അമേരിക്കന്‍ ഡെയിലമ, (American Dilemma) എന്നൊരു പ്രശസ്തമായ പുസ്തകമാണിവിടെ ഓര്‍മ്മ വരുന്നത്. തക്കസമയത്ത് തക്കതായ തീരുമാനമെടുക്കുവാന്‍ അമേരിക്കന്‍ അധികാരികള്‍ക്ക് മിക്കപ്പോഴും കഴിയുന്നില്ലായെന്നതാണ് ഗ്രന്ഥ സംഗ്രഹം. എന്തുകൊണ്ട് അമേരിക്കയ്ക്ക് മിക്കപ്പോഴും മോശക്കാരായ പ്രസിഡന്റുമാരെ ലഭിക്കുന്നുവെന്ന് മറ്റൊരു പുസ്തകവും ഇവിടെ ഓര്‍മ്മവരുന്നു. അമേരിക്ക സൈനികമായി ഇടപ്പെടുന്നത് ശരിയോ തെറ്റോ, അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമാണോ വിരുദ്ധമാണോയെന്നത് മറ്റൊരു കാര്യം. സിറിയയിലെ അസദ് ഭരണകൂടത്തിന്റെ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലധികം പ്രക്ഷോഭകാരികളും നിരപരാധികളും ഇതിനകം മരിച്ചു. ഇത്തരമൊരു കൂട്ടക്കൊലയുടെ നൂറിലൊരംശം ഒരു ജനാധിപത്യരാജ്യത്ത് നടന്നുവെന്നു വയ്ക്കുക – ഇന്ത്യയിലോ ജപ്പാനിലോ ജര്‍മ്മനിയിലോ ബ്രിട്ടണിലോ. അവിടെ പിന്നെ ആ സര്‍ക്കാര്‍ കാണുമോ. പൊതുജനരോഷത്തില്‍ ആ കുരുതി നടത്തിയ സര്‍ക്കാര്‍ ഒലിച്ചു പോവുകയില്ലേ? സിറിയയില്‍ ആദ്യമൊക്കെ പ്രക്ഷോഭം സമാധാനപരമായിരുന്നു. എന്നാല്‍ പിന്നീടതു സായുധസമരമായി മാറി. എല്ലാം മദ്ധ്യപൂര്‍വ്വദേശത്തെ മുല്ലപ്പൂവിപ്ലവത്തിന്റെ പ്രതിധ്വനി. എന്നാല്‍ ടുണീഷ്യയിലും ലിബിയയിലും ഈജിപ്റ്റിലുമുണ്ടായ രക്തസാക്ഷികളുടെ അനേകമടങ്ങാണ് സിറിയയിലെ മരണസംഖ്യ. വിപ്ലവകാരികള്‍ പറയുന്നത് വിദേശയിടപെടല്‍ കൊണ്ടുമാത്രമേ അതും പാശ്ചാത്യരാജ്യങ്ങളുടെ ഇടപെടല്‍ കൊണ്ടുമാത്രമേ സിറിയയില്‍ നീതി നടപ്പാക്കുവാനും വംശാധിപത്യത്തിലൂടെ വന്ന കിരാതനായ ഏകാധിപതിയെ സ്ഥാനഭ്രഷ്ഠനാക്കുവാനും കഴിയൂ എന്നാണ്.
ശീതസമരക്കാലത്ത് (Cold War) ഇങ്ങിനെയുളള അവസരങ്ങളില്‍ തക്കം നോക്കി അമേരിക്കയോ റഷ്യയോ ചൈനയോ ഇടപെടുമായിരുന്നു. കമ്മ്യൂണിസ്റ്റു വിപ്ലവകാരികളാണെങ്കില്‍ റഷ്യയും ചൈനയും, ജനാധിപത്യ വിപ്ലവകാരികളാണെങ്കില്‍ അമേരിക്കയും സഖ്യകക്ഷികളും ഇടപെടുകയായിരുന്നു പതിവ്. ഏതായാലും സിറിയന്‍ റിബലുകള്‍ കമ്മ്യൂണിസ്റ്റു ചായ്വുളളവരല്ല – അതുകൊണ്ട് ചൈനയുടെ സഹായം അവര്‍ക്കുണ്ടാവില്ല. 1989 നുശേഷം റഷ്യ ഒരു ജനാധിപത്യരാജ്യമാണെങ്കിലും പാശ്ചാത്യ രീതിയിലുളള ജനാധിപത്യത്തെ വെറുക്കുന്നയാളാണ് പുടിന് എന്നു മാത്രമല്ല പഴയ റഷ്യന്‍ പ്രതാപം വീണ്ടെടുക്കണമെങ്കില്‍ അമേരിക്കയെ ഒന്നു നേരിടാതെ തരമില്ലെന്ന നയമാണ് പുടിന്റേത്. സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുവാനായി പ്രശ്നം യുഎന്‍ രക്ഷാസമിതിയില്‍ വരും, എന്നാല്‍ പല പ്രാവശ്യം റഷ്യയുടെയും ചൈനയുടെയും വീറ്റോയില്‍ പ്രമേയം അലസിപ്പോയി, ഇനിയും അങ്ങിനെ തന്നെയാവാനാണ് സാധ്യത.
അസദിന്റെ ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് വിഷവാതകം പ്രയോഗിച്ച് 1400-ല്‍ അധികം വിപ്ലവകാരികളെയും നിരപരാധികളെയും വധിച്ചത്. ഇഷ്ടം പോലെ ബോംബുക്കൊണ്ടും തോക്കുകൊണ്ടും ആളുകളെ കൊന്നൊടുക്കുന്നതിനിടയില് എന്താവശ്യത്തിനാണ് അസദ് വിഷവാതകം പ്രയോഗിച്ചത്? വിപ്ലവം തുടര്‍ന്നാല്‍ എല്ലാവരെയും മണിക്കൂറുകള്‍ക്കുളളില്‍ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നല്ലേ ഇത് നല്കുന്ന സന്ദേശം! എന്നാല്‍ അസദിന്റെ വക്താക്കള്‍ ഗത്യന്തരമില്ലാതെ ഇത് വിപ്ലവകാരികളുടെ തന്ത്രമാണെന്ന് വാദിച്ചുവെങ്കിലും തെളിവുകള്‍ അസദിനെതിരെ വിരല്‍ചൂണ്ടുന്നു. ഈ കൂട്ടക്കൊലയ്ക്കെതിരെ അമേരിക്ക ഇടപെടണമെന്ന് ഫ്രാന്‍സും ബ്രിട്ടനും പരസ്യമായി പറഞ്ഞു, ലോകാഭിപ്രായം അതിന് മൗനാനുവാദം നല്‍കിയെന്ന തോന്നലുമുണ്ടായി. എന്നാല്‍പ്പിന്നെ ഒരു ആകാശ ഇടപെടല്‍ മാത്രം – മിസെയില്‍ ഉപയോഗിച്ച് – നടത്താമെന്ന് ഒബാമ ഒരുവിധം സമ്മതിച്ചു. ധീരമായ നടപടികള്‍ ഒരിക്കല്‍പോലും കൊക്കൊളളുവാന് കഴിയാത്ത ഒബാമ ചഞ്ചാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. അതേസമയം വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സൈനിക ഇടപെടലിന്റെ ശക്തനായ വക്താവാണ്. പക്ഷേ ചഞ്ചലഹൃദയനായ പ്രസിഡന്റ് തീരുമാനമെടുക്കണ്ടേ? ഇന്നുവരെ ഒരു യുദ്ധത്തിനും പോകാതെ, യുദ്ധഭൂമിയില്‍ നിന്നു പിന്മാറുക മാത്രം ചെയ്യുന്ന ഒബാമയുടെ യുദ്ധ നയം ചിന്താക്കുഴപ്പം മാത്രമാണ്. രാസായുധമുപയോഗിച്ച സിറിയയ്ക്കെതിരെ ഇനി സൈനിക നടപടി ഒട്ടും താമസിച്ചു കൂടായെന്ന് ഒബാമ തന്നെ പ്രഖ്യാപിച്ചതുമാണ്. എന്നിട്ടും പിറകോട്ടടിയ്ക്കുവാന് കാരണം കാത്തുകഴിയുന്ന അധീരനായ പ്രസിഡന്റ്. ജനാധിപത്യ ഈജിപ്ത് പട്ടാളം തിരിച്ചു പിടിച്ചതിന്റെയും ഒടുവിലായി റഷ്യ സിറിയയില്‍ ഇടപെടുമെന്ന് ഭീഷണി മുഴക്കിയതിന്റെയുമൊക്കെ പ്രധാനമായും ഒബാമയിലെ ദുര്‍ബ്ബലനായ ഭരണാധികാരിയാണ് പുറത്തുകൊണ്ടുവരുന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല.
ഇപ്പോള്‍ ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിനായി മറ്റൊരു ഒളിച്ചോട്ടം നടത്തുകയാണ്. അമേരിക്കന്‍ പാര്‍ലമെന്റിന്റെ (കോണ്‍ഗ്രസ്സ്) ഭൂരിപക്ഷ കക്ഷി നേതാവല്ല പ്രസിഡന്റ്. കൊറിയന്‍ യുദ്ധം, വിയറ്റ്നാം യുദ്ധം, കുവൈറ്റ് പ്രത്യാക്രമണം, അഫ്ഗാന്-ഇറാക്ക് യുദ്ധങ്ങള്‍ ഇതിനൊന്നും പ്രസിഡന്റുമാര്‍ കോണ്‍ഗ്രസ്സിന്റെ അനുവാദം തേടിയില്ല – യുദ്ധസ്ഥിതി പലപ്പോഴും പൊടുന്നനെ സംജാതമാവുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അനുമതിയ്ക്കു കാത്തുനില്ക്കുക സാധ്യമല്ല – ഉടനെ തിരിച്ചടിയ്ക്കുവാനുളള അധികാരം സൈനിക മേധാവി കൂടിയായ പ്രസിഡന്റിനുണ്ട് – ഉണ്ടായിരിക്കണം. അപ്പോള്‍ പിന്നെ ഇത്ര ചെറുതും ഹ്രസ്വവുമായ ഒരു സൈനിക ഇടപെടലിന് കോണ്‍ഗ്രസ്സിന്റെ അംഗീകാരം തേടിപ്പോകുന്നത് പിന്മാറല് തന്ത്രത്തിന്റെ ഭാഗം തന്നെയാണ്.
യുദ്ധത്തിന് പോകണമെന്ന അഭിപ്രായം തന്നെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണിന്. എന്നാല്‍ യുദ്ധത്തിന് പോകാന്‍ ഇതിന് മുമ്പ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയും പാര്‍ലമെന്റിന്റെ അനുവാദം തേടിയിട്ടില്ല. ഇപ്പോള്‍ കാമറൂണ്‍ അനുവാദം തേടിയപ്പോള്‍ പാര്‍ലമെന്റ് അതു നിഷേധിക്കുകയും ചെയ്തു. ഈ നിഷേധം ചാഞ്ചാട്ടക്കാരനായ ഒബായക്ക് പിടിവളളിയായി. എന്നാല്‍ പിന്നെ കോണ്‍ഗ്രസ്സില്‍ ഒരപേക്ഷ കൊടുത്തുകളയാമെന്നു കരുതി. അനുവാദം കിട്ടിയാല്‍ കുഴപ്പം – പക്ഷേ അപ്പോള്‍ മറ്റൊരു വഴിയുണ്ട് – അമേരിക്കയില്‍ ഒരു ജനഹിതപരിശോധന – യുദ്ധമുണ്ടായാല്‍ പട്ടാളത്തില്ച്ചേരേണ്ടിവരുമെന്ന ഭയത്താല്‍ ജനങ്ങള്‍ ഒരിക്കലും യുദ്ധത്തിനു അനുവാദം കൊടുക്കുകയില്ല – കൊടുത്ത ചരിത്രവുമില്ല. ഒബാമാ തന്ത്രം ഗംഭീരം – അസദിന്റെ കൂട്ടക്കുരുതി നിര്‍ബാധം തുടരും! ഈ ഒബാമ ചാഞ്ചാട്ടം ഏകാധിപതികള്‍ക്കും സര്‍വ്വാധിപതികള്‍ക്കും സര്‍വ്വാത്മനാ സ്വാഗതം – ജനാധിപത്യത്തിന്റെ കാര്യം പോക്ക്.
ഒബാമയുടെ ഇടപെടല്‍ പരിപാടിയെത്തന്നെ യുദ്ധകാര്യ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. പട്ടാളം സിറിയയില്‍ കാലുകുത്തുകയില്ലെന്ന് ഒബാമ. കുറെ മിസ്സെയില്‍ – ബോംബാക്രമണം കൊണ്ട് കെട്ടിടങ്ങളും കുറെ ആളുകളും നശിക്കുമെന്നല്ലാതെ ഭരണാധികാരിയായ അസദിനെ മാറ്റാന്‍ ആവുമോ? നടപ്പില്ലാത്തകാര്യം.
പിന്നെയിപ്പോള്‍ രാസായുദ്ധമെല്ലാം യുഎന്നിനെ ഏല്പിച്ചാല് യുദ്ധം ഒഴിവാക്കാമെന്ന് ഒബാമ പറയുന്നു. ഇത്ര അപ്രായോഗികവും അപ്രസക്തവുമായ ഒരു സൈനികപരിപാടിയുണ്ടോ? കുറെ രാസായുധം യുഎന്നിനെ ഏല്പിച്ചുവെന്നിരിക്കട്ടെ. ഇനി സിറിയയ്ക്കകത്തോ ബന്ധുരാജ്യങ്ങളിലോ രാസായുദ്ധം ഒളിച്ചുവച്ചിട്ടുണ്ടോയെന്ന് അരിച്ചുപെറുക്കി കണ്ടുപിടിക്കുവാനുളള സംവിധാനം യുഎന്നിനെന്നല്ല ആര്‍ക്കെങ്കിലുമുണ്ടോ? എന്നല്ല, രാസായുധമാണോ സിറിയയിലെ പ്രധാന പ്രശ്നം? കിരാതനായ ഒരു ഏകാധിപതി പതിനായിരക്കണക്കിന് ജനങ്ങളെക്കൊന്നൊടുക്കുന്നതല്ലേ ലോകത്തിന്റെ ദുഃഖം! രാസായുധം തിരിച്ചേല്പ്പിച്ചാല് തോക്കും ബോംബും യുദ്ധവിമാനവും ടാങ്കും ഉപയോഗിച്ച് എത്രലക്ഷം പേരെവേണമെങ്കിലും കൊന്നുക്കൊളളൂവെന്നാണോ അമേരിക്ക സിറിയന്‍ ഭരണകൂടത്തിനു നല്കുന്ന സന്ദേശം?
എന്‍. ഹരിദാസ് (റിട്ട. ജില്ലാ ജഡ്ജിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: