സാമൂഹ്യവും വാണിജ്യപരവുമായ വികസനത്തിന് അവശ്യഘടകമാണ് ഗതാഗത സൗകര്യങ്ങള്‍. കേരളത്തിലെ ഗതാഗതാവശ്യങ്ങള് നിര്‍വ്വഹിക്കുന്നതില്‍ ചെറിയ പങ്ക് മാത്രമേ കെഎസ്ആര്‍ടിസി വഹിക്കുന്നുള്ളു വെങ്കിലും അത് പ്രധാനപ്പെട്ടതാണ്. സംസ്ഥാത്തെ സ്റ്റേജ് കാര്യേജുകളുടെ എണ്ണം 46620 ആണെങ്കില്‍ കെഎസ്ആര്‍ടിസിക്കിത് 5800 മാത്രമേ വരുന്നുള്ളൂ. പതിനൊന്നു ശതമാനം. സ്വകാര്യ മേഖലയാണ് 89 ശതമാനവും. ഡീസലിന്റെ അടിക്കടിയുള്ള വിലക്കയറ്റം ഈ മേഖലയെ എന്നും അസ്വസ്ഥമാക്കാറുണ്ട്. സ്വകാര്യബസ്സുടമകള് സമരമനസ്സുമായാണ് സര്‍വ്വീസ് നടത്തുന്നത്. അവരുടെ സമരവും സമ്മര്‍ദ്ദവും കെഎസ്ആര്‍ടിസിക്ക് എക്കാലവും സന്തോഷമേ ഉണ്ടാക്കിയിട്ടുള്ളൂ.
സ്വകാര്യബസ്സിന് മാത്രം നിരക്ക് വര്ദ്ധിപ്പിക്കാനാവില്ലല്ലൊ. സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന സ്ഥിതിയാണ് ഏറ്റവും ഒടുവില്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുള്ളത്. കെഎസ്ആര്‍ടിസിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ അനുവദിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയാണു ഇപ്പോള്‍ തിരിച്ചടിയായത്. പ്രതിസന്ധിയെ തുടര്‍ന്നു കെഎസ്ആര്‍ടിസി 2,225 സര്‍വീസുകളാണ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.
ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നത്തിന്റെ ഭാഗമായാണു നടപടി. ഏഴായിരം രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണു നിര്‍ത്തിയത്. നിലവില്‍ മുടക്കുന്ന തുകയില്‍ കൂടുതല്‍ ഡീസലിനായി ചെലവാക്കില്ലെന്ന തീരുമാനമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ എടുത്തിട്ടുള്ളത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ വന്‍കിട പൊതുമേഖലാ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന വിവിധ ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് എണ്ണക്കമ്പനികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്.
ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കിയ സുപ്രീംകോടതി, കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. മുക്കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കെഎസ്ആര്‍ടിസിക്ക്. 1937ല്‍ മഹാരാജാസ് തുടങ്ങിയ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് 1965ല്‍ കേരളത്തിന്റെ പൊതുമേഖലാസ്ഥാപനമായി മാറിയത് മുതല്ക്കുതന്നെ ഗ്രഹപ്പിഴയും തുടങ്ങി.
നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് നഷ്ടത്തിന്റെ പ്രധാന കാരണം. അതിപ്പോള്‍ സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ എണ്ണക്കൂടുതല്‍, പെന്ഷന് നല്കുന്നതു മൂലമുള്ള സാമ്പത്തിക ബാധ്യത തുടങ്ങിയവയും നഷ്ടത്തിനു കാരണമാകുന്നതായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉയര്‍ന്ന വില നല്കി ഡീസല്‍ വാങ്ങേണ്ടി വന്നാല്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരുമെന്നുമുള്ള വാദങ്ങള്‍ കോടതി അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഏതാണ്ട് പകുതിയോളം ബസ്സുകള്‍ ഓട്ടം നിര്‍ത്താന്‍ കാരണമായത്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്കാനാവാതെ നട്ടംതിരിയുമ്പോഴാണ് പുതിയ തിരിച്ചടി. കെഎസ്ആര്‍ടിസി കെടിഡിഎഫ്സിക്കുള്ള കടബാധ്യത 1200 കോടി രൂപ കവിഞ്ഞു. 22 ഡിപ്പോകളുടെ വരുമാനം ഇപ്പോള്‍ നേരിട്ട് കെടിഡിഎഫ്സിക്ക് നല്കുന്നു. ഓണത്തിന് ഉല്‍സവബത്ത നല്കാന് എട്ടരക്കോടി കടമെടുക്കേണ്ടിവന്നു. നല്ല വരുമാനമുള്ള ഡിപ്പോകളിലെ പണമാണ് കെടിഡിഎഫ്സിയിലെ വായ്പാ തിരിച്ചടിവിനായി മാറ്റിവയ്ക്കുന്നത്. മൂവാറ്റുപുഴ, കൊട്ടാരക്കര, അടൂര്‍ ഡിപ്പോളടക്കം 22 ഡിപ്പോകളിലെ കളക്ഷനാണ് കെടിഡിഎഫ്സിക്ക് നല്‍കുന്നത്.
ഹഡ്കോയുടെ വായ്പ തിരിച്ചടവിനായി മൂന്നു ഡിപ്പോകളിലെയും വാഹന നികുതി അടയ്ക്കാനായി രണ്ടു ഡിപ്പോകളിലെയും വരുമാനം നീക്കിവയ്ക്കുന്നു. പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി മാറ്റിവെക്കുന്നത് ഏഴ് ഡിപ്പോകളിലെ വരുമാനം. ഇതെല്ലാം പോരാഞ്ഞ് മാസംതോറും 39 കോടി രൂപ വീതം കടമെടുത്താണ് കോര്പറേഷന് വണ്ടിയോടിക്കുന്നത്.
യാത്രാക്കൂലിയടക്കം വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ല. എണ്ണക്കമ്പനികളുടെ താല്പര്യം മാത്രം ഗൗനിക്കുന്ന കേന്ദ്രസര്‍ക്കാരാണ് എല്ലാറ്റിനും ഉത്തരവാദി. ജനങ്ങളുടെ ഗതാഗതം മുടങ്ങാതിരിക്കാന്‍ കേന്ദ്രമായാലും കേരളമായാലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: