അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിന് ഭട്കലിന്റെ കേരളബന്ധത്തെക്കുറിച്ചുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നതാണ്. മുസ്ലിം തീവ്രവാദസംഘടനയായ എന്‍ഡിഎഫുമായി ഭട്കലി അടുത്തബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ പലതവണ എത്തുകയും മതതീവ്രവാദസംഘടനകളുമായി ഭട്കല് നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. കണ്ണൂര്‍ നാറാത്ത് എന്‍ഡിഎഫിന്റെ ആയുധ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ഭട്കല് അവസാനമായി ദക്ഷിണേന്ത്യയിലെത്തിയത്. നാറാത്തെ പരിശീലന കേന്ദ്രത്തില്‍ റെയ്ഡ് നടന്നപ്പോള്‍ ഒളിവില്‍ പോയ മുഖ്യസൂത്രധാരന്‍ കമറുദ്ദീന്റെ വീട്ടില്‍ നിന്ന് പോലീസ് പാസ്പോര്‍ട്ടുകളും ഫോണ്‍ നമ്പരുകളും പിടിച്ചെടുത്തിരുന്നു. ഇവയില്‍ ചില നമ്പരുകള്‍ ഭട്കലിന്റേതാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്. യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഭട്കല് ഈ സംഘടനകളെ ഉപയോഗിച്ചു. ഈ ഫ്രീഡം റാലിയുടെ അണിയറ ശില്പിയും യാസിന് ഭട്കലാണ്. ഇന്ത്യ തിരഞ്ഞിരുന്ന കൊടും ഭീകരനായ യാസിന് ഭട്കലിന് കേരളത്തില്‍ സ്വൈരവിഹാരം നടത്താന്‍ കഴിഞ്ഞു എന്നത് നിസാരമായി കാണാനാവില്ല. ഭട്കലിന് എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐയിലെ ഉദ്യോഗസ്ഥനായിരുന്നു. പാക് സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ ഈ ഉദ്യോഗസ്ഥനുമായി ഭട്കല് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇയാളായിരുന്നു ഭട്കലിന് വേണ്ടസമയത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്.
പാക് ഉദ്യോഗസ്ഥന്റെയും ബോസിന്റെയും നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഭട്കല് വെളിപ്പെടുത്തിയിട്ടുണ്ട്. യുവാക്കളെ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ഭീകര പരിശീലനം നല്‍കാനും ഈ ഉദ്യോഗസ്ഥന് ഭട്കലിനെ പ്രേരിപ്പിച്ചിരുന്നു. ഇതിനാവശ്യമായ സാമ്പത്തികം ഹവാല ഇടപാട് വഴി ഉദ്യോഗസ്ഥന് ഭട്കലിന് എത്തിച്ചു കൊടുത്തിരുന്നെന്നും ഭട്കല് പറയുന്നു. 2009 ഡിസംബറില്‍ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ വച്ചാണ് യാസിന് ഭട്കലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2010 ഫെബ്രുവരി വരെ ജയിലിലായിരുന്നു ഇയാള്‍. എന്നാല്‍ യാസിന്റെ പേരോ, ചിത്രമോ അന്ന് ആര്‍ക്കും ലഭിച്ചിരുന്നില്ല. ഒരു നിസാര കുറ്റവാളിയെന്ന നിലയിലാണ് ജയിലില്‍ ഇയാളെ പോലീസ് കണക്കാക്കിയിരുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ യാസിന് രാജ്യത്തുടനീളം സ്ഫോടനപരമ്പരകള്‍ക്ക് നേതൃത്വം നല്കി. പൂനെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ട സംഭവം യാസിന്റെ നേതൃത്വത്തില്‍ നടന്നതാണ്. 2008 ലെ ദല്‍ഹി സ്ഫോടനത്തിനുള്ള സ്ഫോടകവസ്തുക്കള്‍ നല്‍കിയത് യാസിനാണ്.
ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പങ്കുവഹിച്ച യാസിന് ഭട്കലിന് പുറമെ ഏഴ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ 2009നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ജയില്‍വാസത്തിനുശേഷം പുറത്തുവന്ന യാസിന് 2010 ലെ ജര്‍മന്‍ ബേക്കറി സ്ഫോടനം, 2010 ല്‍ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനം, സപ്തംബറിലെ ജുമാമസ്ജിജ് ആക്രമണം എന്നിവയ്ക്ക് നേതൃത്വം നല്കി. ഹവാല ഇടപാടുകളിലും ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ എടുക്കുന്നതിലും യാസിന് പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. യാസിന് ഭട്കലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദല്‍ഹി പോലീസ് അടുത്തിടെ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ആഗസ്റ്റ് 29നാണ് എന്‍ഐഎ ഭട്കലിനെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള ഭീകരനാണ് കേരളത്തില്‍ നിത്യസന്ദര്‍ശനം നടത്തിയിരുന്നത്. എന്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ ഇയാളുമുണ്ടായിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളെ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നുകൊണ്ടായിരുന്നു എന്‍ഡിഎഫ് സാന്നധ്യമറിയിച്ചത്. കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ മുസ്ലിം പ്രീണനത്തിന്റെ പേരില്‍ ആദ്യകാലത്ത് പിന്തുണച്ചത് എന്‍ഡിഎഫിന് കരുത്തേകി. എന്‍ഡിഎഫിന്റെ ധ്വംസകപ്രവര്ത്തനങ്ങള്ക്ക് കേരളം എത്രമാത്രം വില നല്‍കേണ്ടിവരുമെന്ന് അറിയാനിരിക്കുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: