ജാതിവിവേചനവും അയിത്തവുമായിരുന്നു കേരളത്തിന്റെ ശാപം. അത് നേരിട്ട് അനുഭവപ്പെട്ടപ്പോള്‍ ‘ഇത് ഭ്രാന്താലയമോ’ എന്ന് സ്വാമി വിവേകാനന്ദന് ചോദിക്കേണ്ടിവന്നു. സ്വാമിയുടെ ആ ചോദ്യം കേരളീയരുടെ മനസ്സിളക്കി. ഭ്രാന്താലയത്തെ തീര്‍ത്ഥാലയമാക്കി മാറ്റാന്‍ മുന്നിട്ടിറങ്ങിയവരില്‍ അഗ്രഗണ്യന്‍ തന്നെയാണ് ശ്രീനാരായണഗുരുദേവന്‍. താഴ്ന്നജാതിയില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യമില്ല. ക്ഷേത്രാങ്കണത്തോടടുത്ത് നില്ക്കുന്ന വീഥിപോലും നിഷിദ്ധമായകാലത്ത് ഒരു അബ്രാഹ്മണന് പൂജാരിയാകാനാകുമോ? തന്ത്രിയാകനാകുമോ? ആകാമെന്ന് അരുവിപ്പുറത്ത് ഗുരുദേവന് തെളിയിച്ചു. കായികശേഷി പ്രകടിപ്പിച്ചുകൊണ്ടായിരുന്നില്ല അത്. കൗശലപൂര്‍വം കൃത്യം നിര്വഹിച്ചപ്പോള് പുരികം ചുളിച്ചവരുണ്ട്. അവരോട് കയര്‍ക്കാതെ ‘നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠച്ച”തെന്ന മറുപടിയോടെ എതിര്പ്പ്പോലും മതിപ്പാക്കി മാറ്റി ഗുരുദേവന്. അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം വാര്ഷികാഘോഷവേളയാണിത്.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികവും. എല്ലാറ്റിനും ഒരു സമയമുണ്ട് എന്നു പറയാറുണ്ട്. അബ്രാഹ്മണന് പൂജാരിയാകാനും തന്ത്രിയാകാനും ഇന്ന് സാധിച്ചെങ്കില്‍ അതിനുള്ള പ്രയത്നം സ്വാമിവിവേകാനന്ദനില് നിന്നും ശ്രീനാരായണഗുരുവില്‍ നിന്നും ആരംഭിച്ചതാണ്. അത് പൂര്‍ണതയില്‍ എത്തിക്കാന്‍വേണ്ടി വന്ന പ്രയത്നത്തില്‍ മുഖ്യപങ്ക് വഹിച്ചത് പുരോഗമനത്തിന്റെ മേലങ്കിയണിഞ്ഞവരാണോ? അതല്ല പിന്തിരിപ്പന് എന്ന് ആരോപണം പേറുന്നവരോ? ഒരു സംശയവും വേണ്ട ‘പിന്തിരിപ്പന്മാര്’ തന്നെ.
ശ്രീനാരയണഗുരുവിന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന് സ്വഭാവമുണ്ടെന്ന് നിരീക്ഷിച്ചത് കേരളത്തിലെ പുരോഗമനക്കാരുടെ മൊത്തക്കച്ചവടം ഏറ്റെടുത്ത ഇഎംഎസ് മ്പൂതിരിപ്പാടാണല്ലൊ. അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി ആഘോഷം നടക്കുമ്പോള്‍ ആ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിട്ടും വിട്ടുനിന്ന് പാര്‍ട്ടിപത്രത്തിലെഴുതിയ ലേഖനത്തിലാണ് നമ്പൂതിരിപ്പാടിന്റെ ഗുരുനിന്ദ. പുരോഗമനക്കാരുടെ ദൃഷ്ടിയില് ഗുരുദേവനെ പോലെ തന്നെ ആര്‍എസ്എസുകാരും പിന്തിരിപ്പന്മാരാണ്. എന്നാല്‍ കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന് ആക്കംകൂട്ടുന്ന അബ്രാഹ്മണരെ പൂജാരിയാക്കാന്‍ ശക്തമായി ആവശ്യപ്പെട്ടത് ആര്എസ്എസുകാരാണെന്നോര്ക്കണം. ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനായിരുന്ന പി.മാധവ്ജിയുടെ നേതൃത്വത്തിലാണ് പാലിയം വിളംബരം നടന്നത്. പൂജചെയ്യാന്‍ യോഗ്യത നേടിയ അബ്രാഹ്മണരെ പൂജാരികളാക്കണമെന്നായിരുന്നു വിളംബരം. വിളംബരം നടത്തി അടങ്ങിഒതുങ്ങിയിരിക്കുകമാത്രമല്ല അബ്രാഹ്മണരെ പൂജചെയ്യാന്‍ കഴിവുള്ളവരാക്കി മാറ്റാന്‍ പരിശീലന പദ്ധതികളും സ്ഥാപനങ്ങളും തുടങ്ങി. അതിനെയൊന്ന് സ്വാഗതം ചെയ്യാന്‍പോലും പുരോഗമനക്കാരാരും തയ്യാറായില്ല. യോഗ്യതനേടിയ ഒരു യുവാവ് ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പുജാരിയായി നിയമനം ലഭിച്ചപ്പോഴുണ്ടായ എതിര്‍പ്പ് അരുവിപ്പുറത്ത് പോലും ഉണ്ടായിരുന്നില്ല. സ്വാമി വിവേകാനന്ദന്റെ വിശ്വവിജയ ശതാബ്ദിയാഘോഷ വേളയിലായിരുന്നു അത്. പുരോഗമനക്കാരാരും എതിര്‍പ്പുകാരെ അപലപിക്കാനുണ്ടായില്ല. എന്നാല്‍ ‘പിന്തിരിപ്പന്മാരെ’ന്ന് ആരോപിക്കപ്പെട്ട ആര്‍എസ്എസുകാര്‍ അന്നും രംഗത്തിറങ്ങി. 1993 നവംബര്‍ 20ന് എറണാകുളത്തുചേര്‍ന്ന കേരളത്തിലെ ജില്ലാ താലൂക്ക് സംഘചാലകന്മാരുടെ (അധ്യക്ഷന്മാര്) ശിബിരം അംഗീകരിച്ച പ്രമേയം അത് വ്യക്തമാക്കുന്നു.
“മേറ്റ്ല്ലാ യോഗ്യതകളുണ്ടായിട്ടും ഒരു അവര്‍ണനെ പൂജാരിയായി നിയമിച്ചതിനെച്ചൊല്ലി ഉണ്ടായിട്ടുള്ള വിവാദത്തെ ശിബിരം ഖേദത്തോടെ അപലപിക്കുകയാണ് ചെയ്തത്. നൂറ്റാണ്ടുകളായി ഹിന്ദുസമുദായത്തെ ദുര്‍ബലപ്പെടുത്തുകയും അവരെ അന്യമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്ത ജാതി വ്യത്യാസത്തിന്റെ പേരിലാണല്ലൊ സ്വാമിജി അന്ന് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അതിനുശേഷം ശ്രീനാരായണഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും മറ്റും നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ സമൂഹത്തെ പുരോഗതിയുടെ പാതയിലൂടെ വളരെയേറെ മുന്നോട്ടുനയിച്ചു. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയില്‍ നിന്നും തല്പര കക്ഷികള്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട ആര്‍എസ്എസ് നയം വ്യക്തമാക്കുകയും ചെയ്തു.
മതപരമായും സാംസ്കാരികമായും അനുഷ്ഠാനപരമായും യോഗ്യതനേടിയ ഏതൊരാള്‍ക്കും ജന്മനാ അയാളുടെ ജാതി ഏതായാലും ഏത് ക്ഷേത്രത്തിലും പൂജാരിയാകാന്‍ യോഗ്യതയുണ്ട്. ശ്രീരാമ ശിലാന്യാസ സമയത്ത് ഒരു ഹരിജനെത്തന്നെയാണ് ആ ചുമതല ഏല്പിച്ചത്. യുപിയിലും ബീഹാറിലും ഒട്ടേറ അവര്‍ണരെ പൂജാരികളാക്കാന്‍ യോഗ്യരാക്കിയത് അവിടങ്ങളിലെ മഹാമണ്ഡലേശ്വരന്മാരും സന്ന്യാസിവര്യന്മാരും ചേര്‍ന്നാണ്. കാഞ്ചി ശങ്കരാചാര്യരെപ്പോലുള്ളവരുടെ അനുഗ്രഹങ്ങളും ആശീര്‍വാദവും ഇതിന് ലഭിച്ചകാര്യം സംഘചാലകന്മാരുടെ ശിബിരം ചൂണ്ടിക്കാട്ടിയതുമാണ്. എന്നിട്ടും രണ്ട് ദശകത്തിനുശേഷമാണ് പുരോഗമനക്കാരില്‍ പുരോഗമനക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണക്കാര്‍ക്ക് ഒരബ്രാഹ്മണനെ തന്ത്രിയായി നിയമിക്കാന്‍ തോന്നിയത്.
കേരളത്തിനകത്തും പുറത്തും പ്രശസ്തമായ ഇരുനൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ് പറവൂര്‍ രാകേഷ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വൈക്കം കലായ്ക്കല്‍ ക്ഷേത്രം തന്ത്രിയായി രാകേഷ് നാളെ ചുമതലയേല്‍ക്കുകയാണ്. രാകേഷിന് വൈകി ലഭിച്ച അംഗീകാരമാണെന്നതില്‍ സംശയമില്ല. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയിട്ട് വര്‍ഷം എഴുപത്തെട്ട് തികയാന്‍ പോവുകയാണ്.
“….സമുചിതമായ പരിതസ്ഥിതികള്‍ പരീക്ഷിക്കുന്നതിനും ക്രിയാ പദ്ധതികളും ആചാരങ്ങളും വെച്ചു നടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ജന്മനാലോ, മതവിശ്വാസത്താലോ, ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ഭരിക്കുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നായിരിക്കുന്നു’. 1936 നവംബര്‍ 12നാണ് മഹാരാജവിന്റെ ഈ വിളംബരം.
തിരുവിതാംകൂര്‍ മഹാരാജാവ് തന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് രൂപം നല്‍കിയത്. കൊട്ടാരത്തിന്റെ പ്രതിനിധിയടക്കം മൂന്നംഗ ഭരണസമിതിയുമായി 63 വര്‍ഷം മുമ്പുണ്ടാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന് മഹാരാജാവിന്റെ വിളംബരത്തിന്റെ സത്ത ഉള്‍ക്കൊണ്ട് പെരുമാറാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെന്നത് ദുഃഖസത്യമാണ്. ജാതി പരിഗണനകളും വിവേചനങ്ങളും മഹാരാജാവിന്റെ വിളംബര പ്രകാരം ക്ഷേത്ര പ്രവേശനത്തില്‍ നിന്നും നാടു നീങ്ങിയെങ്കിലും പൂജാരിയാകുന്നതിനും താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും അബ്രാഹ്മണരെ അകറ്റി നിര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. ഈ അനീതിക്കെതിരെ ഹിന്ദുസംഘടനകള്‍ നിരന്തരം ശബ്ദമുയര്‍ത്തി വരികയായിരുന്നു.
പറവൂര്‍ ശ്രീധരന് തന്ത്രിയെന്ന ഈ രംഗത്തെ കുലപതിയുടെ പുത്രനായിട്ടും രാകേഷിന് ശാന്തിക്കാരനായി നിയമനം കിട്ടാന്‍ നിയമ പോരാട്ടം തന്നെ വേണ്ടി വന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളിലെ ആദ്യ അബ്രാഹ്മണ പൂജാരിയായ രാകേഷ് തന്ത്രിയാകുന്നതിലും ഒന്നാമനായി. പൂജാരി, തന്ത്രി എന്ന നിലയില്‍ ഭക്തിയും ശക്തിയും തെളിയിച്ച രാകേഷിന് ലഭിച്ച അംഗീകാരം അഭിനന്ദനാര്‍ഹവും ആഹ്ലാദകരവുമാണ്. ക്ഷേത്ര സംരക്ഷണത്തിനായി കേരള ഗാന്ധി കേളപ്പജിയുടെ പ്രയത്നങ്ങള്‍ക്കും ഹിന്ദുക്കളനുഭവിക്കുന്ന സാമൂഹ്യ രംഗത്തെ അനീതിക്കും അസമത്വത്തിനുമെതിരെ പ്രയത്നിച്ച മാധവ്ജിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ മുഹൂര്‍ത്തം കൂടിയാണ് രാകേഷിന് ലഭിച്ച പുതിയ നിയമനം. എന്നും മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്ത പാരമ്പര്യമാണ് ഹിന്ദു സമൂഹത്തിനുള്ളത്. കാലത്തിനനുസരിച്ച് മാറാത്തവര്‍ക്ക് നിലനില്ക്കാനും മുന്നോട്ടുപോകാനും പ്രയാസമാകും.
ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം നീങ്ങി എന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് ക്ഷേത്രഭരണം കൈക്കലാക്കാന്‍ മത്സരിക്കുകയാണ്. എന്നിട്ടും സാമൂഹ്യപുരോഗതിക്കും ഹൈന്ദവ നവോത്ഥാനത്തിനും ഏറെ സഹായിക്കുന്ന അബ്രാഹ്മണരെ പൂജയ്ക്ക് നിശ്ചയിക്കുന്നതിലും തന്ത്രിയായി നിയമിക്കുന്നതിലും അഭിപ്രായമില്ല. അങ്ങനെയൊരാവശ്യംപോലും അവരുടെ അജണ്ടയിലില്ലാത്തത് പിന്തിരിപ്പനാകുമെന്ന ശങ്കകൊണ്ടാകുമോ? ആര് നല്‍കും ഉത്തരം?
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: