ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ 20 പ്രതികളെ കേസില്‍നിന്നും ഒഴിവാക്കേണ്ടിവന്ന സാഹചര്യം സജീവമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. 56 പ്രതികളില്‍ ശേഷിക്കുന്ന 36 പേരും ശിക്ഷിക്കപ്പെടുമെന്ന വിശ്വാസംപോലും നഷ്ടപ്പെടുത്തുന്നതാണ് ഈ നടപടി. ഇത് സൃഷ്ടിച്ചത് സര്‍ക്കാറാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു കേസില്‍ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട ജാഗ്രതയും ശ്രദ്ധയും ഇവിടെ ഉണ്ടായില്ലെന്ന ആരോപണത്തിന് കരുത്തേകുന്ന വിധിയാണിപ്പോള്‍ വന്നത്. അതാകട്ടെ പ്രതിരോധത്തിലായ സിപിഎമ്മിന് ഊര്‍ജ്ജം പകരുകയും ചെയ്തിരിക്കുന്നു. ഈ കേസിന്റെ ഒരുഘട്ടത്തില്‍ ആഭ്യന്തര വകുപ്പുമന്ത്രിയും സിപിഎം നേതൃത്വവും ധാരണ ഉണ്ടാക്കി എന്ന ആരോപണം ഉയര്‍ന്നിരുന്നു. പരാതി കഴമ്പുള്ളതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരേയും പിടിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏറെ വീമ്പടിച്ച കേസിനാണ് ഈ ദുര്വുധി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂത്തുപറയുന്ന ചാക്യാരുടെ അംഗവിക്ഷേപങ്ങളോടെ വല്ലാതെ വാചാലനാകുന്ന തിരുവഞ്ചൂരിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ടിപി വധക്കേസിലും തിരുവഞ്ചൂര്‍ സമര്‍ത്ഥമായി അഭിനയിക്കുകയായിരുന്നുവെന്ന് ഇപ്പോര്‍ വ്യക്തമാവുകയാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് കോടതിതന്നെ കുറ്റപ്പെടുത്തിയിട്ടും വിമര്‍ശിക്കുന്നവര്‍ പുറത്തുള്ളവരാണെന്ന് പറഞ്ഞ് ജനങ്ങളെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയാണ് തിരുവഞ്ചൂര്‍ ചെയ്യുന്നത്.
കോടതിയില്‍ പ്രതികളെ ഹാജരാക്കിയാല്മാത്രം ന്യായാധിപന് ശിക്ഷ വിധിക്കാനാവില്ല. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള കാര്യങ്ങളും ബോധ്യപ്പെടുത്തണം. പ്രോസിക്യൂഷന് ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് കോടതിയില്‍ നല്കിയ സാക്ഷിപട്ടിക. സിപിഎമ്മിന്റെ സമുന്നതരായ നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ കേസില്‍ സിപിഎം അനുഭാവികളെയും പ്രവര്‍ത്തകരെയും സാക്ഷികളാക്കിയാല്‍ അവര്‍ സ്വീകരിക്കുന്ന നിലപാടെന്താകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ലളിതമായ ഈ സത്യം അറിയാത്തവരാണോ കേസ് ചാര്‍ജ് ചെയ്ത പോലീസുകാര്‍? സാക്ഷികളെ കൂറുമാറ്റാന്‍ എല്ലാ സാഹചര്യവും ഒരുക്കികൊടുക്കുകയാണ് ഇവിടെ ആഭ്യന്തരവകുപ്പ് ചെയ്തിട്ടുള്ളത്. ഇത് രാഷ്ട്രീയ ആരോപണമായി തള്ളിക്കളയാനാവില്ല. കാരണം കോണ്‍ഗ്രസ്സുകാരില്‍നിന്നുതന്നെ ഇത്തരം പരാതി ഉയര്‍ന്നുവന്നിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെതന്നെ കേസന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതാണ്. ഇൗ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പില്‍ എന്തൊക്കെയോ ചീഞ്ഞുനാറുകയാണെന്ന് അന്നേ തോന്നിയിരുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരിക്കുന്ന ഒരാള്‍ പറയുന്ന കാര്യം മുഖവിലക്കെടുക്കുന്നതിന് പകരം മുല്ലപ്പള്ളി അങ്ങനെ പറയരുതായിരുന്നു എന്നാണ് തിരുവഞ്ചൂര്‍ പരിഭവിച്ചത്. അന്നതെല്ലാം തള്ളിക്കളയുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചെയ്തത്.
രാജ്യത്തെയും ജനങ്ങളെയും നടുക്കിയ ഒരു കൊലപാതകകേസ് ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ ഉദാഹരണമാണിത്. മുഖ്യപ്രതിപക്ഷ കക്ഷിയുമായി ആഭ്യന്തര മന്ത്രി നിഗൂഢമായ നീക്കുപോക്കുകളുണ്ടാക്കിയെന്നുവേണം കരുതാന്‍. അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചതിലും ഈ ഒത്തുകളി ബോധ്യപ്പെട്ടതാണ്. എന്തിനുവേണ്ടിയാണിതെന്ന് പറയാനുള്ള ബാദ്ധ്യത ആഭ്യന്തരമന്ത്രിക്കുണ്ട്. കുറ്റം ചെയ്തവരെപോലെതന്നെ കുറ്റകരമാണ് കുറ്റവാളികള്‍ക്ക് സഹായം നല്‍കുന്നതും. ആഭ്യന്തരമന്ത്രി ഇവിടെ പ്രതികളുടെ സഹായിയായിരിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. സാക്ഷികളെ കൂറുമാറ്റാനുള്ള സാഹചര്യവും സഹായവും സര്‍ക്കാര്‍ നല്കി എന്നുവേണം കരുതാന്‍. അന്‍പതിലധികം വെട്ടേറ്റാണ് ടി.പി.ചന്ദ്രശേഖരന് നിഷ്ഠുരമായി വധിക്കപ്പെട്ടത്. ഈ കേസില്‍ അന്‍പത്തിരണ്ട് സാക്ഷികള്‍ കൂറുമാറുകയും ചെയ്തു. ഓരോ ദിവസവും കൂറുമാറുന്ന സാക്ഷികളെ നോക്കി നെടുവീര്‍പ്പിടാനേ ജനങ്ങള്ക്കുഴിഞ്ഞുള്ളൂ. ആരെയും കൊല്ലാം എങ്ങിനെയും കൊല്ലാം. അതില്‍ പ്രതികളുമില്ല സാക്ഷികളുമില്ല. സാക്ഷി പറഞ്ഞാല്‍ ജീവന്‍പോകും എന്നെല്ലാമുള്ള അവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ അരാജകത്വമാണ് അവശേഷിക്കുക. അതിന് ഒത്താശ ചെയ്യുന്നത് ആഭ്യന്ത്രവകുപ്പുകൂടിയാകുമ്പോള് അതേറെ ഗൗരവമുള്ളത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: