുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുന്നു. മോദി തന്നെ അദ്ദേഹത്തിന്റെ ആശീര്‍വാദം തേടുകയുണ്ടായി.” മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞ് ഛത്തീസ്ഗഢിലെത്തിയ എല്‍.കെ. അദ്വാനിതന്നെ മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അങ്ങേയറ്റം പ്രശംസിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തിളങ്ങിയത് രാജ്നാഥ്സിംഗ് എന്ന കിംഗ്മേക്കറുടെ പ്രതിച്ഛായയാണ്.
മുരളി പാറപ്പുറം
email:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: