രൂപയുടെ വിദേശവിനിമയ മൂല്യത്തകര്‍ച്ച ആശങ്കാജനകമായി തുടരുകയാണ്. ആഗസ്റ്റ് 28ന് ഡോളറിന് 68.80 രൂപയായി കൂപ്പുകുത്തിയതോടെ മെയ്മാസത്തിന് ശേഷം രൂപയുടെ മൂല്യത്തില്‍ ഇരുപത് ശതമാനം കുറവുണ്ടായി. പിന്നീടത് 65.70 രൂപയായി മെച്ചപ്പെട്ടുവെങ്കിലും മൂല്യത്തിലുള്ള അസ്ഥിരത തുടരുകയാണ്.
രൂപയുടെ മൂല്യത്തകര്‍ച്ച് കറന്റ് അക്കൗണ്ട് കമ്മി ഇനിയും വര്‍ദ്ധിക്കാനും വിദേശകടബാധ്യത വര്‍ദ്ധിക്കാനും ധനക്കമ്മി വര്‍ദ്ധിക്കാനും എല്ലാറ്റിലുമുപരി പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയിലൂടെ രൂക്ഷമായ വിലവര്‍ദ്ധനവിനും കാരണമാകും. ജൂണ്‍ മാസത്തിനുശേഷം ആഗസ്റ്റ് 31 ന് 2.35 രൂപ വിലകൂടിയതടക്കം 6.82 രൂപയാണ് പെട്രോള്‍ വിലവര്‍ദ്ധിപ്പിച്ചത്. പ്രാദേശിക നികുതികൂടിചേര്ത്താല് 8.50 രൂപയാണ് വര്‍ദ്ധനവ്. ഡീസല്‍വില ഇക്കാലത്ത് 1.5 രൂപയായി വര്‍ദ്ധിച്ചു. ലിറ്ററിന് അഞ്ചുരൂപ ഡീസലിനും 50 രൂപ ഗ്യാസിനും രണ്ടുരൂപ മണ്ണെണ്ണക്കും വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഇറക്കുമതി ചെയ്ത ഘടകങ്ങളും അസംസ്കൃത പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് വാഹന നിര്‍മ്മാതാക്കള്‍ തുടങ്ങിയവരെല്ലാം വിലവര്‍ദ്ധന നടപ്പാക്കാനും തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം കറന്റ് അക്കൗണ്ട് കമ്മി സുരക്ഷിതമായ തലത്തിലേക്ക് കുറച്ചില്ലെങ്കില്‍ റേറ്റിങ്ങ് വെട്ടിക്കുറക്കുമെന്ന് അന്താരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2008ലെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് നടപ്പാക്കിയിരുന്ന സാമ്പത്തിക ഉത്തേജക പാക്കേജ് പിന്‍വലിച്ചേക്കുമെന്ന് ബാങ്ക് ചെയര്മാന് ബെല്ബര് നാങ്കേയുടെ (ജൂണ്‍ 19ന്) സൂചനയാണ് രൂപയടക്കമുള്ള പല കറന്‍സികളുടേയും മൂല്യത്തകര്‍ച്ചക്ക് പെട്ടന്ന് കാരണമായത്. ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങിന്റെ ഭാഗമായി ഫെഡറല്‍ റിസര്‍വ്വ് മാസംതോറും 8500 കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങിയിരുന്നു. അമേരിക്കന്‍ കടപ്പത്രത്തില്‍ നിന്നുള്ള ലാഭം ഒരുശതമാനത്തോളമായിരുന്നതുകൊണ്ട് കടപ്പത്ര വില്‍പ്പനയിലൂടെ നേടിയ ഡോളര്‍ ഭാരതമടക്കമുള്ള എമര്‍ജിങ്ങ് ഇക്കണോമികളുടെ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ച് ലാഭം കൊയ്യുകയായിരുന്നു. എന്നാല്‍ അമേരിക്കയില്‍ സാമ്പത്തിക നില മെച്ചപ്പെട്ടതോടെ പത്തുവര്‍ഷത്തെ അമേരിക്കന്‍ ബോണ്ടിന്മേലുള്ള ആദായം 2013 മാര്‍ച്ചില്‍ 1.62 ശതമാനമായിരുന്നത് ആഗസ്റ്റില്‍ 2.85 ശതമാനമായി ഉയര്‍ന്നത് ഫെഡറല്‍ റിസര്‍വ്വ് കടപ്പത്രം വാങ്ങല്‍ അവസാനിപ്പിച്ചേക്കുമെന്ന വാര്‍ത്തയും ഭാരതമടക്കമുള്ള എമര്‍ജിങ്ങ് സമ്പദ് വ്യവസ്ഥകളിലെ കടപ്പത്ര ഓഹരി വില്‍പ്പനയിലൂടെ വന്‍തോതിലുള്ള ഡോളര്‍ തിരിച്ചുകൊണ്ടുപോകാന്‍ വിദേശധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചു. ഇതായിരുന്നു രൂപയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. 2013 ജൂണ്‍ മുതല്‍ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ കടപ്പത്ര വില്‍പ്പനയിലൂടെ 870കോടി ഡോളറും ഓഹരി വില്‍പ്പനയിലൂടെ 300കോടി ഡോളറുമടക്കം 1170കോടി ഡോളര്‍ (ഏതാണ്ട് 70000 കോടി രൂപ) ആണ് ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്. ഇത് വീണ്ടും തുടര്ന്നുകൊണ്ടിരിക്കുവോളം രൂപക്കുമേല്‍ സമ്മര്‍ദ്ദം കൂടുകതന്നെ ചെയ്യും.
ആഗോളീകരണത്തിന്റെ ഭാഗമായി കടപ്പത്ര ഓഹരി വിപണികളില്‍ വിദേശധനകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തം കുത്തനെ വര്‍ദ്ധിച്ചത് വിപണിയുടേയും രൂപയുടേയും അസ്ഥിരതക്കുള്ള ഒരു കാരണമാണ്. അവര്‍ കൂടുതല്‍ നിക്ഷേപിക്കുമ്പോള്‍ വിപണി പെട്ടെന്ന് ഉയരുകയും നിക്ഷേപം പിന്‍വലിക്കുമ്പോള്‍ അതുപോലെ തകരുകയും ചെയ്യുന്ന പ്രതിഭാസം കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കാണുന്നതാണ്. ഇതിനുള്ള പ്രധാനകാരണം, വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ഓഹരി വിപണിയിലെ പങ്ക് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടക്ക് 14ശതമാനത്തില്‍ നിന്നും 19.9ശതമാനമായി ഉയര്‍ന്നതാണ്. 2000ത്തിന് മുമ്പ് ഇത് നാമമാത്രമായിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം സെന്‍സെക്സില്‍ നിന്നും വെറും അഞ്ച്ശതമാനം ഇടിവുണ്ടാക്കിയപ്പോള്‍ സ്റ്റാന്റേര്‍ഡ് ആന്റ് പുവര്‍ ഡോളക്സ് 30 എന്ന ഡോളര്‍ അടിസ്ഥാന ഇന്റക്സില്‍ 19ശതമാനം ഇടിവുണ്ടാക്കിയത് കൂടുതല്‍ വിദേശനിക്ഷേപം പിന്‍വലിക്കാനും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വിശ്വാസം നഷ്ടപ്പെടാനും ഇടയാക്കി.
അമേരിക്കന്‍ പ്രതിഭാസം രൂപയുടെ മൂല്യശോഷണത്തിന് പെട്ടെന്ന് കാരണമായെങ്കിലും പ്രമുഖ കറന്‍സികളെയെല്ലാം അപേക്ഷിച്ച് രൂപക്ക് മൂല്യശോഷണം സംഭവിച്ചത് നമ്മുടെ ആഭ്യന്തര ദൗര്ബല്യങ്ങള്കൊണ്ടുമാത്രമാണ്. ധനകാര്യമേഖലയുടെ സങ്കീര്‍ണ്ണതകളും പരസ്പര ബന്ധങ്ങളും പൂര്‍ണമായി ഉള്‍ക്കൊളളാതെ ആവേശത്തോടെ നടപ്പിലാക്കിയ ആഗോളീകരണവും ഉദാരീകരണവും വികലമായ സാമ്പത്തിക മാനേജ്മെന്റും ഭരണരംഗത്തെ കെടുകാര്യസ്ഥതയുമാണ് രൂപയെ ദുര്ബലമാക്കിക്കൊണ്ടിരിക്കുന്നത്. ആഗോളീകരണത്തിന്റെ ഭാഗമായി രൂപയിലുള്ള അവധിവ്യാപാരവും കറന്‍സി ഡെറിവേറ്റീവ്സിലുള്ള ഈ വിപണനവും വിദേശനിക്ഷേപകര്‍ക്ക് രൂപയിലുള്ള ഊഹക്കച്ചവടത്തിന് അവസരം തുറന്നുകൊടുത്തത് ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെ അംഗീകാരത്തോടെയുള്ള രൂപയുടെ ഊഹക്കച്ചവടം മൂന്ന് പരസ്പര ആശ്രിതമായ കമ്പോളങ്ങളിലാണ് നടക്കുന്നത്. ഒന്നാമത്തേത് ഇന്റര്‍ ബാങ്ക് സ്പോര്‍ട്സാ ആന്റ് ഫോര്‍വേഡ് മാര്‍ക്കറ്റ്. രണ്ടാമത്തേത് എക്സ്ചേഞ്ച് ട്രേഡഡ് കറന്‍സി ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് മാര്‍ക്കറ്റ്. മൂന്നാമത്തേത് ഓഫ്ഷോര്‍ നോണ്‍-ഡെലിവറബിള്‍ ആന്റ് ഫോര്‍വേഡ് മാര്‍ക്കറ്റ് ഫോര്‍ റുപ്പി എന്ന കമ്പോളം ഇതില്‍ ഒന്നാമത്തേത് ബാങ്കുകള്‍ മാത്രമായതിനാല്‍. ഏറെക്കുറെ റിസര്‍വ് ബാങ്കിന് നിയന്ത്രിക്കാവുന്നതേയുള്ളു. രണ്ടാമത്തേതിലും ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരാം. എന്നാല്‍ മൂന്നാമത്തെ വിദേശനിക്ഷേപകര്‍ കയ്യാളുന്ന വിപണിയെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിനും വ്യവസ്ഥകളില്ല എന്ന അവസ്ഥയാണുള്ളത്. ഈ കമ്പോളത്തില്‍ രൂപയെ കരുവാക്കി ലാഭം കൊയ്യുവാനുള്ള അവസരം വിദേശസ്ഥാപനങ്ങള്‍ ശരിക്കും മുതലാക്കുകയാണ്. രൂപയുടെ അവധി വ്യാപാരം അനുവദിച്ചതിനുശേഷം ഓഫ് ഷോര്‍ നോണ്‍ – ഡവലപ് ഡെലിവറബിള്‍ കമ്പോളത്തിന്റെ സ്വാധീനം വളരെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് 2010ല്‍ റിസര്‍വ്വ് ബാങ്ക് പ്രസിദ്ധീകരിച്ച പഠനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടും ഡോളറിന്റെ അടിസ്ഥാനത്തിലുള്ള രൂപയിന്മേലുള്ള ചൂതാട്ടം നിര്‍ബാധം നടക്കുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കുള്ള തെളിവാണ്.
രൂപയിലുള്ള ഊഹക്കച്ചവടത്തിന്റെ മറ്റൊരു തെളിവ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വിപണന ടേണോവറില്‍ നിന്നും ലഭ്യമാണ്. 2012 ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കറന്‍സി ഡെറിവേറ്റീവ്സിന്റെ മാസാന്ത്യ ടേണോവര്‍ വെറും 17,949 കോടി രൂപയായിരുന്നത് 2013 ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ 5.8ലക്ഷം രൂപയായി ഉയര്‍ന്നിട്ടും അത് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നത് ദുരൂഹമാണ്. ഇതേകാലത്ത് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ്ണ അവധിവ്യാപാരം 3.5ലക്ഷം കോടിരൂപയായി ഉയര്‍ന്നതും ഊഹക്കച്ചവടം ശക്തമാകുന്നതിന്റെ സൂചനയാണ്.
ഏതൊരു കറന്‍സിയുടേയും വിദേശവിനിമയമൂല്യം ആത്യന്തികമായി നിര്‍ണയിക്കപ്പെടുന്നത് സമ്പദ് വ്യവസ്ഥയുടെ ശക്തിയുടേയും സുസ്ഥിരതയുടേയും അടിസ്ഥാനത്തിലാണ്. സാമ്പത്തിക വളര്‍ച്ചയേക്കാള്‍ നിര്‍ണായകമായത് കറന്റ് അക്കൗണ്ട് ബാലന്‍സ്, വിദേശകടത്തിന്റെ തോത് (ജിഡിപി യുടെ ശതമാനത്തില്‍), പണപ്പെരുപ്പത്തിന്റെ ശതമാനം, ബജറ്റ് കമ്മി എന്നിവയാണ്. ഇവയെല്ലാം ഇപ്പോള്‍ തീരെ തൃപ്തികരമല്ലാത്ത അവസ്ഥയിലാണ്. ഇവയില്‍ ഏറ്റവും അപകടകരമായ ഘടകം കറന്റ് അക്കൗണ്ട് കമ്മിയാണ്. ഇപ്പോള്‍ വിവിധ കറന്‍സികളുടെ മൂല്യശോഷണത്തിന്റെ തോത് ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കറന്റ് അക്കൗണ്ടില്‍ മിച്ചമുള്ള ചൈനയുടെ കറന്‍സിക്ക് മൂല്യശോഷണം സംഭവിച്ചിട്ടില്ല. കറന്റ് അക്കൗണ്ട് കമ്മി കുറവായ സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങളില്‍ മൂല്യത്തകര്‍ച്ചയുടെ ഒരു ശതമാനത്തില്‍താഴെ മാത്രമാണ്. അതേസമയം കമ്മി കൂടുതലായുള്ള ഭാരതം, ബ്രസീല്‍, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കറന്‍സി മൂല്യത്തകര്‍ച്ച കൂടുതലായിരുന്നു. അപ്പോള്‍ യാഥാര്‍ത്ഥപ്രശ്നം കറന്റ് അക്കൗണ്ട് കമ്മിതന്നെയാണ്. 2012-13 വര്‍ഷങ്ങളില്‍ ഇത് 8800 കോടി ഡോളറായി (ഏതാണ്ട് അഞ്ച് ലക്ഷം കോടിരൂപ) ഉയര്‍ന്നിരുന്നു. ഇത് ജിഡിപിയുടെ 4.8ശതമാനമായിരുന്നു. 1991ല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ പോലും കറന്റ് അക്കൗണ്ട് കമ്മി സുരക്ഷിതരേഖയായ 2.5ശതമാനത്തില്‍ നിലനിര്‍ത്താനായിരുന്നു. നടപ്പുവര്‍ഷം 7500കോടി ഡോളറിന്റെ കമ്മിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കറന്റ് അക്കൗണ്ട് കമ്മിയുടെ പ്രധാനകാരണം ഭാരിച്ച വ്യാപാര കമ്മിയാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 50,000 കോടി ഡോളറിന്റെ ഇറക്കുമതിയും 30,400 കോടിയുടെ കയറ്റുമതിയും ചേര്‍ത്ത് 19,600 കോടി രൂപയോളം വ്യാപാരക്കമ്മിയുണ്ടായിരുന്നു. പുറമെ ഏഴായിരം കോടി ഡോളറിന്റെ എന്‍ആര്‍ഐ നിക്ഷേപവും മറ്റു വിദേശനിക്ഷേപങ്ങളും ചേര്‍ത്ത് കമ്മി 8,800ആയി ചുരുങ്ങുകയായിരുന്നു.
മുകളില്‍ സൂചിപ്പിച്ചതുപോലെ കറന്റ് അക്കൗണ്ട് കമ്മിയുടെ പ്രധാനകാരണം വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതിയാണ്. പെട്രോളിയം ഉപഭോഗത്തിന്റെ എണ്‍പത് ശതമാനവും ഇറക്കുമതി ചെയ്യുന്നതിന് വര്‍ഷത്തില്‍ 17,00കോടി ഡോളര്‍ ചെലവാകുന്നു. ഇത് മൊത്തം ഇറക്കുമതി ചെലവിന്റെ 34 ശതമാനത്തില്‍ അധികമാണ്. പ്രതദിനം 46കോടി ഡോളര്‍ (ഏതാണ്ട് 28,00കോടി രൂപ) എണ്ണ ഇറക്കുമതിക്ക് ചെലവഴിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭരണത്തിലെ കെടുകാര്യസ്ഥത നിമിത്തം ദിവസവും കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുന്ന ദുരവസ്ഥയാണിന്ന്. 113 എക്സ്പ്ലോറേഷന്‍ ബ്ലോക്കുകളില്‍ പെട്രോളിയമോ ഗ്യാസോ കണ്ടെത്തിയിട്ടും 2013 ജനുവരി വരെ ആറെണ്ണത്തില്‍ മാത്രമാണ് ഉത്പാദനം തുടങ്ങാനായത്. മറ്റുള്ളവ കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി സമുദ്രവിഭവം തീരദേശസംരക്ഷണം ബഹിരാകാശ വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിക്കായി ദീര്‍ഘകാലമായി കാത്തിരിപ്പാണ്. നമ്മള് കണ്ടെത്തിയ പെട്രോളിയം വിഭവങ്ങളുടെ പകുതിയെങ്കിലും ഉത്പാദനക്ഷമമാക്കിയാല് കറന്റ് അക്കൗണ്ട് കമ്മി ഒരു ശതമാനമെങ്കിലും കുറക്കാന്‍ കഴിഞ്ഞേനെ.
ഇതുപോലെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതികള്‍ പുറത്തുവന്നതോടെ ആ മേഖലയും സ്തംഭനാവസ്ഥയിലാണ്. ഏപ്രില്‍ ജൂണ്‍ ത്രൈമാസിക സാമ്പത്തിക വളര്‍ച്ച 2008 ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കായ 4.4 ശതമാനത്തിലേക്ക് താഴ്ന്നതില്‍ ഖാനനമേഖലയുടെ വളര്‍ച്ച 2.8 ഇടിഞ്ഞത് ഒരു പ്രധാനകാരണമായി എടുത്തുകാണിക്കുന്നുണ്ട്. ഇതില്‍ കല്‍ക്കരി മേഖലയുടെ പങ്കും വലുതാണ്. 2013 ജൂണില്‍ മാത്രം കല്‍ക്കരി ഇറക്കുമതി അമ്പത്തിരണ്ട് ശതമാനം വര്‍ദ്ധിക്കുകയുണ്ടായി. അതേസമയം കോള്‍ ഇന്ത്യയുടെ നൂറിലധികം കല്‍ക്കരിപ്പാടങ്ങള്‍ ദീര്‍ഘകാലമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കാത്തുകിടക്കുകയാണ്. കല്ക്കരിപ്പാടങ്ങളുണ്ടായിട്ടും ഊര്‍ജ്ജാവശ്യത്തിന് വര്‍ദ്ധിച്ചതോതില്‍ കല്‍ക്കരി ഇറക്കുമതി ചെയ്ത് വിലപ്പെട്ട വിദേശ വിനിമയം നഷ്ടപ്പെടുത്തുന്നത് അക്ഷന്തവ്യമായ കുറ്റംതന്നെയാണ്. അതേസമയം തുടര്‍ച്ചയായ ഇറക്കുമതി ആവശ്യമില്ലാത്ത സൗരോര്‍ജ്ജത്തിന് വേണ്ടത്ര മുന്‍ഗണന കൊടുത്ത് ഊര്‍ജ്ജാവശ്യത്തിനുള്ള കല്‍ക്കരി ഇറക്കുമതി കുറക്കാന്‍ ശ്രമിക്കുന്നുമില്ല.
സ്വര്‍ണ്ണ ഇറക്കുമതിക്കും വ്യാപാരകമ്മിയില്‍ ചെറുതല്ലാത്ത പങ്കുണ്ട് 2008ന് ശേഷം വിലക്കയറ്റം രൂക്ഷമാവുകയും ഓഹരി വിപണി ആകര്ഷമകല്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ സുരക്ഷിതമായ നിക്ഷേപമായി കണ്ടതില്‍ അതിശയമില്ല. വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സ്വര്‍ണ ഇറക്കുമതി പകുതിയായെങ്കിലും കുറക്കാന്‍ കഴിഞ്ഞേനെ. 2008-09ല്‍ 18,829 കോടി രൂപക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി 2009-10ല്‍ 1,35,878കോടിയും 2011-12ല്‍ 2,69,563 കോടിയായും 2012-13ല്‍ 3.5ലക്ഷം കോടി രൂപയിലധികമായും വര്‍ദ്ധിച്ചത് നിക്ഷേപാവശ്യത്തിനുള്ള ഡിമാന്റ് കൂടിയതിനാലാണ്. നടപ്പുവര്‍ഷം ഏപ്രിലില്‍ മാത്രം 750 കോടി ഡോളറിന്റെ ഏകദേശം 42,000 കോടി രൂപ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്തത്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് നിക്ഷേപാവശ്യത്തിനുള്ള സ്വര്‍ണ്ണ ഇറക്കുമതിയുടെ പങ്ക് 2008 ല്‍ 28 ശതമാനമായിരുന്നത് 2009 ല്‍ 34 ശതമാനമായും 2010ല്‍ 38 ശതമാനമായിരുന്നത് ഏറ്റവുമൊടുവില്‍ അറുപത് ശതമാനത്തിലധികമായി ഉയര്‍ന്നിരിക്കുകയാണ്. അടുത്തകാലത്ത് റിസര്‍വ്വ്ബാങ്കും സര്‍ക്കാരും സ്വീകരിച്ച നടപടികളെത്തുടര്‍ന്ന് ഇറക്കുമതി 30ശതമാനത്തോളം കുറയുമെന്ന പ്രതീക്ഷയുണ്ട്.
ഭക്ഷ്യഎണ്ണ ഇറക്കുമതിക്കായി 1500കോടി ഡോളര്‍ ചെലവഴിച്ച് ഏകദേശം 80ലക്ഷം ടണ്‍ പാമോയിലും സോയാബിന്‍ ഓയിലും ഇറക്കുമതി ചെയ്യുന്നുണ്ട്. ഭക്ഷ്യ എണ്ണക്ക് ലോകവ്യാപാര ഉടമ്പടിയില്‍ 300ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനുള്ള അവകാശം നേടിയെടുത്തിട്ടും സംസ്കരിക്കാത്ത പാമോയിലിന് 2.5ശതമാനവും സംസ്കരിച്ചതിന് 7.5ശതമാനവും ഇറക്കുമതി തീരുവയാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി ചുമത്തുന്നത്. മാത്രവുമല്ല ഇറക്കുമതി ചെയ്ത പാമോയില്‍ കിലോക്ക് പതിനഞ്ച് രൂപ സബ്സിഡി അനുവദിച്ചാണ് വില്‍ക്കുന്നത്. തേങ്ങയടക്കമുള്ള എണ്ണക്കുരുക്കളുടെ വികസനത്തിന് ഈ സബ്സിഡിയുടെ പകുതിയെങ്കിലും ഉപയോഗിച്ചിരുന്നുവെങ്കില് ഭക്ഷ്യഎണ്ണ ഇറക്കുമതി മൂന്നുവര്‍ഷംകൊണ്ട് പകുതിയായി കുറക്കാന്‍ കഴിഞ്ഞേനെ.
രൂപയുടെ മൂല്യശോഷണം ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കുന്നത് വിദേശകടത്തിന്റെ തിരിച്ചടവിലാണ്. രണ്ടാം യൂപിഎ ഗവണ്മെന്റ് അധികാരത്തില്‍ വന്നശേഷം ഒമ്പത് വര്‍ഷംകൊണ്ട് 27,740 കോടി ഡോളറിന്റെ അധിക കടബാധ്യതയാണ് ഉണ്ടാക്കിയത്. അതായത്, ഒമ്പത് വര്‍ഷംകൊണ്ട് വിദേശകടം 3.4മടങ്ങ് വര്‍ദ്ധിച്ചു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട എട്ട്ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ രാഷ്ട്രത്തെ കടക്കെണിയിലേക്ക് നയിക്കുകയായിരുന്നു. 2013 മാര്‍ച്ച് അവസാനം ഭാരതത്തിന്റെ മൊത്തം വിദേശകടം 39,000 കോടി ഡോളര്‍ (ഏകദേശം 22ലക്ഷം കോടി രൂപ) ആയിരുന്നത് രൂപയുടെ ഇരുപത് ശതമാനം മൂല്യശോഷണത്തോടെ ഫലത്തില്‍ ഇരുപത് ശതമാനം വര്‍ദ്ധിച്ചു. അതേസമയം സ്വര്‍ണ്ണവും എസ്ഡിആറും അടക്കമുള്ള മൊത്തം വിദേശവിനിമയ വിഭവങ്ങള്‍ 2013 ആഗസ്റ്റ് 16ന് 27880 കോടി ഡോളര്‍ മാത്രമായിരുന്നു. ഇതില്‍ തന്നെ വിദേശകറന്‍സി ശേഖരം 25,156 കോടിമാത്രമാണ് (വിദേശകടത്തിന്റെ 65ശതമാനം). ഇത് അപായസൂചനയാണ് നല്‍കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മൊത്തം വിദേശവിനിമയ വിഭവങ്ങള്‍ വിദേശകടത്തിന്റെ 150 ശതമാനത്തിലധികമായിരുന്നത് 2008ല്‍ 138ശതമാനവും 2011ല്‍ നൂറുശതമാനമായും 2013ല്‍ 74ശതമാനമായും കുറഞ്ഞത് കടക്കെണിയില്‍ അകപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുയാണ്.
രൂപയുടെ വിനിമയമൂല്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഘടകം 43ശതമാനം കടവും ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടക്കേണ്ടവയാണ് എന്നതാണ്. മൂന്നുവര്‍ഷത്തിലധികം കാലത്തേക്കുള്ള കടം നാല്പത് ശതമാനത്തോളമാണ്. രൂപക്ക് മേല്സമ്മര്ദ്ദമുയര്ത്തുന്ന മറ്റൊരുഘടകം 57.2 ശതമാനം വിദേശകടവും ഡോളറില്‍ തിരിച്ചടക്കേണ്ടതാണ് എന്നാണ്. മാത്രവുമല്ല മൊത്തം വിദേശകടത്തില്‍ 40ശതമാനത്തോളം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ എടുത്ത കൊമേഴ്സ്യല്‍ വായ്പകളാണ്. പാശ്ചാത്യലോകത്തെ സാമ്പത്തിക മാന്ദ്യം അവയുടെ കയറ്റുമതിയെ ബാധിക്കുകയും തിരിച്ചടവിന് പ്രയാസമുണ്ടാവുകയും ചെയ്താല്‍ അത് വലിയ പ്രതിസന്ധിയുണ്ടാക്കും.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ലോകത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്നാല്‍ ഇത് തിരിച്ചറിയാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്നും രത്തന്‍ടാറ്റ ആഗസ്റ്റ് 28ന് പറഞ്ഞത് ഏറെക്കുറെ യാഥാര്‍ത്ഥ്യമാണ്. സ്വകാര്യമേഖലയിലെ ചിലനിക്ഷിപ്ത താല്പര്യങ്ങളുടെ പിടിയിലാണ് സര്‍ക്കാരെന്നും ഇതുമൂലം നിര്‍ണായക നയങ്ങള്‍ പലതും തിരുത്തുകയോ താമസിപ്പിക്കുകയോ ചെയ്യേണ്ടിവരികയാണെന്നും, രാജ്യം നേതൃത്വ ദാരിദ്ര്യത്തിലാണെന്നുമുള്ള ടാറ്റയുടെ അഭിപ്രായം ശരിയാണെന്നത് നേരത്തെ പറഞ്ഞ വസ്തുതകളില്‍ നിന്നും വ്യക്തമാണ്. അതോടൊപ്പം അധികാരമൊഴിഞ്ഞ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവും ആഗസ്റ്റ് 29ന് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ രൂപയുടെ മൂല്യത്തകര്ച്ചുള്ള അടിസ്ഥാനം ആഭ്യന്തര കാരണങ്ങളാണെന്നും പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്നും കറന്റ് അക്കൗണ്ട് കമ്മിക്ക് ഘടനാപരമായ പരിഹാരങ്ങള്‍ തന്നെ വേണമെന്നും സൂചിപ്പിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമെന്ന സര്‍ക്കാരിന്റെ വാദവും അദ്ദേഹം നിരാകരിച്ചു.
ചുരുക്കത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. രോഗത്തിന് ചികിത്സിക്കുന്നതിന് പകരം രോഗലക്ഷണത്തിനാണ് ചികിത്സിക്കുന്നത്. യഥാര്‍ത്ഥപ്രശ്നം പെരുകുന്ന കറന്റ് അക്കൗണ്ട് കമ്മിയും വിലക്കയറ്റവുമാണ്. മേറ്റ്ല്ലാപ്രശ്നങ്ങളും ഇവയുടെ അനന്തരഫലങ്ങളാണ്. റിസര്‍വ്വ് ബാങ്കിന്റെ പണം നയവും സര്‍ക്കാരിന്റെ ബജറ്റ് നയവും വ്യാപാര നയവും പരസ്പരാശ്രിതത്വത്തില്‍ പ്രവര്‍ത്തിക്കേണ്ടവയാണ്. റിസര്‍വ്വ് ബാങ്ക് വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ കൈക്കൊണ്ട നിലപാടുകള്‍ക്ക് കടകവിരുദ്ധമായാണ് സര്‍ക്കാര്‍ പലപ്പോഴും നയരൂപീകരണം നടത്തുന്നതും നടപ്പാക്കുന്നതും. എന്നിട്ട് പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള വ്യഗ്രതയാണ്. ഇനിയെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ കൂട്ടായ തീരുമാനങ്ങളെടുക്കാന്‍ റിസര്‍വ്വ് ബാങ്ക്, സെബി, ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷന്, ധനകാര്യ-വ്യാപാര മന്ത്രാലയങ്ങള്‍ എന്നിവ തയ്യാറായില്ലെങ്കില്‍ രൂപയുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുകയും ഊഹക്കച്ചവടക്കാര്ലാഭമുണ്ടാക്കുകയും ചെയ്യും.
ഡോ.എം.മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: